ADVERTISEMENT

ജനസ്ഥാനവാസിനിയായ യാമിനീചരിയുടെ ശ്രദ്ധയെ പിടിച്ചുനിർത്തുന്നു ആരുടെയോ അതിസുന്ദരമായ കാൽപാടുകൾ. അത് അവളെ മോഹിപ്പിക്കുന്നു.രാമാശ്രമത്തിൽ കടന്ന് അവൾ സ്വയം പരിചയപ്പെടുത്തുകയാണ്. രാക്ഷസേശ്വരനായ രാവണന്റെ ഭഗിനിയാണു ഞാൻ. പേര് ശൂർപ്പണഖ. യഥേഷ്ടം രൂപം മാറാൻ കഴിവുള്ളവൾ സുന്ദരീവേഷത്തിലാണ് രാമചന്ദ്രാദികളുടെ മുന്നിലെത്തിയിരിക്കുന്നത്. ആശ്രമത്തിൽ കാണപ്പെടുന്നവർ ആരെന്നറിയാനുള്ള ആഗ്രഹം അവൾ മറച്ചുവയ്ക്കുന്നില്ല. പരിചയപ്പെടുത്തിക്കഴിയുമ്പോൾ, രാമനെ പിരിയാനാകുന്നില്ലെന്നായി രാക്ഷസി; അതിനാൽ തന്നെ വിവാഹം കഴിക്കണമെന്നും. പത്നി ജാനകിയാണു തനിക്കൊപ്പമുള്ളതെന്നു രാമൻ. അവളെ ഉപേക്ഷിക്കാനാവില്ല, ദുഃഖിപ്പിക്കാനും കഴിയില്ല. അതിനാൽ ലക്ഷ്മണനെ സമീപിച്ചുനോക്കുക.

‘‘നിന്നിലില്ലേതുമൊരു കാംക്ഷയെന്നറിക നീ’’ എന്നാണ് ലക്ഷ്മണന്റെ പ്രതികരണം. അതിനാൽ രാമനോടു പറഞ്ഞാലും. അങ്ങോട്ടുമിങ്ങോട്ടും നടക്കാമെന്നല്ലാതെ കാര്യമില്ലെന്നാകുമ്പോൾ മായാരൂപം വെടിഞ്ഞ് അഞ്ജനാശൈലം പോലെയാകുന്നു ശൂർപ്പണഖ.കോപത്താൽ ഘോരദംഷ്ട്രങ്ങളോടെ സീതയ്ക്കുനേരെ അവൾ പാഞ്ഞടുക്കുമ്പോൾ സംഭ്രമത്തോടെ തടയുന്ന രാമനെയാണു ലക്ഷ്മണൻ കാണുന്നത്. ക്ഷണനേരത്തിൽ അവളുടെ കാതും മുലയും മൂക്കുമെല്ലാം ലക്ഷ്മണന്റെ ഖഡ്ഗത്താൽ ഛേദിക്കപ്പെടുന്നു. ലോകമാകെ മാറ്റൊലിക്കൊള്ളുന്ന അലർച്ച. നീലപർവതത്തിന്റെ മുകളിൽനിന്ന് നാലഞ്ചുകൈവഴി പിരിഞ്ഞൊഴുകുന്ന അരുവിപോലെ ചോരയുമൊലിപ്പിച്ച് ഘോരരൂപിണി.

ചിറകറ്റുവീണ മലപോലെ തന്റെ മുന്നിൽ പതിച്ച സോദരിയോട് അർധസഹോദരനായ ഖരൻ ആരായുന്നത് ഈ ഘോരകൃത്യത്തിലൂടെ  മൃത്യുവക്ത്രത്തിൽ എത്തിയിരിക്കുന്നത് ആരെന്നാണ്. ഖരൻ അയയ്ക്കുന്ന പതിനാലു രാക്ഷസരെയും അനായാസം യമപുരിക്കയച്ചു ശ്രീരാമൻ.എങ്കിൽ പതിനാലായിരം പേരും  സഹോദരന്മാരായ ദൂഷണനും ത്രിശിരസ്സും തനിക്കൊപ്പം വരട്ടെ എന്ന് ഖരൻ.അവരുടെ ആഗമനത്തിന്റെ ആരവം കേൾക്കുമ്പോഴേ ശ്രീരാമനറിയാം, വരാൻ പോകുന്നത് ഘോരമായ ഏറ്റുമുട്ടലാണെന്ന്.സീതയെ ഒരു ഗുഹയിലൊളിപ്പിച്ചു കാവൽ നിൽക്കാൻ ലക്ഷ്മണനു നിർദേശം. വരുന്നവരെ നേരിടാൻ രാമൻ ഒരാൾ മതി.മൂന്നേമുക്കാൽ നാഴിക മതിയാകുന്നു അദ്ദേഹത്തിന് ലക്ഷ്യസാധ്യത്തിന്. രാമായുധത്താൽ വധിക്കപ്പെട്ട് ദിവ്യരൂപികളായിത്തീരുന്ന രാക്ഷസർക്ക് മോക്ഷമാർഗം ഉപദേശിക്കുന്നു ഭഗവാൻ.

English Summary:

Lakshmana's Response to Surpanakha: A Fierce Encounter Unfolds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com