നവ്യാനുഭവം പകർന്ന് ‘ഇറക്കം വരാമൽ’ വിഡിയോ പതിപ്പ്; കയ്യടി നേടി ഇന്ദു പ്രസാദും കൂട്ടരും

Mail This Article
തമിഴ് കവി ഗോപാലകൃഷ്ണ ഭാരതിയുടെ പ്രശസ്തമായ ‘ഇറക്കം വരാമൽ’ എന്ന കൃതിക്ക് മനോഹരമായ ദൃശ്യ ശ്രാവ്യ പതിപ്പൊരുക്കി ഗായികയും സംഗീത അധ്യാപികയുമായ ഇന്ദു പ്രസാദ്. അതിപ്രശസ്തമായ ഈ കൃതിക്ക് ആത്മാവിൽ തൊടുന്ന ആവിഷ്കാരമാണ് ഇന്ദു പ്രസാദ് ഒരുക്കിയിരിക്കുന്നത്. സൗമ്യമായ ചുവടുകളുമായി നർത്തികമാരായ നന്ദിനി ആർ.നായരും ഐശ്വര്യ കൃഷ്ണൻകുട്ടിയും ചേർന്നതോടെ പുതിയൊരു ആസ്വാദനതലത്തിലേക്ക് ഉയരുകയാണ് പ്രേക്ഷകർ. ഇൻകം ടാക്സ് ജോയിന്റ് കമ്മിഷണർ കൂടിയാണ് നന്ദിനി ആർ.നായർ.
ദൈവം കരുണാമയനാണെന്ന പൊതുചിന്തയെ അഭിസംബോധന ചെയ്തു കൊണ്ടാണ് ‘ഇറക്കം വരാമൽ’ എന്ന കൃതി തുടങ്ങുന്നത്. ദൈവത്തിന്റെ കരുണ ഒരു അവകാശമെന്ന് പോലെ കവി ചോദിക്കുകയാണ്, ‘എന്നോട് കരുണ തോന്നാതിരിക്കാൻ കാരണം എന്താണ്’ എന്ന്. ‘കരുണയുടെ സമുദ്രം നീയാണെന്ന് കേട്ടെന്നും അതു വിശ്വസിച്ചാണ് അവിടുത്തെ മുൻപിലെത്തിയതെന്നും’ കവി പറയുന്നു. ബിഹാഗ് രാഗത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഏറെ ആരാധകരുള്ള ഈ കൃതിയെ സ്നേഹാദരങ്ങളോടെ സമീപിക്കുകയാണ് ഇന്ദുവും സംഘവും.
ആർഎൽവി കോളജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടെ പൂർത്തിയാക്കിയ ഇന്ദു, പഠനശേഷം സംഗീത അധ്യാപനം കരിയർ ആയി തിരഞ്ഞെടുക്കുകയായിരുന്നു. ഭർത്താവും ഗായകനുമായ മിഥുൻ ജയരാജ് സംഗീത പരിപാടികളിലും ചലച്ചിത്ര പിന്നണിഗാനരംഗത്തും സജീവമായപ്പോഴും ഇന്ദു സംഗീത അധ്യാപനത്തിൽ തന്നെ തുടർന്നു. ഇതാദ്യമായാണ് ഇന്ദു ഒരു മ്യൂസിക് പ്രൊഡക്‌ഷനുമായി രംഗത്തെത്തുന്നത്.
രാജീവ് ഗോപാൽ (പെർകഷൻ), പോൾസൾ (സിത്താർ), ലിബോയ് പ്രെയ്സ്‌ലി കൃപേഷ് (ഗിറ്റാർ) എന്നിവരാണ് ‘ഇറക്കം വരാമൽ’ ഗാനത്തിന്റെ പിന്നണിയിൽ ഒന്നിച്ചത്. പ്രോഗ്രാമിങ് നെവിൽ ജോർജും അഡീഷനൽ പ്രോഗ്രാമിങ് മിഥുൻ ജയരാജും നിവർഹിച്ചു. ഗാനത്തിന്റെ മിക്സിങ് ആൻഡ് മാസ്റ്ററിങ് നിർവഹിച്ചത് അർജുൻ ബി.നായരാണ്. അക്ഷ്സിയാണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം ബിൻഷദ് ഉമ്മറും എഡിറ്റിങ് അശ്വിനുമാണ് നിർവഹിച്ചത്. ഗായിക സിത്താര കൃഷ്ണകുമാറിന്റെ യുട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് വിഡിയോയ്ക്കു സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്.