പിഴയടയ്‌ക്കാൻ വിസമ്മതിച്ചു; ഗ്രോ വാസുവിന്റെ റിമാൻഡ് നീട്ടി

Mail This Article
കോഴിക്കോട്∙ പിഴയടയ്‌ക്കാൻ വിസമ്മതിച്ച പൗരാവകാശ പ്രവർത്തകൻ ഗ്രോ വാസുവിന്റെ റിമാൻഡ് നീട്ടി കോടതി. ഓഗസ്റ്റ് 25 വരെയാണ് കുന്നമംഗംലം കോടതി റിമാൻഡ് നീട്ടിയത്. കുറ്റം സമ്മതിക്കുന്നോ എന്ന കോടതിയുടെ ചോദ്യത്തോട്, താൻ ഒരു പ്രതിഷേധത്തിലാണെന്നായിരുന്നു ഗ്രോ വാസുവിന്റെ മറുപടി. ഗ്രോ വാസുവിനെ കുറ്റപത്രം കോടതി വായിച്ചു കേൾപ്പിച്ചു.
‘‘പൊതുസ്ഥലത്ത് പ്രതിഷേധിച്ചതിന്റെ പേരിൽ ആയിരം രൂപ പിഴ അടയ്‌ക്കണമെന്ന തീരുമാനം അംഗീകരിക്കാൻ തയാറല്ല. രണ്ടു തരം നിയമമാണ് നിലനിൽക്കുന്നത്. എട്ടുപേരെ വെടിവച്ചു കൊന്നത് അനീതിയാണ്’’ – കോടതിയിൽ ഗ്രോവാസു പറഞ്ഞു.
കേസിന്റെ വിചാരണ തുടങ്ങാൻ സാക്ഷികൾക്ക് നോട്ടിസ് അയയ്ക്കാനും മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു. 2016ൽ നിലമ്പൂരിൽ മാവോയിസ്റ്റുകൾ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചതിനാണ് ഗ്രോ വാസുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴുവർഷത്തിനിടെ പലതവണ നോട്ടിസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്നായിരുന്നു നടപടി. തുടർന്ന് കുന്നമംഗലം കോടതി ജാമ്യം അനുവദിച്ചെങ്കിലും സ്വീകരിക്കാനോ രേഖകളിൽ ഒപ്പിടാനോ ഗ്രോ വാസു തയാറായില്ല.
തീരുമാനമെടുക്കാൻ കോടതി കൂടുതൽ സമയം കൊടുത്തിട്ടും പൊലീസും ജനപ്രതിനിധികളും അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ഭരണകൂടത്തോടുള്ള പ്രതിഷേധം കൊണ്ടാണ് ജാമ്യം സ്വീകരിക്കാത്തതെന്നായിരുന്നു ഗ്രോ വാസുവിന്റെ പ്രതികരണം. അറസ്റ്റിനെ തുടർന്ന് കഴിഞ്ഞ 14 ദിവസമായി ഗ്രോ വാസു റിമാൻഡിലായിരുന്നു.
English Summary: Grow Vasu again remanded by Court