എഴുത്തുകാരെ കണ്ടെത്താൻ ശ്രമിച്ച നിരൂപകർ കേരളത്തിലില്ല: പി.എഫ്. മാത്യൂസ്

Mail This Article
പുതിയ എഴുത്തുകാരെ കണ്ടെത്താൻ ശ്രമിച്ച സാഹിത്യ നിരൂപകർ മലയാളത്തിലുണ്ടായിട്ടില്ലെന്ന് എഴുത്തുകാരൻ പി.എഫ്.മാത്യൂസ്. ചില നിരൂപകർ ഒരുസംഘം എഴുത്തുകാരുടെ പ്രചാരകരായിരുന്നെന്നും മാത്യൂസ് വിമർശിച്ചു. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘കാണായ്മ’ എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ചു നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിൽ സംഘടിപ്പിച്ച സംവാദത്തിലാണു വിമർശനം.
സ്വന്തം വായനക്കാരെ എഴുത്തുകാർ തന്നെ കണ്ടെത്തേണ്ടിവരുന്നത് അപകടകരമായ പ്രവണതയാണ്. വിപണി പിടിച്ചെടുക്കാൻ എഴുത്തുകാർതന്നെ ഇറങ്ങുന്നു. വായനക്കാരനു വേണ്ടി എഴുത്തുകാരന്റെ ഭാഷയും സാഹിത്യവും താഴേക്കു പോകേണ്ട കാര്യമില്ല. ഗൗരവമുള്ള സാഹിത്യം മുഖ്യധാരയിലേക്ക് ഇടിച്ചുകയറാൻ ശ്രമിക്കുകയും വേണ്ട. ഒരു നിരൂപകന്റെയും സഹായമില്ലാതെ ഒ.വി.വിജയനെ വായിച്ചു മനസ്സിലാക്കിയവരാണു മലയാളികളെന്നും പി.എഫ്.മാത്യൂസ് പറഞ്ഞു. പി.എഫ്.മാത്യൂസുമായി ഡോ.മനോജ് വെള്ളനാട് സംവദിച്ചു.

ഡോ.അരുൺ ബി.നായർ എഴുതി, മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘ഗുഡ് ടച്ച് ബാഡ് ടച്ച്’ എന്ന പുസ്തകം ഡോ.ജെ.ദേവികയ്ക്കു നൽകി ഡോ.ബി.ഇക്ബാൽ പ്രകാശനം ചെയ്തു. കുട്ടികൾക്കു സ്വന്തം ശരീരത്തെപ്പറ്റി ആരോഗ്യകരമായ അറിവു നേടാനും ചൂഷണങ്ങളിൽനിന്നു സ്വയംപ്രതിരോധിക്കാനുമുള്ള മാർഗനിർദേശങ്ങളാണു പുസ്തകത്തിന്റെ ഉള്ളടക്കം. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖർ എഴുതി, മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘പറയാതെ വയ്യ’ പുസ്തകത്തിന്റെ പ്രകാശനം മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ.ജയകുമാർ നിർവഹിച്ചു. ജി.വിജയരാഘവൻ ഏറ്റുവാങ്ങി.
പുസ്തകോത്സവത്തിൽ മനോരമ ബുക്സിന്റെ സ്റ്റാളിൽ ഈ പുസ്തകങ്ങൾ ലഭ്യമാണ്. വ്യക്തികൾക്ക് 20 ശതമാനവും ഗ്രന്ഥശാലകൾക്കു 35 ശതമാനവും വിലക്കിഴിവു ലഭിക്കും.

മനോരമ ബുക്സ് പ്രസിദ്ധീകരിച്ച, എം.കെ.രാജന്റെ ‘ന്തപ്നാണ്ടി’ എന്ന പുസ്തകം നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിൽ ഇന്നു പുറത്തിറക്കും. വൈകിട്ട് 5.30നു വേദി നാലിൽ ഡോ.ജോർജ് ഓണക്കൂറിനു നൽകി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പ്രകാശനം ചെയ്യും.