കുംഭമേള: ത്രിവേണി സംഗമത്തിൽ വിഐപി സൗകര്യങ്ങൾ നിർത്തി

Mail This Article
ന്യൂഡൽഹി ∙ മഹാകുംഭമേളയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിക്കുകയും 60 പേർക്കു പരുക്കേൽക്കുകയും ചെയ്തതിനെ തുടർന്ന്, ത്രിവേണി സംഗമത്തിലെ സംഗംഘാട്ടിൽ വിഐപികൾക്കു പ്രത്യേക സൗകര്യങ്ങൾ അനുവദിക്കുന്നതു നിർത്തിവച്ചു. വിവിഐപികൾക്കു കാറിൽ എത്താൻ കഴിയുന്നതടക്കമുള്ള സൗകര്യങ്ങളാണ് ഒഴിവാക്കിയത്. വാഹനങ്ങൾ ത്രിവേണി സംഗമത്തിനടുത്തേക്കു വരുന്നതു നിരോധിച്ചു. ഇതിനിടെ, നാഗേശ്വർഘാട്ടിലും ജുൻസി ഛാട്നാഗ്ഘാട്ടിലുമായി 12 താൽക്കാലിക ടെന്റുകൾക്കു തീപിടിച്ചതു പരിഭ്രാന്തി പരത്തി. ഉടൻ തന്നെ തീ കെടുത്തിയതായും ആർക്കും പരുക്കേറ്റിട്ടില്ലെന്നും സർക്കാർ അറിയിച്ചു.
-
Also Read
ജിബിഎസ് നാഗ്പുരിലും; മരണം രണ്ടായി
അതേസമയം, കാണാതായവരെ തേടി സംഘംഘാട്ടിലും പരിസരത്തും ഇന്നലെ വൈകിയും ബന്ധുക്കൾ തിരച്ചിൽ തുടരുകയാണ്. ചില മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങാനുണ്ട്. ദുരന്തം നടന്ന സ്ഥലം ഇന്നു സന്ദർശിക്കുമെന്നും അന്വേഷണം ഒരു മാസത്തിനു മുൻപു പൂർത്തിയാക്കുമെന്നും സംസ്ഥാന സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷന്റെ തലവൻ ജസ്റ്റിസ് ഹർഷ് കുമാർ പറഞ്ഞു. പരുക്കേറ്റ് ചികിത്സയിലുള്ള 36 പേരെ യുപി ചീഫ് സെക്രട്ടറി മനോജ് കുമാർ സിങ്, ഡിജിപി പ്രശാന്ത് കുമാർ എന്നിവർ സന്ദർശിച്ചു. ചികിത്സയിലുള്ളവരുടെ ബന്ധുക്കളെ വിവരം അറിയിച്ചതായും ആരും ഗുരുതരാവസ്ഥയിലല്ലെന്നും മനോജ് കുമാർ സിങ് പറഞ്ഞു.
അടുത്ത അമൃതസ്നാനം നടക്കുന്ന അടുത്തമാസം 3ന് പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയതായി ഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു. ഇതിനു വേണ്ട സുരക്ഷാ സംവിധാനങ്ങളെല്ലാം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. തീർഥാടകർക്കുള്ള പ്രത്യേക ബസ് സർവീസ് അടുത്തമാസം 4 വരെ ഒഡീഷ റദ്ദാക്കി. അതേസമയം, ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാജിവയ്ക്കണമെന്നു മഹാരാഷ്ട്ര കോൺഗ്രസ് ആവശ്യപ്പെട്ടു.