കടൽമണൽ ഖനനം യുഎൻ ഉടമ്പടിയുടെ ലംഘനം

Mail This Article
തിരുവനന്തപുരം ∙ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നു കടൽമണൽ ഖനനം ചെയ്യാനുള്ള തീരുമാനം ഐക്യരാഷ്ട്ര സംഘടനാ ഉടമ്പടിയുടെ ലംഘനമെന്ന് വിമർശനം. 2030 ന് അകം സമുദ്രത്തിന്റെ 30% സംരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്ന യുഎൻ തീരുമാനം ഇന്ത്യ അംഗീകരിച്ചത് അടുത്തിടെയാണ്. ഇതുപ്രകാരം രാജ്യത്തിനു സ്വന്തമായുള്ള 20 ലക്ഷം ചതുരശ്ര കിലോമീറ്റർ സമുദ്രത്തിന്റെ 30% സംരക്ഷിത മേഖലയാക്കണം. നിലവിൽ ആൻഡമാനിലെ കുറച്ചു ഭാഗം മാത്രമാണ് ഈ പട്ടികയിലുള്ളത്. 5 വർഷം കൂടിയുണ്ടെങ്കിലും മണലിന്റെയും ധാതുക്കളുടെയും വാണിജ്യ സാധ്യത മുന്നിൽക്കണ്ടാണ് മറ്റു പ്രദേശങ്ങൾ ഉൾപ്പെടുത്താത്തതെന്നാണു വിലയിരുത്തൽ. നിലവിൽ മറ്റു രാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഖനനമെങ്കിൽ ഇന്ത്യയിലിത് വാണിജ്യാടിസ്ഥാനത്തിലാണ്. ധാതുക്കളും മണലും വാരുന്നതു മൂലം സമുദ്രത്തിലെ ആവാസവ്യവസ്ഥയ്ക്കും മത്സ്യസമ്പത്തിനും കോട്ടം സംഭവിക്കുമോ എന്ന പഠനമാണ് മറ്റിടങ്ങളിൽ നടക്കുന്നത്. ഏഷ്യയിലെ ഏറ്റവും ഉൽപാദനക്ഷമതയുള്ള കൊല്ലം പരപ്പ് മേഖലയെ മണൽവാരലിൽനിന്ന് ഒഴിവാക്കണമെന്ന് ശാസ്ത്രസമൂഹം ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.
മത്സ്യസമ്പത്ത് ഇടിയുന്നു: ഭക്ഷ്യകാർഷിക സംഘടന
∙ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമാണ് കാര്യമായ മത്സ്യസമ്പത്ത് അവശേഷിക്കുന്നതെന്നു റോം കേന്ദ്രമായ ഭക്ഷ്യകാർഷിക സംഘടനയുടെ റിപ്പോർട്ട്. അമിത മത്സ്യബന്ധനം ഇതേ മട്ടിൽ തുടരുകയാണെങ്കിൽ 2048 ന് അകം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങൾ അപ്രത്യക്ഷമാകുമെന്നു മത്സ്യഗവേഷണ സ്ഥാപനങ്ങളും മുന്നറിയിപ്പു നൽകിയതോടെയാണ് യുഎൻ സമുദ്രനിയമം കൊണ്ടുവന്നത്. ഇന്ത്യയിൽ സുസ്ഥിര മത്സ്യബന്ധനത്തിന് പ്രതിവർഷം 53.1 ലക്ഷം ടൺ മത്സ്യം ആവശ്യമാണ്. നിലവിൽ ലഭിക്കുന്നത് 35–38 ലക്ഷം ടണ്ണും. ഖനനം സജീവമാകുന്നതോടെ മത്സ്യസമ്പത്ത് പിന്നെയും കുറയും.
നിയമസഭ ചർച്ച ചെയ്യും
തിരുവനന്തപുരം ∙ സംസ്ഥാനത്തുനിന്നു കടൽമണൽ ഖനനം ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ നിയമസഭ ഇതു ചർച്ച ചെയ്യും. പ്രതിപക്ഷം വിഷയം സഭയിൽ ഉന്നയിക്കും. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ഖനനത്തിനെതിരെ പ്രമേയം പാസാക്കണമെന്നും ഖനന നടപടികൾ നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും മത്സ്യത്തൊഴിലാളി സംഘടനകളിൽ നിന്നടക്കം ആവശ്യം ഉയർന്നിട്ടുണ്ട്. മാർച്ച് 3 ന് ആരംഭിക്കുന്ന സമ്മേളന കാലയളവിൽ വിഷയം ചർച്ചയ്ക്കെടുക്കും.
∙ ‘മത്സ്യം ധാരാളമുള്ള മേഖലകളിൽ ഖനനം പാടില്ലെന്ന് യുഎൻ നിർദേശിക്കുന്നു. സമുദ്രത്തെ സ്വാഭാവിക ഉപജീവന മാർഗമായി സ്വീകരിച്ചവരുടെ തൊഴിൽ നഷ്ടപ്പെടും. ഖനനത്തെ തുടർന്ന് തൊഴിൽ നഷ്ടമുണ്ടായാൽ എന്തു നഷ്ടപരിഹാരം നൽകുമെന്നും വ്യവസ്ഥ ചെയ്തിട്ടില്ല.’ – ഡോ.സുനിൽ മുഹമ്മദ്, മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ്, സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്