ADVERTISEMENT

രാജധാനിയിലെ ഉദ്യാനം പൊടിച്ചാൽ രാജാവിനരികിൽ എത്താൻ അവസരമാകുമെന്ന് ഹനുമാൻ വിചാരിക്കുന്നു. സകലതും തച്ചുടയ്ക്കുന്നതിന്റെ ബഹളവും ഇരുട്ടിൽ നിന്നുള്ള ഘോരശബ്ദങ്ങളും രാക്ഷസസ്ത്രീകളെ വിഭ്രാന്തരാക്കുന്നു. ഇരുമ്പുലക്ക കൊണ്ട് എല്ലാം തച്ചുതകർക്കുന്നവനെപ്പറ്റി കേട്ട് രാക്ഷസരാജൻ ക്രോധവിവശനാകുന്നു. അനേകായിരം രാക്ഷസപ്പടയുടെയും അഞ്ചു സൈന്യാധിപന്മാരുടെയും മരണവൃത്താന്തമാണ് പിന്നീടു കേൾക്കുന്നത്. സുകൃതം നശിച്ചല്ലോ എന്ന് ഭീതി കലർന്ന പ്രതികരണമാണ് രാജാവിൽനിന്ന്. 

ഇത്തരം പരവശത വീരന്മാർക്കു യോജിച്ചതല്ലെന്ന് പിതാവിനെ ആശ്വസിപ്പിച്ചുകൊണ്ട് ഇളയപുത്രൻ അക്ഷകുമാരൻ രംഗത്തെത്തുന്നു.
കുമാരന്റെ ശരങ്ങളേറ്റു മുറിവു പറ്റുന്ന ഹനുമാന് കോപം അടക്കാനാകുന്നില്ല. മുൾത്തടി കൊണ്ടുള്ള ഏറിൽ രാവണപുത്രൻ യമപുരിയിലേക്ക്.
കുമാരനെ കൊന്നവനെ ഇല്ലാതാക്കിയിട്ടേയുള്ളൂ ഉദകക്രിയപോലും എന്നാണ് രാവണന്റെ പ്രഖ്യാപനം. പുത്രൻ ഇന്ദ്രജിത്തിനെയാണ് ഇതിനായി നിയോഗിക്കുന്നത്. ദേവേന്ദ്രനെപ്പോലും ജയിച്ച നമ്മളോട് ഒരു വാനരൻ വന്ന് എതിരിട്ടതിലെ ആശ്ചര്യം മറയ്ക്കുന്നില്ല ഇന്ദ്രജിത്ത്. മേഘനാദനായ ഇന്ദ്രജിത്തിന്റെ ബാണവർഷങ്ങൾ ഹനുമാന്റെ രോമങ്ങൾക്കു മാത്രമേ ഏൽക്കുന്നുള്ളൂ.ഒടുവിൽ, ബ്രഹ്മാസ്ത്രം തന്നെ വേണ്ടിവരുന്നു ഹനുമാനെ വീഴ്ത്തി ബന്ധനസ്ഥനാക്കാൻ. സഭയിലെത്തിച്ചിരിക്കുന്ന ശത്രു നിസ്സാരനല്ലെന്നും ശിക്ഷാവിധി സചിവന്മാരുമായി ആലോചിച്ചുറപ്പിക്കണമെന്നുമാണ് ഇന്ദ്രജിത്ത് പിതാവിനോടു പറയുന്നത്.

സേനാനായകൻ പ്രഹസ്തനാണ് രാവണസഭയിൽ ഹനുമാനെ വിസ്തരിക്കുന്നത്. ഇവിടം ഇന്ദ്രസഭയ്ക്കു തുല്യമാണെന്നും സത്യം പറഞ്ഞാൽ പോകാനനുവദിക്കുമെന്നും പ്രഹസ്തൻ. തന്റെ ദൗത്യം സ്ഫുടമായി അവതരിപ്പിക്കുന്നു ആഞ്ജനേയൻ. ഉദ്യാനം നശിപ്പിച്ചതു വാനരസഹജമായ ചാപല്യമെന്നു കരുതിയാൽ മതി. രാവണന് തത്വോപദേശം നൽകാനും മറക്കുന്നില്ല മാരുതി. പുലസ്ത്യമഹർഷിയുടെ പൗത്രനും വിശ്രവസ്സിന്റെ പുത്രനുമായ രാവണന് ആത്മജ്ഞാനത്തിന് അർഹതയുണ്ട്. ഭഗവൽഭക്തികൊണ്ട് മോക്ഷഗതി പ്രാപിക്കുകയാണ് ഏറ്റവും ഉത്തമമായ മാർഗം.വിനയലേശമില്ലാത്ത, ധിക്കാരിയായ ഇവനെ കൊല്ലാൻ ഇവിടെയാരുമില്ലേ എന്നു രാവണൻ. ദൂതനെ കൊല്ലുന്നത് രാജാക്കന്മാർക്കു ചേർന്നതല്ലെന്നു വിലക്കാൻ വിവേകിയായ സഹോദരൻ വിഭീഷണനുണ്ട് രാവണസഭയിൽ.

English Summary:

Indrajith's Encounter with Hanuman: An Unforgettable Battle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com