ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

∙ തുടർഭരണത്തിന്റെ വിളംബരമാണു നിയമസഭയിൽ കുറച്ചുദിവസമായി ഭരണപക്ഷം നടത്തുന്നത്. ബോധപൂർവമുള്ള രാഷ്ട്രീയനീക്കമാണ് അതെന്നു തിരിച്ചറിയാൻ പ്രതിപക്ഷം അൽപം വൈകിയോ എന്നു സംശയം. അതു തിരുത്താൻ ഉറപ്പിച്ചാണ് ഇന്നലെ അവർ സഭയിലെത്തിയത്. ഇപ്പോൾ തിരഞ്ഞെടുപ്പു നടത്തിയാൽ 100 സീറ്റുമായി യുഡിഎഫ് അധികാരത്തിലേറുമെന്ന പ്രഖ്യാപനത്തോടെ രമേശ് ചെന്നിത്തല പ്രത്യാക്രമണത്തിനു തുടക്കമിട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റിലും തോറ്റശേഷമുള്ള ഭരണപക്ഷ അവകാശവാദത്തെ പി.കെ.കുഞ്ഞാലിക്കുട്ടി ചോദ്യംചെയ്യുകയും ചെയ്തതോടെ പ്രതിപക്ഷം ഉറച്ചുതന്നെയെന്നു വ്യക്തമായി. അതോടെ ഭരണത്തുടർച്ചയ്ക്കുവേണ്ടി ബാറ്റ് ചെയ്യുന്നവരുടെ എണ്ണം ഭരണപക്ഷത്തു കൂടി. തുടർഭരണമോഹങ്ങളും തിരിച്ചുവരവു പ്രതീക്ഷകളും സഭാന്തരീക്ഷത്തിൽ ഉയർന്നു, പരസ്പരം കോർത്തു.

യുഡിഎഫിന്റെ തിരിച്ചുവരവു തടയാൻ സിപിഎം – ബിജെപി അന്തർധാര സജീവമാണെന്നു ചെന്നിത്തല കരുതുന്നു. സ്വന്തം മണ്ഡലമായ ഹരിപ്പാട്ട് ബിജെപിയുമായുള്ള അന്തർധാര അവസാനിപ്പിച്ചിട്ടു മതി ഉപദേശമെന്നായി അയൽപക്കത്തെ എംഎൽഎ എച്ച്.സലാം. ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ, മിസ്റ്റർ പ്രഭാകരൻ’ എന്നിങ്ങനെ എതിരാളികളെ ‘മിസ്റ്റർ’ ചേർത്തു വിളിച്ചാൽ ‘മിസ്റ്റർ മുഖ്യമന്ത്രി’ ആകാമെന്ന് ആരോ പറഞ്ഞതുകൊണ്ടാണ് ചെന്നിത്തല അങ്ങനെ വിളിക്കുന്നതെന്നായി സെബാസ്റ്റ്യൻ കുളത്തുങ്കൽ.

സർക്കാർ എന്തുചെയ്തിട്ടാണു ജനങ്ങൾ ഭരണത്തുടർച്ച നൽകേണ്ടത് എന്നാണു കുഞ്ഞാലിക്കുട്ടിക്കു സംശയം. ആകെ പറയാനുള്ളതു ദേശീയപാതയുടെ പൂർത്തീകരണമാണ്. അതു നിതിൻ ഗഡ്കരിയുടെ റോഡും! ദേശീയപാതയുടെ ക്രെഡിറ്റ് മുഴുവൻ ബിജെപിക്കാർക്കു കൊടുക്കുന്നതിലേക്കു ലീഗ് അധഃപതിച്ചത് വി.കെ.പ്രശാന്തിന് ഓർക്കാൻ കഴിയുന്നില്ല. 

എൽഡിഎഫ് വീണ്ടും വരണമെന്നു ജനകോടികൾ ആഗ്രഹിക്കുന്നതായി കെ.പി.മോഹനൻ. സർക്കാരിനെ താഴെയിറക്കാൻ ജനം കാത്തിരിക്കുകയാണെന്നായിരുന്നു ടി.സിദ്ദിഖിന്റെ പ്രതികരണം. തുടർഭരണം പ്രവചിച്ചത് ശശി തരൂരും മുല്ലപ്പള്ളി രാമചന്ദ്രനുമല്ലേ എന്നായി കെ.യു.ജനീഷ്കുമാർ.

മൂന്നാംതവണ അധികാരമുണ്ണാൻ ഇലയിട്ടിരിക്കുന്ന എൽഡിഎഫുകാർ നിരാശരാകുമെന്നും അവരെ താഴെയിറക്കാൻ പര്യാപ്തമായ രാഷ്ട്രീയാന്തരീക്ഷം അവർതന്നെ സൃഷ്ടിച്ചു കഴിഞ്ഞെന്നുമായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിരീക്ഷണം. സുനിത വില്യംസ് അതിജീവിച്ചതുപോലെ യുഡിഎഫ് പ്രചാരണങ്ങളെ മറികടക്കാൻ എൽഡിഎഫ് സുസജ്ജമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ ഉറപ്പിച്ചു പറഞ്ഞു.

ബിജെപിയുടെ അമരത്തേക്കുള്ള രാജീവ് ചന്ദ്രശേഖറിന്റെ ആരോഹണത്തെ തള്ളിപ്പറയുന്നതിൽ ഇരുമുന്നണികളും ഒന്നിച്ചു. ചെന്നിത്തലയും വി.കെ.പ്രശാന്തും പറഞ്ഞത് ഒരേകാര്യം: ‘രാജീവ് ചന്ദ്രശേഖറല്ല, നരേന്ദ്ര മോദി വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടാൻ പോകുന്നില്ല’.

എസ്‌യുസിഐക്കാരിൽനിന്നു കമ്യൂണിസം പഠിക്കേണ്ട ഗതികേട് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിക്കില്ല.

 

English Summary:

Naduthalam: Analyzing the ongoing political battle in Kerala

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com