സിംഹാസനത്തിൽ സ്ഥാനാരോഹണം, ചെലവഴിച്ചത് 22 ദശലക്ഷം ഡോളർ; കൊടിയ ദാരിദ്രത്തിൽ കഴിയുന്ന രാജ്യത്ത് വമ്പൻ ആർഭാടം, ആരാണ് ബൊക്കാസ?

Mail This Article
വളരെ കുപ്രസിദ്ധരായ ഏകാധിപതികൾ ധാരാളം ഉണ്ടായിട്ടുണ്ട് ആഫ്രിക്കയിൽ. ആഢംബര ജീവിതവും പ്രജകളോടു യാതൊരു പ്രതിപത്തിയും പുലർത്താത്തവർ ധാരാളമുണ്ടായിരുന്നു ഇക്കൂട്ടത്തിൽ. ഇത്തരമൊരു ഏകാധിപതിയായിരുന്നു ഴീൻ ബെഡൽ ബൊക്കാസ. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് എന്ന രാജ്യത്തിന്റെ മുൻ പ്രസിഡന്റ്.
പറഞ്ഞാൽ വിശ്വസിക്കാനാകാത്ത ആഢംബരത്തോടെയായിരുന്നു ബൊക്കാസയുടെ 1977ലെ സ്ഥാനാരോഹണച്ചടങ്ങ്. ജനസംഖ്യയുടെ 66 ശതമാനവും കൊടിയ ദാരിദ്ര്യത്തിൽ കഴിയുന്ന രാജ്യമായിരുന്നു സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്. ഇത്തരമൊരു രാജ്യത്തിൽ ഇങ്ങനെയൊരു ആർഭാടം ആർക്കും വിശ്വസിക്കാനായില്ല. ദേശീയ ബജറ്റിന്റെ മുക്കാൽ പങ്കും ഈ സ്ഥാനാരോഹണത്തിനായി ചെലവഴിച്ചു എന്നു പറയുന്നിടത്താണ് ബൊക്കാസയുടെ ദുർവ്യയം വെളിയിൽ വരുന്നത്.
ലോകത്തെമ്പാടുമുള്ള വിശിഷ്ടഭോജ്യങ്ങൾ 240 ടൺ എന്ന മൊത്തം കണക്കിലാണ് ആ ചടങ്ങിനായി സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലേക്ക് ഇറക്കുമതി ചെയ്തത്. ചടങ്ങിനൊപ്പമുള്ള പരേഡിൽ പങ്കെടുക്കാൻ പരിശീലനത്തിനായി ആളുകളെ ഫ്രാൻസിലേക്ക് അയച്ചു പരിശീലിപ്പിച്ചു. അന്നത്തെ ലോകനേതാക്കളടക്കം 2500 പേരെ വിശിഷ്ടാതിഥികളായി ക്ഷണിച്ചു. എന്നാൽ 600 പേർ മാത്രമേ വന്നുള്ളൂ.
നെപ്പോളിയനായിരുന്നു ബൊക്കാസയുടെ ആരാധ്യ പുരുഷൻ. ആഫ്രിക്കയുടെ നെപ്പോളിയനായി തന്നെ ഉയർത്തിക്കാട്ടാനാണു ബൊക്കാസ ഈ ആഢംബരത്തിലൂടെ ശ്രമിച്ചത്. രാജാക്കൻമാരെ അനുസ്മരിപ്പിക്കുന്ന മട്ടിൽ സിംഹാസനത്തിലിരുന്നായിരുന്നു സ്ഥാനാരോഹണം. 22 മില്യൻ ഡോളർ ഇതിനായി ചെലവഴിച്ചു.
ആഫ്രിക്കയിൽ തന്നെ ഇതിനെതിരെ വ്യാപകവിമർശനം ഉയർന്നു. പല ആഫ്രിക്കൻ രാജ്യങ്ങളിലെ പത്രങ്ങളും ഈ ആഢംബരത്തെ തുറന്നു വിമർശിച്ചു. 2 വർഷമേ ബൊക്കാസയുടെ ഭരണമുണ്ടായുള്ളൂ. രാജ്യത്തുയർന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ അദ്ദേഹത്തിനു സ്ഥാനം നഷ്ടമായി.
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ ഒരു ഗ്രാമപ്രദേശത്തു ജനിച്ച ബൊക്കാസ സൈനിക ഓഫിസറായിരുന്നു. പിൽക്കാലത്ത് ഉന്നത സൈനിക ഓഫിസറായി മാറിയതാണ് അദ്ദേഹത്തിനു ഭരണത്തിലേക്കു വഴിതുറന്നുകൊടുത്തത്.