കേന്ദ്രത്തോട് യാചിക്കാനില്ല; ബദൽ വികസന നയവുമായി തമിഴ്നാട്

Mail This Article
ചെന്നൈ ∙ അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ‘പ്രകടനപത്രിക’യാണ് ഡിഎംകെ സർക്കാർ ഇന്നലെ അവതരിപ്പിച്ച വാർഷിക ബജറ്റ്. ഹിന്ദിയെ മാറ്റിനിർത്തുന്ന ഭാഷാ നയത്തിൽ വിട്ടുവീഴ്ചയില്ലെന്നും കേന്ദ്ര ഫണ്ടിനു വേണ്ടി മുട്ടുമടക്കുന്ന പ്രശ്നമില്ലെന്നുമുള്ള പ്രഖ്യാപനവും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ ശ്രദ്ധേയമായി.
ജനക്ഷേമത്തിനും വികസനത്തിനും ഊന്നൽ നൽകി സമൂഹത്തിലെ മിക്ക വിഭാഗങ്ങളുടെയും ആവശ്യങ്ങൾ പരിഗണിക്കുന്നതാണ് ബജറ്റ്. ദേശീയ വിദ്യാഭ്യാസ നയം, ത്രിഭാഷാ നയം എന്നിവയിൽ കേന്ദ്ര സർക്കാരുമായി തുടരുന്ന പോരിനിടയിൽ, തമിഴ്നാട് നേരിടുന്ന കടുത്ത അനീതിയും ഉയർത്തിക്കാട്ടി. ഭാഷാ നയത്തിൽ വിട്ടുവീഴ്ചയില്ലെന്നും കേന്ദ്രത്തിനു മുന്നിൽ ഫണ്ടിനായി യാചിക്കില്ലെന്നും ഊന്നിപ്പറഞ്ഞ ധനമന്ത്രി തങ്കം തെന്നരശ്, ലഭിക്കാനുള്ള വിദ്യാഭ്യാസ ഫണ്ട് അടക്കം സ്വയം കണ്ടെത്തുമെന്നും പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് ഏറ്റവും വലിയ പരിഗണന നൽകി 55,261 കോടി രൂപയാണു ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.
രാമേശ്വരത്തു നിർമിക്കുന്ന വിമാനത്താവളത്തിന്റെയും ചെന്നൈയുടെ ഉപഗ്രഹ നഗരമായി 2000 ഏക്കറിൽ നിർമിക്കുന്ന ആഗോള നഗരത്തിലേക്കുള്ള മെട്രോ ഉൾപ്പെടെയുള്ളവയ്ക്കു വേണ്ട ചെലവും സംസ്ഥാനം സ്വയം വഹിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
തമിഴ്നാടിന് പിണറായിയുടെ ഐക്യദാർഢ്യം
തിരുവനന്തപുരം ∙ ലോക്സഭാ മണ്ഡലങ്ങൾ പുനർനിർണയിക്കാൻ കേന്ദ്രം നടത്തുന്ന തിരക്കിട്ട നീക്കങ്ങൾക്കെതിരെ ചെന്നൈയിൽ വിളിച്ചു ചേർക്കുന്ന ഐക്യദാർഢ്യ സമ്മേളനത്തിലേക്കു മുഖ്യമന്ത്രി പിണറായി വിജയനെ സ്റ്റാലിൻ ക്ഷണിച്ചു.
തമിഴ്നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ, ഡോ.തമിഴച്ചി തങ്ക പാണ്ഡ്യൻ എംപി എന്നിവർ നേരിട്ടെത്തിയാണു ക്ഷണിച്ചത്. 22ന് ചെന്നൈയിൽ നടക്കുന്ന സമ്മേളനത്തോടുള്ള ഐക്യദാർഢ്യം മുഖ്യമന്ത്രി അറിയിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പിന്തുണയും തമിഴ്നാട് സംഘം തേടി.
തമിഴ്നാട്, കേരളം, ആന്ധ്ര, തെലങ്കാന, കർണാടക, ബംഗാൾ, ഒഡീഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ സംയുക്ത സമിതിയാണ് സമ്മേളനത്തിൽ പങ്കാളികളാകുക.