സ്പീക്കർക്കെതിരെ രാഹുൽ; വിദ്വേഷ പരാമർശവുമായി യോഗി; കമ്യൂണിസ്റ്റുകളെ വിമർശിച്ച് തരൂർ – വായിക്കാം, പ്രധാന വാർത്തകൾ

Mail This Article
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ വിശദാംശങ്ങളായിരുന്നു ഇന്ന് മനോരമ ഓൺലൈൻ സന്ദർശിച്ച ഏറ്റവും കൂടുതൽ വായനക്കാരുടെ ശ്രദ്ധ കവർന്നത്. മുൻപ് സ്വകാര്യ സർവകലാശാലകളെ എതിർത്തിരുന്ന എൽഡിഎഫ് ഇപ്പോൾ അതിന് അനുമതി നൽകുന്ന ബിൽ പാസാക്കിയ നടപടി ചൂണ്ടിക്കാട്ടി ശശി തരൂർ നടത്തിയ പരാമർശം, ലോക്‌സഭ സ്പീക്കർ ഓം ബിർല പാർലമെന്റിൽ സംസാരിക്കാൻ അവസരം നിഷേധിക്കുന്നതായി ആരോപിച്ചുകൊണ്ട് മുന്നോട്ടു വന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന, എന്താണ് കൊടകര കുഴൽപണക്കേസ്? പൊലീസിന്റെയും ഇ.ഡിയുടെയും കുറ്റപത്രങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം, റിലീസിന് മുൻപേ ബോക്സ് ഓഫിസിന് തീപിടിപ്പിക്കുന്ന എമ്പുരാന്റെ കലക്‌ഷൻ റെക്കോർഡ് കണക്കുകൾ തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാന വാർത്തകളിൽ മറ്റു ചിലത്.
വിദ്വേഷ പരാമര്‍ശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നൂറ് മുസ്‌ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്കു സുരക്ഷിതരായി ഇരിക്കാനാകില്ലെന്നാണ് യോഗിയുടെ പരാമർശം. എന്നാൽ നൂറ് ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്‌ലിം കുടുംബത്തിന് മതാചാരങ്ങൾക്കു സ്വാതന്ത്ര്യമുണ്ട്. ഹിന്ദുക്കൾ മതപരമായ സഹിഷ്ണുത തുടരുന്നവരാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ലോക്‌സഭാ സ്പീക്കർ ഓം ബിർല പാർലമെന്റിൽ സംസാരിക്കാൻ അവസരം നിഷേധിക്കുന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭാ നടപടികൾ ജനാധിപത്യവിരുദ്ധമായ രീതിയിലാണ് നടക്കുന്നതെന്നും പ്രധാന വിഷയങ്ങൾ ഉന്നയിക്കാനുള്ള തന്റെ ആവർത്തിച്ചുള്ള അഭ്യർഥനകൾ അവഗണിക്കപ്പെടുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
കമ്യൂണിസ്റ്റുകള്‍ ഒരു ദിവസം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കു പ്രവേശിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അതുപക്ഷേ സംഭവിക്കുക ഇരുപത്തിരണ്ടാം നൂറ്റാണ്ടിലായിരിക്കുമെന്നും ശശി തരൂർ എംപി. സ്വകാര്യ സര്‍വകലാശാലകളെ എതിര്‍ത്തിരുന്ന എല്‍ഡിഎഫ് അതിന് അനുമതി നല്‍കുന്ന ബില്‍ പാസാക്കിയ നടപടി ചൂണ്ടിക്കാട്ടിയാണ് എക്സിലൂടെ തരൂരിന്റെ പരിഹാസം.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു 3 ദിവസം മുൻപ് ഏപ്രിൽ മൂന്നിനു പുലർച്ചെ ദേശീയപാതയിലൂടെ പോയ കാർ ആക്രമിച്ചു ക്രിമിനൽ സംഘം മൂന്നരക്കോടി രൂപ കവർന്നതാണ് കൊടകര കുഴൽപണക്കേസ്. പൊലീസിന് പരാതി ലഭിക്കുന്നത് ഏപ്രിൽ ഏഴിനാണ്. 25 ലക്ഷം രൂപ നഷ്ടമായെന്നായിരുന്നു ഡ്രൈവർ ഷംജീറിന്റെ പരാതി.
സ്ക്രീനിൽ സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറേഷി ഒരൊറ്റ നൊടിയിൽ കത്തിച്ചുകളയുന്നത് എത്ര വില്ലന്മാരെയാണെന്നറിയാൻ നാളെ പുലർച്ചെ വരെ കാത്തിരിക്കണം. പക്ഷേ അയാളുടെ രണ്ടാം വരവിലെ ‘ബോക്സ്ഓഫിസ് ബ്ലാസ്റ്റിനു’ സാക്ഷിയായി അന്തംവിട്ടു നിൽക്കുകയാണ് ഇന്ത്യൻ സിനിമാ വ്യവസായം.