‘ഷിഫ്റ്റ് കഴിഞ്ഞപ്പോള്‍ വിളിച്ചു; മുറിയിലേക്ക് പോവുകയാണെന്ന് പറഞ്ഞു’: ഐബി ഉദ്യോഗസ്ഥയുടെ മരണം പ്രണയത്തകർച്ചയെ തുടർന്ന്?

Mail This Article
പത്തനംതിട്ട ∙ തിരുവനന്തപുരത്ത് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥയായ മേഘയ്ക്ക് മലപ്പുറം സ്വദേശിയായ ഐബി ഉദ്യോഗസ്ഥനുമായി അടുപ്പമുണ്ടായിരുന്നുവെന്നു കുടുംബം. പ്രണയം സംബന്ധിച്ച വിവരം മേഘ തന്നെയാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. ആദ്യം എതിർത്തെങ്കിലും മേഘയുടെ ഇഷ്ടത്തിന് വീട്ടുകാർ സമ്മതം നൽകുകയായിരുന്നു. പ്രണയം വിവാഹത്തിലേക്ക് എത്തുമെന്ന് ആയപ്പോൾ ഐബി ഉദ്യോഗസ്ഥൻ ഈ ബന്ധത്തിൽ നിന്നും പിന്മാറി. ഇതിനെ തുടർന്നാണു മേഘ ട്രെയിനിനു മുന്നിൽ ചാടി മരിക്കാൻ കാരണമെന്നാണ് ആരോപണം.
‘‘എന്‍റെ മോള്‍ പോയി, മുറിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പോയ കുഞ്ഞാണ്, ഷിഫ്റ്റ് കഴിഞ്ഞെന്ന് പറഞ്ഞ് എന്നെ വിളിച്ച കുട്ടിയാണ്. പത്ത് മണിയായപ്പോള്‍ മരിച്ചെന്ന് അറിഞ്ഞു. ഒരു പയ്യനുമായി ഇഷ്ടത്തിലായിരുന്നു. കല്യാണത്തെക്കുറിച്ച് അവനുമായി ഞങ്ങള്‍ സംസാരിച്ചിരുന്നു’’ – മേഘയുടെ പിതാവ് മധുസൂദനൻ പറഞ്ഞു. സിവില്‍ സര്‍വീസ് നേടിയിട്ട് കല്യാണം മതിയെന്നാണ് യുവാവ് പറഞ്ഞിരുന്നതെന്ന് പിതാവ് പറയുന്നു. സംഭവത്തിൽ ഐബിക്കും പൊലീസിനും കുടുംബം പരാതി നൽകിയിട്ടുണ്ട്