അനധികൃത സ്വത്ത് സമ്പാദനം; കെ.ബാബുവിന് എതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു

Mail This Article
കൊച്ചി ∙ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ.ബാബു എംഎല്‍എയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പിഎംഎൽഎ കോടതിയിലാണു മുൻ മന്ത്രിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ബാബുവിന്റെ ഉടമസ്ഥതയിലുള്ള 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി നേരത്തേ കണ്ടുകെട്ടിയിരുന്നു.
2007 ജൂലൈ ഒന്നു മുതൽ 2016 ജനുവരി 25 വരെയുള്ള കാലഘട്ടത്തിൽ കെ.ബാബു വരുമാനത്തിൽ കവിഞ്ഞ 25.82 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന വിജിലൻസ് കേസിനെ തുടർന്നാണ് ഇ.ഡി നടപടികൾ ആരംഭിച്ചത്. 2016 ഓഗസ്റ്റ് 31ന് വിജിലൻസ് ബാബുവിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. പിന്നാലെയാണ് ഇ.ഡിയും കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
നിയമവിരുദ്ധമായി നേടിയ പണം കെ.ബാബു സ്ഥാവര, ജംഗമ വസ്തുക്കളായി വാങ്ങി സ്വത്തിന്റെ ഭാഗമാക്കിയെന്നാണ് ഇ.ഡിയുടെ ആരോപണം. നിലവില്‍ എംഎല്‍എയായ ബാബുവിനെതിരെ വിജിലന്‍സ് അനധികൃത സ്വത്ത് സമ്പാദനക്കേസ് എടുക്കുകയും 25.82 ലക്ഷം രൂപയുടെ അധിക സ്വത്ത് ഉണ്ടെന്ന് വ്യക്തമാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
കേസെടുത്തതിനു പിന്നാലെ 2020 ജനുവരി 22ന് ഇ.ഡി ബാബുവിന്റെ മൊഴി രേഖപ്പെടുത്തി. ബാബു 100 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണു വിജിലൻസ് സമർപ്പിച്ച എഫ്ഐആറിലുണ്ടായിരുന്നത്. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ അത് 25 ലക്ഷം രൂപയായി കുറഞ്ഞു. ജനപ്രതിനിധിയെന്ന നിലയിൽ പലപ്പോഴായി സർക്കാരിൽ നിന്നു കൈപ്പറ്റിയ 40 ലക്ഷം രൂപ വിജിലൻസ് പരിഗണിച്ചില്ലെന്നും ഇ.ഡിയെ ബാബു അറിയിച്ചിരുന്നു. എന്നാൽ വിജിലൻസ് കണ്ടെത്തിയ 25.82 ലക്ഷം രൂപയ്ക്കു തുല്യമായ സ്വത്ത് ഇ.ഡി കണ്ടുകെട്ടി. ഇതിനു പിന്നാലെയാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.