മണിയുടെ പരാമർശം; മൂന്നു ചാനലുകള്‍ എനിക്കെതിരെ ചര്‍ച്ച നടത്തി: കാനം

Mail This Article
തൃശൂർ∙ കോൺക്ലേവില്‍ നടന്ന രാഷ്ട്രീയ സംവാദത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെ.കെ.രമയ്ക്കെതിരായ എം.എം.മണിയുടെ പരാമര്‍ശത്തില്‍ മാധ്യമങ്ങള്‍ ചര്‍ച്ച നടത്തിയതിനെയാണ് കാനം വിമര്‍ശിച്ചത്. സ്പീക്കറാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് താന്‍ പറഞ്ഞു. ഇതിന്റെ പേരില്‍ മൂന്നു ചാനലുകള്‍ തനിക്കെതിരെ ചര്‍ച്ച നടത്തി. ഒടുവില്‍ താന്‍ പറഞ്ഞത് ശരിയായെന്നും കാനം കൂട്ടിച്ചേർത്തു. മനോരമന്യൂസ് കോണ്‍ക്ലേവ് 2022 ലെ ' എന്തും പറയാമോ' സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണകക്ഷിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ വിയോജിപ്പുകള്‍ ഉണ്ടായാല്‍ മുന്നണിക്കുള്ളിലാണ് പ്രകടിപ്പിക്കുക. പ്രതിപക്ഷം പറയുന്നതിനെല്ലാം അവര്‍ക്കൊപ്പം നിന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുക സിപിഐയുടെ നയമല്ല. എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷിയെന്ന നിലയില്‍ തിരുത്തേണ്ട കാര്യങ്ങള്‍ സിപിഐ മുന്നണിക്കുള്ളിലാണ് സംസാരിക്കുക. അത് നടത്താന്‍ സാധിക്കാതെ വന്നാല്‍ പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും കാനം പറഞ്ഞു.
സൃഷ്ടിപരമായ വിമര്‍ശനം നടത്തേണ്ടതിന് പകരം സര്‍ക്കാര്‍ ചെയ്യുന്നതിനെയെല്ലാം എതിര്‍ക്കുക എന്ന ഒറ്റനയമാണ് പ്രതിപക്ഷം നിലവില്‍ ചെയ്യുന്നത്. ഇത് ശരിയായ സ്ഥിതിയല്ലെന്നും ഇതിലൂടെ നെഗറ്റീവായ രാഷ്ട്രീയമാണ് പുറത്തേക്ക് പ്രകടമാകുന്നതെന്നും കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
English Summary: Kanam Rajendran against media on MM Mani statement row