യാചിച്ചു നേടിയ പണം ശ്രീലങ്കയുടെ പട്ടിണി മാറ്റാൻ; സേവനങ്ങൾക്ക് കയ്യടി നേടി പാണ്ടി

Mail This Article
ഈറോഡ് ∙ ആഭ്യന്തര പ്രശ്നം മൂലം സാമ്പത്തിക ഞെരുക്കത്തിലായ ശ്രീലങ്കയ്ക്കു തമിഴ് യാചകന്റെ സംഭാവന. ഡിണ്ടിഗൽ കലക്ടറുടെ ജനസമ്പർക്ക പരിപാടിയിത്തിലെത്തിയ തൂത്തുക്കുടി ജില്ലയിലെ പാണ്ടി (70) ആണു ശ്രീലങ്ക സാമ്പത്തിക നിധിയിലേക്കു 10,000 രൂപ കൈമാറിയത്.
1980ൽ മുംബൈയിലെത്തിയ പാണ്ടി ചായക്കട നടത്തിയും ചുമടെടുത്തും മറ്റും ജീവിതം തള്ളിനീക്കി. 2000ൽ തമിഴ്നാട്ടിലെത്തി വിവിധ ജില്ലകളിലെ തീർഥാടന കേന്ദ്രങ്ങളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ഭിക്ഷാടനം നടത്തി. ഭിക്ഷാടനത്തിലൂടെ ലഭിച്ച തുക തമിഴ്നാട്ടിലെ 400 സർക്കാർ സ്കൂളുകൾക്കു പ്രാഥമിക സൗകര്യങ്ങളൊരുക്കാൻ നൽകിയ ചരിത്രവും പാണ്ടിക്കുണ്ട്. ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച പണം കൊണ്ടു പലതരത്തിലുള്ള സേവനങ്ങൾ നടത്തിയതായും പാണ്ടി പറഞ്ഞു.
ശ്രീലങ്കയിലെ തമിഴ് ജനതയുടെ കഷ്ടപ്പാട് മാധ്യമങ്ങളിൽക്കൂടി അറിഞ്ഞപ്പോൾ തന്റെ സമ്പാദ്യത്തിന്റെ ചെറിയൊരു ഭാഗം ജില്ലാ കലക്ടർ മുഖേന എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. വൻ സുരക്ഷയുള്ള കലക്ടറേറ്റിലെത്തിയപ്പോൾ തടഞ്ഞെങ്കിലും കലക്ടറെ കണ്ടു സഹായം കൈമാറാനായതിന്റെ സന്തോഷത്തിലാണു പാണ്ടി.
English Summary: Pandi help to Srilanka