ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഇസ്‌ലാമാബാദ്∙ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതി അഫ്ഗാനിസ്ഥാനിലേക്കു കൂടി നീട്ടുന്നതിന് താലിബാന്‍ അനുമതി നൽകി. ഒട്ടേറെ ഉപരോധങ്ങളാൽ വലയുന്ന അഫ്ഗാനിസ്ഥാന് കോടിക്കണക്കിനു ഡോളറാണ് ഇതുമൂലം ലഭിക്കുക. ശനിയാഴ്ച ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാങ്, പാക്ക് വിദേശമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി എന്നിവർക്കൊപ്പം താലിബാന്റെ നയതന്ത്രപ്രതിനിധി ആമിർ ഖാൻ മുത്താഖിയും ഇസ്‌ലാമാബാദിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു.

താലിബാൻ ഭരണം വരുന്നതിനു മുൻപ് അഫ്ഗാനിസ്ഥാനുമായി ചൈന, പാക്ക് പ്രതിനിധികൾ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയെക്കുറിച്ചു ചർച്ച ചെയ്തിരുന്നു. രാജ്യത്തിന്റെ വിവിധ ധാതു സമ്പത്ത് ഖനനം ചെയ്തെടുക്കാനുള്ള പദ്ധതികൾ ഉൾപ്പെടെ ഒരു ട്രില്യൻ യുഎസ് ഡോളർ വരുന്നവയെക്കുറിച്ചും അടുത്തിടെ അഫ്ഗാന്‍ – ചൈന ചർച്ച നടന്നിരുന്നു. അനു ധാര്യ നദീതട പ്രദേശത്തുനിന്ന് എണ്ണ ഖനനം ചെയ്തെടുക്കാൻ ചൈന നാഷനൽ പെട്രോളിയം കോർപറേഷനുമായി അഫ്ഗാനിസ്ഥാൻ ജനുവരിയിൽ കരാറുണ്ടാക്കിയിരുന്നു.

∙ മരവിപ്പിച്ച സ്വത്തുക്കൾ

താലിബാൻ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ രാജ്യാന്തര തലത്തിലെ അഫ്ഗാനിസ്ഥാന്റെ പല നിക്ഷേപങ്ങളും മരവിപ്പിച്ചിരുന്നു. ഇവ തുറന്നുകൊടുക്കണമെന്നു ചൈനീസ്, പാക്ക് മന്ത്രിമാർ ആവശ്യപ്പെടുകയും ചെയ്തു. ഇതു ഭീകരതയ്ക്കായി ഉപയോഗിക്കുമെന്ന ആശങ്കയിലാണു വിദേശരാജ്യങ്ങൾ മരവിപ്പിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാൻ സെൻട്രൽ ബാങ്കിന്റെ ഒൻപതു ബില്യനോളം തുകയാണു വിദേശത്ത് ഇങ്ങനെ മരവിപ്പിക്കപ്പെട്ടത്.

യുഎസിലുള്ള സ്വത്തുക്കളിൽ പകുതി വിട്ടുനൽകാമെന്നു വാഷിങ്ടൻ അറിയിച്ചെങ്കിലും കഴിഞ്ഞ വർഷം വനിതകൾക്കു സ്കൂളിലും ജോലിയിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം ഇതു തടഞ്ഞുവച്ചു. 2021ലാണ് യുഎസ് സേന അഫ്ഗാനിസ്ഥാനിൽനിന്നു പൂർണമായി പിൻവാങ്ങിയത്.

അതിദാരിദ്ര്യത്തിൽ കഴിയുന്ന അഫ്ഗാനിലെ 40 ദശലക്ഷം ജനങ്ങളെ സഹായിക്കണമെങ്കിൽ താലിബാന് 4.6 ബില്യൻ യുഎസ് ഡോളർ വേണമെന്ന് യുഎൻ കണക്കുകൂട്ടുന്നു. നിലവിലെ വരുമാനത്തിൽ ജീവിക്കാൻ 10ൽ ഒൻപത് അഫ്ഗാൻകാരും വളരെയധികം കഷ്ടപ്പെടുകയാണെന്ന് 2022ലെ ഗാലപ് പോൾ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

∙ ഭീഷണിയായി ഐഎസും സിൻജിയാങ് വിഘടനവാദികളും

താലിബാനെ നീക്കി അഫ്ഗാനിൽ അധികാരം പിടിക്കാൻ ഐഎസും (ഇസ്‌ലാമിക് സ്റ്റേറ്റ്) ശ്രമിക്കുന്നുണ്ട്. ഇവരിൽനിന്നുള്ള ആക്രമണം ചൈനീസ് വ്യവസായത്തിനു നേർക്ക് ഉണ്ടായേക്കാമെന്ന ഭീതിയും നിലവിലുണ്ട്. ഡിസംബറിൽ ചൈനീസ് നയതന്ത്രജ്ഞരും മറ്റു വ്യവസായികളും താമസിക്കാറുള്ള കാബൂളിലെ ഹോട്ടലിനു നേർക്കുണ്ടായ ആക്രമത്തിന്റെ ഉത്തരവാദിത്തം ഐഎസ് ആണ് ഏറ്റെടുത്തത്. ചൈനയിലെ സിൻജിയാങ് മേഖലയിൽനിന്നുള്ള വിഘടന വാദികളായ ഈസ്റ്റ് തുർക്കിസ്ഥാൻ ഇസ്‌ലാമിക് മൂവ്മെന്റിന്റെ സാന്നിധ്യവും അഫ്ഗാനിസ്ഥാനിലുണ്ട്. ഇതും ചൈനയ്ക്കു ഭീഷണിയാണ്.

English Summary: At Islamabad Meeting, A Key Agreement Between China, Taliban

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com