ആംആദ്മി പാർട്ടിയുടെ ഷെല്ലി ഒബ്റോയ് ഡൽഹി മേയർ

Mail This Article
ന്യൂഡൽഹി ∙ ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് (എഎപി) തകർപ്പൻ വിജയം. മേയർ സ്ഥാനത്തേക്ക് എഎപിയുടെ ഷെല്ലി ഒബ്റോയ് ബിജെപിയുടെ രേഖ ഗുപ്തയെ 34 വോട്ടുകൾക്കു പരാജയപ്പെടുത്തി. ഡപ്യൂട്ടി മേയറായി എഎപിയുടെ ആലെ മുഹമ്മദ് ഇഖ്ബാൽ ബിജെപിയുടെ കമൽ ബാഗ്രിയെ 31 വോട്ടുകൾക്കു തോൽപിച്ചു.
കഴിഞ്ഞ 3 തവണ എഎപി– ബിജെപി സംഘർഷം കാരണം തിരഞ്ഞെടുപ്പ് തടസ്സപ്പെട്ടതിനെ തുടർന്ന് സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് ഇന്നലെ വോട്ടെടുപ്പു നടന്നത്. ലഫ്. ഗവർണർ നാമനിർദേശം ചെയ്ത 10 വിദഗ്ധ അംഗങ്ങളുടെ വോട്ടവകാശത്തെ ചൊല്ലിയാണു 3 തവണയും കൗൺസിൽ യോഗം അലങ്കോലപ്പെട്ടത്. ഇവർക്ക് വോട്ടവകാശമില്ലെന്നു സുപ്രീംകോടതി വിധിച്ചതോടെ എഎപി വിജയം ഉറപ്പിച്ചിരുന്നു.
15 വർഷം തുടർച്ചയായി ബിജെപി ഭരിച്ചിരുന്ന സൗത്ത്, നോർത്ത്, ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപറേഷനുകൾ ലയിപ്പിച്ചാണു ഡൽഹി മുനിസിപ്പൽ കോർപറേഷൻ രൂപീകരിച്ചത്. ആകെ 250 വാർഡുകളുള്ള കോർപറേഷനിൽ 134 എണ്ണത്തിൽ എഎപി വിജയിച്ചു. വോട്ടവകാശമുള്ള 3 രാജ്യസഭാംഗങ്ങൾ, 13 എംഎൽഎമാർ ഉൾപ്പെടെ 150 വോട്ടുകളാണ് എഎപിയുടെ മേയർ സ്ഥാനാർഥിക്കു ലഭിച്ചത്. ബിജെപിക്കു 105 കൗൺസിലർമാർ, 7 ലോക്സഭാ എംപിമാർ, ഒരു എംഎൽഎ ഉൾപ്പെടെ 113 വോട്ടുകളാണുള്ളതെങ്കിലും 3 വോട്ട് അധികം ലഭിച്ചു.
കോൺഗ്രസിന്റെ ഒരു കൗൺസിലർ, 2സ്വതന്ത്രർ എന്നിവർ ബിജെപിക്കു വോട്ടുചെയ്തതായാണു സൂചന. കോൺഗ്രസിന്റെ 9 കൗൺസിലർമാരിൽ ബാക്കി 8 പേരും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. എഎപിയുടെ വിജയം ബിജെപിയുടെ ഗുണ്ടായിസത്തിനുള്ള തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാൾ പ്രതികരിച്ചു.
English Summary: Aam Aadmi Party's Shelly Oberoi was elected Delhi's new mayor