8 മണ്ഡലം പ്രസിഡന്റുമാരെ നീക്കി, ഡിസിസി ഭാരവാഹികൾക്ക് കാരണം കാണിക്കൽ നോട്ടിസ്; കൂട്ട നടപടി കോൺഗ്രസിൽ ആദ്യം

Mail This Article
കൊല്ലം ∙ സംഘടനാ പ്രവർത്തനത്തിൽ ഗുരുതര വീഴ്ച വരുത്തിയ നേതാക്കൾക്ക് എതിരെ കെപിസിസിയുടെ നടപടി. മഹാത്മാഗാന്ധി കുടുംബ സംഗമം, ലീഡർ ഫണ്ട് അടക്കമുളള പരിപാടികൾ സംഘടിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ കൊല്ലം ജില്ലയിലെ 8 മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ സ്ഥാനത്തു നിന്നു നീക്കം ചെയ്തു. ആ പഞ്ചായത്തുകളുടെ ചുമതല ഉണ്ടായിരുന്ന ഡിസിസി ഭാരവാഹികൾക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി. ചുമതലയിൽ നിന്ന് അവരെ മാറ്റി. ഇതേ രീതിയിലുള്ള അച്ചടക്ക നടപടി മറ്റു ജില്ലകളിലും കെപിസിസി നടപ്പിലാക്കും.
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുമായി ആലോചിച്ച് സംഘടനാ ചുമതലയുള്ള കെപിസിസി സെക്രട്ടറി എം.ലിജുവാണ് ജില്ലാ നേതൃയോഗത്തിൽ തീരുമാനം അറിയിച്ചത്. ജില്ലയിലെ പ്രമുഖ നേതാക്കളുടെ അസംബ്ലി മണ്ഡലങ്ങളിൽ ഉള്ളവരാണ് നടപടിക്ക് വിധേയരായത്. ഇന്നലെ നടന്ന നേതൃയോഗത്തിൽ പങ്കെടുക്കാത്ത ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ എന്നിവരോടു ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു വിശദീകരണം ആവശ്യപ്പെട്ട് കത്തു നൽകി. വിട്ടുനിന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ ഡിസിസി പ്രസിഡന്റിന് വിശദീകരണം നൽകണം. 5 ദിവസത്തിനകം മറുപടി നൽകണം. ഇത്രയും നേതാക്കൾക്ക് എതിരെ ഒരുമിച്ചു സംഘടനാ നടപടി വരുന്നത് ആദ്യമാണ്. 14 ജില്ലകളിലും കെപിസിസി ജില്ലാതല നേതൃയോഗങ്ങൾ നടത്തിവരികയാണ്.
ബ്ലോക്ക് കമ്മിറ്റികളുടെ പ്രവർത്തനം വിലയിരുത്തുന്നതിനു സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി എല്ലാ ജില്ലയിൽ എത്തിച്ചേരും. ഡിസിസി പ്രസിഡന്റുമാരുടെയും ജില്ലകളുടെ ചുമതലയുള്ള കെപിസിസി ഭാരവാഹികളുടെയും പ്രവർത്തനവും വിലയിരുത്തും. ഇവർക്ക് ചോദ്യാവലി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോർട്ടുമായാണ് ദീപദാസ് മുൻഷിയുമായി തിരുവനന്തപുരത്ത് ഡിസിസി, കെപിസിസി ഭാരവാഹികൾ കൂടിക്കാഴ്ചയ്ക്ക് എത്തേണ്ടത്.
ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് - മണ്ഡലം പ്രസിഡന്റുമാർ എന്നിവരുടെ പ്രവർത്തനം ജില്ലയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും ഡിസിസി പ്രസിഡന്റും നേരിട്ടു വിലയിരുത്തും. നേതാക്കളെ ഡിസിസിയിൽ വിളിച്ചു വരുത്തി റിപ്പോർട്ട് പരിശോധിക്കും. കൂടാതെ നിയോജക മണ്ഡലം കോർ കമ്മിറ്റിയും നേതൃയോഗവും 11 അസംബ്ലി മണ്ഡലങ്ങളിലും വിളിച്ചു കൂട്ടി തിരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങൾ നടത്തും.
ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത എം.ലിജുവും ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി പഴകുളം മധുവും സംഘടനാ പ്രവർത്തനത്തിന് വീഴ്ച വരുത്തുന്ന നേതാക്കൾക്ക് എതിരെ ആഞ്ഞടിച്ചു. യോഗം നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവരുമായി ബന്ധപ്പെട്ടാണ് അച്ചടക്ക നടപടികൾക്കുള്ള അനുമതി നേടിയത്.
നടപടിക്ക് അധികാരം
കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പെടെ പ്രവർത്തനത്തിൽ വീഴ്ച വരുത്തുന്നവർക്ക് എതിരെ മുഖം നോക്കാതെ നടപടി എടുക്കാൻ നേതൃയോഗം ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദിന് അധികാരം നൽകി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ ഫലപ്രദമായി പ്രവർത്തിക്കാത്ത ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് - മണ്ഡലം പ്രസിഡന്റുമാരുടെയും പ്രവർത്തനങ്ങൾ വിലയിരുത്തി നടപടി ശുപാർശ ചെയ്യുവാൻ അസംബ്ലി ചുമതലയുള്ള മുതിർന്ന കെപിസിസി നേതാക്കളെ യോഗം ചുമതലപ്പെടുത്തി.