ADVERTISEMENT

മറ്റൊരു നവരാത്രി കാലം കൂടി വന്നണഞ്ഞു. കലാകാരന്മാർക്കു സംഗീതവ്രതത്തിന്റേതാണ് ഈ ഒൻപതു ദിനങ്ങൾ. സരസ്വതി ആരാധനയാണ് കലാകാരന്മാർക്ക് ഈ ദിനങ്ങൾ. കലാദേവതയായ സരസ്വതി ദേവിയുടെ കൈകളിലുള്ള വീണ പ്രതിനിധാനം ചെയ്യുന്നത് കലയെ തന്നെയാണ്. സരസ്വതി ദേവി മീട്ടുന്ന വീണ ആയതുകൊണ്ട് തന്നെ ആ വീണയെ സരസ്വതി വീണ എന്നറിയപ്പെടുന്നു

ക്ലാസിക്കൽ കർണാടക സംഗീതത്തിലെ പ്രധാനപ്പെട്ടതും ജനപ്രിയവുമായ ഒരു തന്ത്രി വാദ്യോപകരണമാണ് സരസ്വതി  വീണ. സരസ്വതി വീണയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം, ബിസി 15 നൂറ്റാണ്ടോളം പഴക്കമുള്ളതാണ്. ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ മനുഷ്യ ശരീരത്തിലെ തൊണ്ട ഒരു ശരീര വീണയായി പ്രതിപാദിച്ചിരിക്കുന്നു.കർണാടക സംഗീത സമ്പ്രദായത്തിൽ ശ്രുതി, ലയ, സാഹിത്യം എന്നിവയുടെ അടിസ്ഥാന ഘടകങ്ങൾ പൂർണമായി വാദനത്തിൽ പ്രകടിപ്പിക്കുവാൻ സാധിക്കുന്ന ഏക തന്ത്രി വാദ്യ ഉപകരണവും വീണ മാത്രമാണ്. പ്രഗത്ഭനായ ഒരു വൈണികന് ഗായകി ശൈലിയിൽ അതായത് ഒരു വായ്പ്പാട്ടുകാരൻ പാടുന്നതു പോലെ കൃതികൾ ഇമ്പമായി വീണയിൽ വായിക്കാൻ സാധിക്കും. ഇത്തരത്തിൽ വായ്പ്പാട്ടും വീണയും ഒരുപോലെ അവതരിപ്പിച്ചുകൊണ്ട് വൈണിക ഗായകൻ എന്ന നിലയിൽ കർണാടക സംഗീത ലോകത്തെ യുവ കലാകാരനാണ് തിരുവനന്തപുരം എസ്.മഹാദേവൻ.

തിരുവനന്തപുരം സ്വദേശികളായ ശ്രീറാമിൻെറയും ജയലക്ഷമിയുടെയും പുത്രനായ മഹാദേവൻ അഞ്ചാം വയസ്സിൽ തന്നെ സംഗീതത്തിലെ അഭിരുചി പ്രകടമാക്കി തുടങ്ങി. മുത്തശ്ശിയും സംഗീതജ്ഞയുമായ എൻ.ലളിതയുടെ കീഴിൽ വീണയും ഒപ്പം കർണാടക സംഗീത പാഠങ്ങളും പരിശീലിച്ചു തുടങ്ങി. കാവാലം സജീവ്, മാവേലിക്കര സുബ്രമണ്യം, എന്നിവരുടെ ശിക്ഷണത്തിലും പതിമൂന്നാം വയസിൽ കേന്ദ്ര സംസ്കാരിക വകുപ്പിന്റെ ജൂനിയർ –സീനിയർ സ്കോളർഷിപ്പ് നേടിയ ശേഷം പാറശാല  ബി പൊന്നമ്മാളിന്റെ ശിക്ഷണത്തിലും പഠനം തുടർന്നു. മികച്ച കഴിവിനെ പരിഗണിച്ച് അപൂർവങ്ങളിൽ അപൂർവമായി ആകാശവാണി 16 വയസ്സിനും മുൻപ് തന്നെ കർണാടക സംഗീതത്തിൽ വായ്പാട്ടിലും വീണയിലും എ ഗ്രേഡ്  നൽകി. ഷൺമുഖാനന്ദ എം എസ് സുബ്ബലക്ഷമി ഫെല്ലോഷിപ്പ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ മഹാദേവൻ നേടിയിട്ടുണ്ട്. വീണയിൽ പത്മഭൂഷൺ കെ.എസ്.നാരായണസ്വാമിയുടെ ശൈലിയാണ് മഹാദേവൻ പിന്തുടരുന്നത്.

വീണയിൽ വിസ്മയങ്ങൾ തീർക്കുന്ന മഹാദേവൻ ഈ നവരാത്രിക്കാലത്ത് ഭക്‌തിപൂർവം പ്രണമിക്കുകയാണ് സരസ്വതി ദേവിയെ, നന്ദിയോടെ നമിക്കുകയാണ് ഗുരുപരമ്പരയെയും മഹാന്മാരായ മുൻഗാമികളെയും.

English Summary:

Musical artist Mahadevan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com