ADVERTISEMENT

കോട്ടയം പാറോലിക്കലിൽ യുവതിയും മക്കളായ രണ്ട് പെൺകുട്ടികളും ട്രെയിനിനു മുന്നിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്ത വാർത്തയാണ് ഇന്ന് ഏറ്റവും കൂടുതൽ വായനക്കാരുടെ ശ്രദ്ധ കവർന്നത്. മിഷേൽ ഷാജിയെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് 8 വർഷമാകുമ്പോഴും നീതി തേടി അലയുന്ന കുടുംബത്തിന്റെ നേരനുഭവം, വാളയാർ പീഡനക്കേസിൽ പെൺകുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും 3 കേസുകളിൽ കൂടി പ്രതികളാക്കിയ സിബിഐ നടപടി, ആശാ വർക്കമാരുടെ സമരം എന്തിനുവേണ്ടി? അവരുടെ ആവശ്യങ്ങൾ എന്തെല്ലാം ഇതിന്റെ തടസ്സവാദങ്ങൾ എന്തെല്ലാം എന്നിവയുടെയെല്ലാം സമഗ്രമായ ചിത്രം തുടങ്ങിയവയായിരുന്നു പ്രധാന വാർത്തകളിൽ മറ്റു ചിലത്. ഇതിനോടൊപ്പം തന്നെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എന്തു വിലകൊടുത്തും ഭരണം പിടിക്കണമെന്ന് ഉറപ്പിച്ച് കോൺഗ്രസ് നടപ്പാക്കുന്ന പദ്ധതികളും പ്രവർത്തനങ്ങളും എന്തെല്ലാമെന്നറിയാനും കൂടുതൽ വായനക്കാർ മനോരമ ഓൺലൈൻ സന്ദർശിച്ചു.

കോട്ടയം ഏറ്റുമാനൂരിന് സമീപം യുവതിയും മക്കളായ രണ്ട് പെൺകുട്ടികളും ട്രെയിനിനു മുന്നിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവ് നോബി അറസ്റ്റിൽ. തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂർ എസ്എച്ച്ഒ എ.എസ്. അൻസലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഭാര്യയേയും മക്കളെയും ആത്മഹത്യയിലേക്ക് തള്ളി വിട്ടതിൽ നോബിക്കു പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിനായി നോബിയെ വിശദമായി ചോദ്യം ചെയ്യും.

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും എവിടെയും എത്താത്ത മിഷേൽ ഷാജി കേസ് സിബിഐ അന്വേഷിക്കണമെന്നു കുടുംബം ആവശ്യപ്പെടാൻ തുടങ്ങിയിട്ടു വർഷങ്ങളായി. ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട് സമർപ്പിച്ചാൽ അതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ടുള്ള നിയമവഴി തേടാമെന്നാണു കുടുംബത്തിന്റെ പ്രതീക്ഷ. എന്നാൽ ഇതും നീണ്ടുപോവുകയാണ്.

വാളയാർ പീഡനക്കേസിൽ പെൺകുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും 3 കേസുകളിൽ കൂടി പ്രതികളാക്കി സിബിഐ. അമ്മയേയും രണ്ടാനച്ഛനേയും പ്രതിചേർത്തു സിബിഐ നേരത്തേ കോടതിയിൽ 6 കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു. ഇതു കോടതി അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമ്മയും രണ്ടാനച്ഛനും കൂടുതൽ കേസുകളിൽ പ്രതികളാവുന്നത്.

ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാ വർക്കർമാർ ദിവസങ്ങളായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടരുന്നത്. ഓണറേറിയവും ഇൻസന്റീവും മാസങ്ങളായി മുടങ്ങിയതോടെ ഫെബ്രുവരി 10 മുതലാണ് ആശമാർ കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമര രംഗത്തേക്കിറങ്ങിയത്.

സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ഡൽഹിയിൽ നടന്ന ചർ‌ച്ചയ്ക്കു പിന്നാലെ പ്രവർത്തനത്തിനു ബഹുമുഖ പദ്ധതി തയാറാക്കി എഐസിസി. നിയമസഭയിൽ സർക്കാരിനെതിരായ പോരാട്ടത്തിനു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരുമിച്ചു നേതൃത്വം നൽകണമെന്നാണു നിർദേശം. സംസ്ഥാന സർക്കാർ വിരുദ്ധ പ്രചാരണങ്ങളുടെ നയരൂപീകരണ ചുമതല ശശി തരൂരിനെ ഏൽപ്പിക്കാനും തീരുമാനമായി.

English Summary:

Today's Recap: Major Headlines of 05-03-25

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com