‘ഷാലിക്ക് കെഎസ്‌യു പ്രവർത്തകൻ, സതീശനും ചെന്നിത്തലയും പച്ച നുണ ആഞ്ഞ് തുപ്പുന്നു’

Mail This Article
കൊച്ചി ∙ കളമശേരി ഗവ. പോളിടെക്നിക് കോളജിലെ ഹോസ്റ്റലില്‍നിന്നു രണ്ടു കിലോഗ്രാം കഞ്ചാവ് പിടിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതിക്ക് കെഎസ്‌യു ബന്ധം ആരോപിച്ച് എസ്എഫ്ഐ നേതാവ് പി.എം. ആർഷോ. അറസ്റ്റിലായ ഷാലിക്ക് കെഎസ്‌യു പ്രവർത്തകൻ എന്ന് ആർഷോ ഫെയ്സ്ബുക്കിൽ കുറിച്ചു. ഷാലിക്ക് കെഎസ്‌യു അംഗത്വ വിതരണം ഉദ്ഘാടനം ചെയ്‌തുവെന്നും പി.എം. ആർഷോ ആരോപിക്കുന്നു. തെളിവായി ഒരു ചിത്രവും ആർഷോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കളമശേരി പോളിയിലേക്ക് കഞ്ചാവ് എത്തിച്ച പൂർവ വിദ്യാർഥികളെ ഇന്ന് അന്വേഷണ സംഘം പൊക്കിയിട്ടുണ്ടെന്നും രാഷ്ട്രീയം തിരയല്‍ ഏറെക്കുറെ അവസാനിപ്പിച്ച മട്ടാണെന്നും ആര്‍ഷോ പറയുന്നു. എന്നാൽ എസ്എഫ്ഐ ആരോപണം കെഎസ്‌യു നിഷേധിച്ചു.
ആർഷോയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കളമശേരി പോളിയിലേക്ക് കഞ്ചാവ് എത്തിച്ച പൂർവ വിദ്യാർഥികളെ ഇന്ന് അന്വേഷണ സംഘം പൊക്കിയിട്ടുണ്ട്. കേരളത്തിലെ മാപ്രകള്‍ രാഷ്ട്രീയം തിരയല്‍ ഏറെക്കുറെ അവസാനിപ്പിച്ച മട്ടാണ്. മുഖ്യപ്രതി ഷാലിഖ് 2023 ലെ കെഎസ്‌യു പ്രവർത്തകൻ എന്ന് ആർഷോ ഫെയ്സ്ബുക്കിൽ കുറിച്ചു. ഷാലിക്ക് കെഎസ്‌യു അംഗത്വ വിതരണം ഉദ്ഘാടനം ചെയ്‌തു. മെംബർഷിപ്പ് ക്യാംപയിന്‍ പോളിയില്‍ ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണിത്. നിലവിലെ പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും പച്ച നുണ ആഞ്ഞ് തുപ്പുന്നത് കോലു നീട്ടി സ്വീകരിക്കുന്ന മാപ്രകളൊരെണ്ണം പോലും തിരിച്ചു ചോദിക്കില്ലെന്നുറപ്പുണ്ട്. അന്തസും മാന്യതയുമുണ്ടെങ്കില്‍ ഇപ്പോഴെടുക്കുന്ന നെറികെട്ട പണി അവസാനിപ്പിച്ച് ഈ സാമൂഹിക വിപത്തിനെതിരെ നിലപാട് സ്വീകരിക്ക്. അല്ലാത്ത പക്ഷം രാസലഹരിയേക്കാള്‍ വലിയ വിഷമെന്ന് ചരിത്രം നിങ്ങളെ അടയാളപ്പെടുത്തും.