ADVERTISEMENT

കാവ്യം എന്നതിന് കാലത്തിനെ ഭേദിക്കാൻ ശേഷിയുള്ള കല എന്നും അർഥം പറയുന്നു. എന്നാൽ കാലത്തിനെ ഭേദിച്ച മാധുര്യം എന്ത് എന്നതിന് ഏതു ഭാഷയിലും ആദ്യം എന്നത് 'അമ്മ' തന്നെയാണ്. മലയാള ഭാഷ തന്നെ നമുക്ക് അമ്മയാണ്, മലയാള സാഹിത്യമണ്ഡലം അമ്മിഞ്ഞ പാല് പോലെ പകർന്ന മാതൃത്വത്തിന്റെ അനുഭൂതിയും നോവും ഉറഞ്ഞു പോയ കണ്ണീരും പകർന്നു തന്ന അമ്മമാർ അനവധി ഉണ്ട്. അതിൽ നിന്നും ഒരു മൂന്നു അമ്മമാരേ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

അമ്മ – ഒ എൻ വി കുറുപ്പ്.

ലോകത്തിന്റെ മഹാസൗധങ്ങൾ ഒക്കെയും പണിത ഒൻപതു കൽപ്പണിക്കാർ. അവര് തൊട്ടതൊക്കെയും കലയുടെ വിരുന്നു ആയിരുന്നു. കല്ലുകൾ ചെത്തി കലയുടെ വിരുന്നു ഒരുക്കുമ്പോൾ ഒൻപതു മെയ്യും ഒരു മനസ്സുമായവർ. ഒരു കല്ലടുപ്പിലെ തീയിൽ കഞ്ഞി വെച്ചും ഒരു വിളക്കിൻ വെളിച്ചത്തിൽ ഭക്ഷണം കഴിച്ചും പാടിയും നൃത്തമാടുകയും ചെയ്തവർ. അവർക്കു ഒന്ന് പോലെ ഒൻപതു പ്രിയ നാരിമാർ. അവർക്കു എവിടെയാണ് പിഴച്ചത്?

'അതുകാലൻ' കോട്ടയിലെ പിഴവ് ആരുടേതാണ്? എന്താണ് കല്ല് ഉറയ്ക്കാതെ പോയത്? കല്ലുകൾ ചെത്തിയത്... ചാന്തുകൾ കുഴച്ചത്.. ചാർത്തുകൾ കുറിച്ചത്.. എല്ലാം മാറ്റി നോക്കി.. കല്ലുകൾ ഉറയ്ക്കാതെ പോയത് എന്ത് കൊണ്ട്? കല്ലുകൾ ഉറയ്ക്കാൻ.. കൽപണിക്കാരുടെ മാനം ഇളകാതെ ഇരിക്കാൻ.. ബലി നൽകണം. ആരെ? ലോകം ആരെയെങ്കിലും രക്ഷിക്കാൻ ആരെ എങ്കിലും ഒക്കെ ബലി നൽകിയിട്ടുണ്ട് എങ്കിൽ അത് സ്ത്രീകളെ മാത്രമാണ് എന്ന ചരിത്രം വീണ്ടും ആവർത്തിക്കുന്നു.

അന്ന് ഉച്ച നേരത്തു കഞ്ഞിയുമായി വന്നെത്തിടുന്നവൾ ആര് തന്നെ ആയാലും അവളെയും ചേർത്ത് മതില് കെട്ടാൻ വിധി ഉണ്ടാകുന്നു. ഒൻപതുപേരും ഒരുമാത്ര ഒൻപതു മനസ്സായി തന്റെ നല്ല പകുതിമാരെ പറ്റി മാത്രം ചിന്തിച്ചു പോകുന്നു. കഞ്ഞി കലവും തലയിൽ ഏന്തി തന്റെ കുഞ്ഞിനെ മാറിലേന്തി പുഞ്ച വരമ്പിലൂടെ തെന്നലിനോടും തേൻ കിളികളോടും കുശലം പറഞ്ഞു എത്തിയത് ഏറ്റവും മൂത്തയാളിന്റെ ഭാര്യ തന്നെയായിരുന്നു. തനിക്കു സംഭവിക്കാൻ പോകുന്നത് എന്ത് എന്നറിയാതെ ഒൻപതു പേർക്കും കഞ്ഞി പകുത്തു വെച്ച് തന്റെ ഭർത്താവിന്റെ അരികിൽ ഇരുന്നു കഞ്ഞി ഊട്ടിക്കുന്ന ഒരു ചിത്രം കവി വരച്ചു വയ്ക്കുന്നുണ്ട്.

ഇനി തന്റെ ഭർത്താവിനെ കാണാൻ കഴിയില്ല എന്ന വിഷമമോ തന്റെ മരണമോ ആ അമ്മയെ വേദനിപ്പിക്കുന്നില്ല. ഈ ലോകത്തിനെ ഇനി ഒരു നോക്ക് കാണാൻ കണ്ണ് തുറന്നു വെയ്ക്കണം എന്ന് ആ 'അമ്മ കരയുന്നില്ല. എന്തിനു തനിക്കു വേണ്ടി ഒന്നും ചോദിക്കാതെ പറയാതെ ആ ത്വനി ആവശ്യപ്പെടുന്നത് ഇത്ര മാത്രം.

"കെട്ടി മറയ്ക്കല്ലെന്‍ പാതി നെഞ്ചം

കെട്ടി മറയ്ക്കല്ലേ എന്റെ കയ്യും..

എന്റെ പൊന്നോമന കേണിടുമ്പോള്‍

എന്റെ അടുത്തേക്ക് കൊണ്ട് പോരൂ

ഈ കയ്യാല്‍ കുഞ്ഞിനെ ഏറ്റു വാങ്ങി

ഈ മുലയൂട്ടാന്‍ അനുവദിക്കൂ"

ആ അമ്മക്ക് ഈ ലോകം കാണണ്ട. തിരികെ പോയി യാത്ര പറയേണ്ട. തന്റെ കുഞ്ഞിന് അവസാനമായി ഒരു മുത്തം നൽകേണ്ട. പകരം.. നഗ്നമായ പാതി നെഞ്ചും കൈകളും പുറത്തേക്കു നിർത്തുക. എന്റെ കുഞ്ഞു കരയുമ്പോൾ അവനെ ഈ കൈകളിൽ തരിക. ഈ മുലയൂട്ടാൻ അനുവദിക്കുക. അതാണ് ഒരമ്മ.. പ്രാണൻ പോകുമ്പോഴും ആ മാറിൽ വാത്സല്യമുണ്ടാകും. മാതൃത്വം ഉണ്ടാകും. അമ്മിഞ്ഞ പാൽ ഉണ്ടാകും.

മാമ്പഴം – വൈലോപ്പള്ളി ശ്രീധരമേനോൻ

മലയാളത്തിനെ ഏറ്റവും കരയിച്ച ഒരമ്മ.. അതാണ് വൈലോപ്പള്ളിയുടെ മാമ്പഴം,

അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ

അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ

ഈ ചുടുകണ്ണീരിന്റെ നോവിലാണ് കവിത തുടങ്ങുന്നത് തന്നെ.. കവിത പറയുന്നതും 'അമ്മ തന്നെ. പൂത്തു നിൽക്കുന്ന ഓരോ മാവിൻ കുലയും അറിയാതെ നമ്മിൽ വേദന ഉണർത്തുന്നു എങ്കിൽ ഒന്നുറപ്പാണ്, മാമ്പഴം എന്ന കവിതയും അതിലെ അമ്മയും എത്ര മാത്രം നമുക്കുള്ളിൽ ആഴ്ന്നു ഇറങ്ങിയിട്ടുണ്ട് എന്ന്. മാവിൽ കുല പൊട്ടിച്ച കുഞ്ഞിനെ 'അമ്മ തല്ലിയത് ഒരു സാധാരണ കാര്യം മാത്രമാണ്. പക്ഷേ കുഞ്ഞിന് അതല്ല.. അവന്റെ ഉള്ളിലെ സന്തോഷത്തെ ആണ് അറിയാതെ പോലും 'അമ്മ കെടുത്തിയത്. മാവ് പൂവിട്ട സന്തോഷം ആണ് അവനിൽ അത് പൊട്ടിക്കാൻ പ്രചോദനം ആയത്. എന്നാൽ അതുമായി അവൻ ഓടിയെത്തിയത് അമ്മയുടെ അരികിലേക്ക് തന്നെയാണ്.

അമ്മയുടെ മനസ്സിൽ ആറ്റു നോറ്റുണ്ടായ മാമ്പൂക്കൾ ഒടിച്ചു കളഞ്ഞതിലെ ദേഷ്യം മാത്രമായിരുന്നു. 'അമ്മ മനസിലാക്കാതെ പോയത് അവന്റെ കണ്ണിലെ സന്തോഷം മാത്രമായിരുന്നു. അല്ലേൽ തന്നെ ആരാണ് കുസൃതി കാട്ടുന്ന കുട്ടികളെ വഴക്കു പറയുകയും തല്ലുകയും ചെയ്യാതെ ഇരിക്കുന്നത്. എന്നാൽ കുഞ്ഞിന്റെ മനസ്സിൽ എന്തായിരിക്കാം..? അവന്റെ സന്തോഷം ആണ് 'അമ്മ കെടുത്തിയത്. അതാകും മാങ്കനി പെറുക്കുവാൻ ഞാൻ ഇല്ല എന്ന് പറഞ്ഞു അവൻ മറഞ്ഞു കളഞ്ഞത്. പക്ഷേ മാമ്പഴം വീണു തുടങ്ങിയപ്പോൾ അവൻ ഓടിവന്നു എടുക്കാൻ കഴിയാത്ത ദൂരത്തേക്ക് മറഞ്ഞു കളഞ്ഞു.

ഈ മാമ്പഴവും ഒരു ദുഃഖ കഥാപാത്രം ആണ്. അവൻ വരുന്നത് തന്നെ ഉണ്ണി കൈ കൊണ്ട് എടുക്കപ്പെടാനും ഉണ്ണി വായ കൊണ്ട് ഉണ്ണപ്പെടാനും വേണ്ടിയാണ്. ഇത് രണ്ടും ഉണ്ടാകുന്നില്ല. അനാഥമായ ഒരു മാമ്പഴം അമ്മയെ പോലെ കവിത വായിക്കുന്ന എല്ലാവരിലും വിഷാദം നിറക്കുന്ന കനിയായി തീരുന്നു. 'അമ്മ നെഞ്ച് പൊട്ടുന്ന ദുഃഖത്തോടെ ആ മാമ്പഴം കുഞ്ഞിനെ അടക്കം ചെയ്തിടത്തു വയ്ക്കുമ്പോൾ ഓരോ കണ്ണും തുളുമ്പി പോകുന്നു. ഇവിടെയാണ് ഒരു കുഞ്ഞു തെന്നലായി കുഞ്ഞിന്റെ ആത്മാവ് അമ്മയെ പുണരുന്നത്. അമ്മയുടെ സ്നേഹം ആ കുഞ്ഞു തെന്നലിനു പോലും മനസ്സിലാകുന്നത്. ആ അമ്മയാണ് മലയാളത്തിലെ ഈറൻ അണിയിച്ച മറ്റൊരമ്മ. ആ 'അമ്മ നമുക്ക് ചുറ്റിലും ഉണ്ട്. അല്ലേൽ നമ്മൾ ഓരോരുത്തരും ആ ഉണ്ണിയായിട്ടോ ആകുകയോ ചെയ്തിട്ടുണ്ട്. അത് കൊണ്ട് തന്നെ മറ്റേതു കാവ്യത്തിനേക്കാളും മാമ്പഴത്തിലെ 'അമ്മ ഹൃദയത്തിനോട് ചേർന്ന് നിൽക്കുന്നു.

പൂതപ്പാട്ട് : ഇടശ്ശേരി

മലയാളത്തിലെ ഏറ്റവും മികച്ച സാർവത്രികവും സർവകാലീനവുമായ മൂല്യമുള്ള കലാസൃഷ്ടി ഏത് എന്നതിന് ഒരു ഉത്തരമാണ് പൂതപ്പാട്ട്. ഇവിടെ ഉള്ള ഒരമ്മ മാത്രമല്ല.. ഉള്ളിൽ സ്ത്രൈണത ഉള്ള ഒരു പൂതം പോലും അമ്മയാണ്. പൂതം.. പൂതത്തിനു ദുഷ്‌പേരുകൾ ഏറെയാണ്. വഴിതെറ്റുന്നവൻ. ആളെ പിടിച്ചു തിന്നുന്നവൻ അങ്ങനെ ഏറെ. പൂതത്തെ പേടിച്ചു ആരും വഴി നടക്കുക പോലും ഇല്ല. ആ വഴിയിലേക്കാണ് പൂതപ്പാട്ടിലെ ഉണ്ണി കുന്നിറങ്ങി വരുന്നത്. ആ വരവിനു മുൻപ് ഇടശ്ശേരി അമ്മയെ കാട്ടുന്നു. വാത്സല്യത്തിന്റെ രൂപമാർന്ന ഒരമ്മ. അല്ലേൽ തന്നെ ഏതു അമ്മയാണ് ആ രൂപം അല്ലാത്തത്? എല്ലാ കുഞ്ഞുങ്ങളും വരുന്നത് ഒരു അമ്മയുടെ തീവ്രമായ ഒരു ആഗ്രഹത്തിൽ കൂടിയാണ്. ആരെങ്കിലും ജീവിതത്തിൽ നുറുങ്ങുന്ന വേദനയോടെ സന്തോഷിക്കുന്നു എങ്കിൽ അത് ഒരമ്മ കുഞ്ഞിന് ജന്മം നൽകുന്ന നിമിഷമാണ്.

അമ്മയുടെ ആ ആനന്ദമാണ് ഇടശ്ശേരി അമ്മയെ കുറിച്ച് പറയുന്ന ആദ്യ വരികളിൽ വരച്ചു കാണിക്കുന്നത്.. പൂതമോ? പൂതം സ്വയം അമ്മയാകുകയാണ്. എപ്പോൾ? കുഞ്ഞിനെ കാണുന്ന മാത്രയിൽ..

"ആറ്റിലൊലിച്ചെത്തും ആമ്പലപ്പൂപോലെ

ആടിക്കുഴഞ്ഞെത്തും അമ്പിളിക്കലപോലെ

പൊന്നുങ്കുടം പോലെ പൂവമ്പഴം പോലെ

പോന്നു വരുന്നോനെക്കണ്ടു പൂതം."

ഒരു പൊന്നോമനത്വം ഉള്ള കുഞ്ഞിനെ വായിക്കുന്നവന്റെ ഉള്ളിലേക്ക് പ്രതിഷ്ഠിക്കാൻ ഇടശ്ശേരി തിരഞ്ഞെടുത്ത വരികൾ നോക്കുക. അതിലെ ബിംബങ്ങൾ. ഗ്രാമീണതയുടെ സൗന്ദര്യം കൊണ്ട് മൂടപ്പെട്ട വാക്കുകൾ. ഇവിടെയാണ് പൂതം അമ്മയായി മാറുന്നത്.

"പൂതത്തിനുള്ളിലൊരിക്കിളി തോന്നീ

പൂതത്തിന്മാറത്തു കോരിത്തരിച്ചൂ.

പൂതമൊരോമനപ്പെമ്മകിടാവായി

പൂത്ത മരത്തിന്റെ ചോട്ടിലും നിന്നു."

പൂതത്തിന് മാറ് കോരി തരിച്ചു എന്ന ഒറ്റ വരിയിൽ പൂതത്തിലെ മാതൃത്വത്തിനെ ഉണർത്താൻ കവിക്ക് കഴിഞ്ഞു.

അമ്മയോ.. കുഞ്ഞിനെ പൂതം പിടിച്ചു കൊണ്ട് പോയത് അറിയാതെ കേഴുന്ന ഒരു അമ്മയുടെ ചിത്രം ഏതു കരളിനെയും അലിയിക്കുന്നതാണ്‌. അതിന്റെ പ്രതിഫലനവും പ്രകൃതിയുടെ എല്ലാ തുറകളിലും അലയടിക്കുന്നത് കാണാം. പൂട്ടി മറിച്ചിട്ട മൺതിട്ടകൾ, ആറ്റിലെ പരൽമീനുകൾ, നത്തുകൾ എല്ലാം അമ്മയുടെ ദുഃഖം ഏറ്റുവാങ്ങിയവരാണ്.

എന്നാൽ പൂതമോ? പൂതം അമ്മയുടെ ഈ ദുഃഖങ്ങൾ എല്ലാം കേൾക്കുന്നുണ്ട്. പൂതത്തിനു പക്ഷേ അതിന്റെ വിഷാദം ഒന്നും നിൽക്കുന്നില്ല. എന്നാലോ, അത് അമ്മയെ വിരട്ടി ഓടിക്കാൻ ആണ് ശ്രമിക്കുന്നത്. നരിയായും പുലിയായും കാറ്റായും വന്ന പൂതത്തിനെ അതിലും അതിലും ശക്തമായി പ്രതിരോധിക്കുന്ന അമ്മയെ നമുക്ക് കാണാം. എന്നാൽ തീയായി വന്ന പൂതത്തിനെ 'അമ്മ നേരിടുന്നത് കണ്ണീരു കൊണ്ടാണ്. അമ്മയുടെ വേദന എത്രയും തീവ്രമെന്നു മനസിലാക്കാൻ ആ വരികൾ തന്നെ ധാരാളം.

എന്നിട്ടോ, പൂതം കുന്നോളം പൊന്നും രത്നങ്ങളും നൽകി കുഞ്ഞിനെ ഞാൻ എടുക്കും എന്ന് പറയുന്നു. പൂതം പറയുന്നത് ഒരു ആജ്ഞയാണ്. ഇതെല്ലാം ഞാൻ നിനക്ക് തരികെയാണ്. അതിനു പകരം കുഞ്ഞിനെ തരുമോ എന്നല്ല. ഞാൻ എടുക്കുകയാണ് എന്നാണ് പറയുന്നത്. ഇവിടെ പൂതം മേൽകൈ നേടേണ്ടതാണ്. പക്ഷേ അമ്മക്ക് കുന്നോളം പൊന്നോ മണികളോ വേണ്ട. അതിൽ ഒന്ന് പോലും കണ്ടു മനസ്സ് ഇളക്കേണ്ട. അതിനു തന്റെ കണ്ണുകൾ രണ്ടും പറിച്ചു പൂതത്തിന്റെ മുന്നിൽ വെച്ച് ആ 'അമ്മ പൂതത്തിനോട് അപേക്ഷിക്കുകയാണ്.

"ഇതിലും വലിയതാണ് എന്റെ പൊന്നോമന,

അതിനെ തരികെന്റെ പൂതമേ നീ"

ഈ വരികൾക്ക് എത്ര അർഥതലങ്ങൾ ഉണ്ട് എന്ന് നോക്കുക. 'അമ്മ നേരിട്ട് പറയുകയാണ്.. ഈ പൊന്നും മണികളെയും ഒക്കെ എനിക്ക് വലുത് എന്റെ കുഞ്ഞാണ് എന്ന്. അത് ഒരു അപേക്ഷയാണ്. എന്നെ മോഹിപ്പിക്കുന്ന എല്ലാ കാഴ്ചകളും ഞാൻ നിനക്ക് മുന്നിൽ കാഴ്ചവെയ്ക്കുകയാണ്. എന്റെ കുഞ്ഞിനെ വിട്ടു തരു. അത് വലിയ ഒരു ത്യാഗമാണ്. ഈ ലോകത്തിന്റെ എല്ലാ കാഴ്ചകളെയും 'അമ്മ ഉപേക്ഷിക്കുകയാണ്. എന്റെ കുഞ്ഞിന് വേണ്ടി.

എന്നിട്ടോ.. അമ്മക്ക് കണ്ണില്ലാതെ ആയില്ലേ. പൂതം ഒരു തെറ്റി കോല് പറിച്ചു മറ്റൊരു കുഞ്ഞിനെ നിർമിച്ചു അമ്മക്ക് കൊടുത്തു. ഇവിടെയും കവി തന്റെ മാസ്മരികത പുറത്തെടുക്കുന്നുണ്ട്. 'അമ്മ കുഞ്ഞിനെ ആശ്ലേഷിച്ചു മുത്തം കൊടുക്കുന്ന മാത്രയിൽ തന്റെ കുഞ്ഞല്ല എന്ന് തിരിച്ചറിയുന്നു. അവിടെ ആണ് 'അമ്മയുടെ ശക്തി എന്താണ് എന്ന് പൂതവും നമ്മളും തിരിച്ചറിയുന്നത്. അമ്മക്ക് കണ്ണില്ല. കുഞ്ഞിനെ തിരിച്ചു കിട്ടി എന്ന സന്തോഷത്തിൽ ആ കുഞ്ഞിനെ 'അമ്മ ചേർത്ത് പുണരുന്നുണ്ട്. നെറുകയിൽ തലോടുന്നുണ്ട്. ഉമ്മ നൽകുന്നുണ്ട്. ആ മാത്രയിൽ തന്നെ തന്റെ കുഞ്ഞല്ല എന്ന് തിരിച്ചറിയുകയും ചെയ്യുന്നുണ്ട്.

പിന്നെ അമ്മയുടെ അതി തീക്ഷ്ണമായ ഒരു രൂപം ആണ് കാണുക. പെറ്റ വയറ്റിനെ വഞ്ചിക്കാൻ നോക്കിയ പൊട്ടപ്പൂതം എന്ന് വിളിക്കുന്നുണ്ട്. പൂതത്തിനേക്കാൾ എത്രയോ ഉയരത്തിലേക്കാണ് 'അമ്മ ഉയരുന്നത് എന്ന് നോക്കുക. കുഞ്ഞിനെ നഷ്ടപ്പെട്ടതും അതിലുപരി പൂതം കുഞ്ഞിനെ മാറ്റി പറ്റിക്കാൻ ശ്രമിച്ചതും എല്ലാം കൊണ്ടുണ്ടായ കോപത്താൽ തിളച്ചു പൂതത്തിനെ ശപിക്കാൻ 'അമ്മ കൈ ഉയർത്തുന്നു. ഇവിടെ പൂതം ആദ്യമായി തോൽക്കുന്നു. പൂതം അമ്മയുടെ കാൽക്കൽ തന്നെ അഭയമിരുന്നു കുഞ്ഞിനെ വിട്ടു കൊടുക്കുകയും അമ്മയുടെ കണ്ണിന്റെ കാഴ്ച തിരികെ നൽകുകയും ചെയ്യുന്നു. പൂതം കുഞ്ഞിനെ വിടപറയുന്ന ഒരു കാഴ്ചയാണ് അടുത്തത്.

"യാത്രതിരിച്ചിടുമുണ്ണിയെ വാരിയെ

ടുത്തു പുണര്‍ന്നാ മൂര്‍ദ്ധാവിങ്കല്‍

പലവുരു ചുംബിച്ചത്തുറുകണ്ണാല്‍

പ്പാവം കണ്ണീര്‍ച്ചോല ചൊരിഞ്ഞും

വീര്‍പ്പാല്‍ വായടയാതേകണ്ടും

നില്‍പൊരു പൂതത്തോടു പറഞ്ഞാ

ളപ്പോളാര്‍ദ്രഹൃദന്തരയായി

ട്ടഞ്ചിതഹസിതം പെറ്റോരമ്മ"

ഇത്രയും ക്രൂരതയൊക്കെ കാട്ടിയ പൂതത്തിനോട് ഒരു സങ്കടം ഒക്കെ തോന്നില്ലേ. അതെ. ആൾക്കാരെ ഇതുവരെ പേടിപ്പിച്ചിട്ടു മാത്രം ഉള്ള.. അവൾ കുഞ്ഞിനെ പിരിയാൻ കഴിയാതെ തുരുതുരെ മുത്തം നൽകുകയാണ്. തുറുകണ്ണുകൾ ചോല ഒഴുകും പോലെ കരയുകയാണ്. ഇവിടെയാണ് പൂതം ഒരമ്മയുടെ വേദനയറിയുന്നത്. സ്ത്രീ എന്നതിന് പലപ്പോഴും പകരം പുരുഷന് പകരമാകാതെ പോകുന്നത് സ്ത്രീക്ക് പ്രസവിക്കാതെയും അമ്മയാകാൻ കഴിയുന്നു എന്നത് കൊണ്ടാണ്. അത് കൊണ്ടാണ് നമുക്ക് പുഴയും സമുദ്രവും നാടും ഭാഷയും ഒക്കെ അമ്മയാകുന്നത്. അതെ പൂതവും ഒരമ്മയാകുകയാണ്. ആ അമ്മയുടെ വേദന മനസിലാകുന്ന ഒരു ശക്തി അപ്പുറത്തു നമ്മൾ കാണുന്നു. അതാണ് നങ്ങേലി എന്ന 'അമ്മ. 

'അമ്മ അനുവാദം നൽകുകയാണ്.. തന്റെ കുഞ്ഞിനെ വന്നു കാണാൻ. എല്ലാ വർഷവും മകര കൊയ്തു കഴിഞ്ഞു കതിർമണികൾ ഉതിർന്ന കതിരുകൾ പൊന്നിൽ കുന്നുകൾ തീർക്കുമ്പോൾ എല്ലാ വർഷവും കുഞ്ഞിനെ വന്നു കണ്ടു കൊള്ളാൻ. എന്നാൽ നങ്ങേലി ഒരു സ്ത്രീ കൂടിയാണ്. അതിൽ ഒരു കുസൃതി കവി ഒളിപ്പിച്ചു വയ്ക്കുന്നു. എല്ലാ കൊല്ലവും പൂതം കുഞ്ഞിനെ തിരഞ്ഞു വരികയാണ്. നല്ല മനോഹരമാർന്ന തെയ്യ തിറയും കാതിലോലയും കൈവളകളും കാൽത്തളകളും ഇട്ടു. ചെണ്ടയും കൊമ്പും കുഴൽ വിളികളും ഒക്കെയായാണ് പൂതമമ്മ ഉണ്ണിയെകാണാൻ വരുന്നത്.

പക്ഷേ... ഉണ്ണി പിറന്ന വീട് ഏതാണ് എന്ന് ആ പൂതമമ്മക്കു അറിയില്ല. പൂതം ചോദിച്ചതും ഇല്ല, കണ്ടാൽ കുഞ്ഞിനെ വീണ്ടും കൊണ്ട് പോകുമോ എന്ന പേടി കൊണ്ടാവുമോ നങ്ങേലി ഒട്ടു പറഞ്ഞതുമില്ല. എന്നിട്ടും പൂതമമ്മ എല്ലാക്കൊല്ലവും മകരക്കൊയ്ത്ത് കഴിയുമ്പോൾ ആടി ഉറഞ്ഞു വരികയാണ്. പറയും നെല്ലും വിളക്കും ഒക്കെ വെച്ച് സ്വീകരിക്കുന്ന വീട്ടിൽ പോയി ആടി തുള്ളി അനുഗ്രഹിക്കുമ്പോൾ അങ്ങേ വീട്ടിലാണ് ഉണ്ണി എന്ന് പറഞ്ഞു ആ പാവത്തിനെ ഓരോ വീട്ടിലും ആടിക്കുന്നു.

ഇവിടെ കവി മനസ്സിൽ പകർന്നു തരുന്ന ഒരു രൂപമുണ്ട്. ഉണ്ണിയെ ഒന്നുകാണാൻ കൊതിച്ചോടി വരുന്ന പൂതത്തിന്റെ നെഞ്ചിടിപ്പ് പോലെ തുടി താളവും അതിന്റെ തേങ്ങൽ പോലെ കുഴൽ വിളിയും. അങ്ങനെ ഓരോ കൊല്ലവും ഉണ്ണിയെ കാണാൻ വരുന്നു. ഒരുപാട് ഉണ്ണികളേ കണ്ടു അനുഗ്രഹം നൽകി തന്റെ ഉണ്ണിയെ കാണാൻ ആകാതെ കുഴൽ വിളി നാദത്തിൽ ഉച്ചത്തിൽ തേങ്ങി പോകുന്നു. അടുത്ത കൊല്ലം വീണ്ടും വരാൻ വേണ്ടി.

ഞാൻ പറയാൻ തുടങ്ങിയത് മലയാള കാവ്യത്തിനെ ഈറനണിയിച്ച മൂന്നു അമ്മമാരേ കുറിച്ച് പറയാൻ ആണ്. എന്നാൽ നമ്മൾ നാല് അമ്മമാരേ കുറിച്ച് പറഞ്ഞു കഴിഞ്ഞു. 'അമ്മ എന്നത് എന്നും നിലനിൽക്കുന്ന സത്യമാണ്. ആ സത്യമാകാൻ അമ്മക്ക് മാത്രമേ കഴിയു. മലയാളം തന്നെ നമുക്ക് അമ്മയാണ്. മലയാളമമ്മ മുലപ്പാല് പകർന്നു നൽകിയ കാവ്യങ്ങൾ ഒരുക്കിയ തൂലികകൾക്കു ഹൃയത്തിൽ നിന്നും പ്രണാമം.

English Summary:

Malayalam Article ' Mathrusneham Kondu Malayalakavyathine Eerananiyicha Moonnu Kavyangal ' written by Arun Rajendran

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com