ആഗോള വമ്പന്മാരെ പിന്തള്ളി ഒന്നാംസ്ഥാനത്ത്; ഇന്ത്യൻ ഓഹരി വിപണിക്ക് കുതിപ്പിന്റെ ‘മാർച്ച്’, ഇന്നും നേട്ടം 5 ലക്ഷം കോടി

Mail This Article
ജർമനിയും ജപ്പാനും ഉൾപ്പെടെ ലോകത്തെ ഏറ്റവും മുൻനിര ഓഹരികളെല്ലാം ബഹുദൂരം പിന്നിൽ. അടുത്തെങ്ങുമില്ലാതെ ചൈന. നെഗറ്റീവിലേക്ക് ഇടിഞ്ഞ് യുഎസ്. ലോകത്തെ വമ്പന്മാരെയെല്ലാം പിന്നിലാക്കി വൻ നേട്ടവുമായി ഇന്ത്യൻ ഓഹരി വിപണി കുതിച്ചുകയറിയത് ഒന്നാംസ്ഥാനത്തേക്ക്. തുടർച്ചയായ 5-മാസത്തെ നഷ്ടയാത്രയ്ക്ക് ബ്രേക്കിട്ട്, ഈ മാസം ഇതിനകം സംയോജിത വിപണിമൂല്യത്തിൽ 9.4 ശതമാനം കുതിപ്പുമായാണ് ഇന്ത്യൻ ഓഹരി വിപണിയുടെ ഈ നേട്ടം.
വിപണിമൂല്യത്തിൽ 5.64% നേട്ടമുണ്ടാക്കിയ ജർമനിയാണ് രണ്ടാംസ്ഥാനത്ത്. 4.75 ശതമാനം ഉയർന്ന് ജപ്പാൻ മൂന്നാമതും 4.02 ശതമാനം നേട്ടവുമായി ഹോങ്കോങ് നാലാമതുമായപ്പോൾ 2.20% മാത്രം ഉയർന്ന ചൈനയാണ് 5–ാം സ്ഥാനത്ത്. ഫ്രാൻസ് 2.15%, യുകെ 1.26%, കാനഡ 0.06% എന്നിങ്ങനെയും വർധന ഈ മാസം ഇതിനകം രേഖപ്പെടുത്തി.

യുഎസ് ഓഹരി വിപണി നേരിട്ടത് 3.62% നഷ്ടമാണ്. 4.35 ശതമാനം ഇടിവുമായി സൗദി അറേബ്യയും നെഗറ്റീവിലായി. ഫെബ്രുവരിയിൽ ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം 4.39 ലക്ഷം കോടി ഡോളറിലേക്ക് ഇടിഞ്ഞിരുന്നു. മാർച്ചിൽ മികച്ച തിരിച്ചകയറ്റം നടത്തിയ ബിഎസ്ഇക്കമ്പനികൾ, സംയോജിതമൂല്യം 4.8 ലക്ഷം കോടി ഡോളറിലേക്ക് ഉയർത്തി. 2021 മേയ്ക്ക് ശേഷമുള്ള ഏറ്റവും മികച്ച തിരിച്ചുവരവാണിതെന്ന് ഇതു സംബന്ധിച്ച മണികൺട്രോളിന്റെ റിപ്പോർട്ട് വ്യക്തമാക്കി.

ഈ മാസം ഇതിനകം സെൻസെക്സും നിഫ്റ്റി50യും 5 ശതമാനത്തോളം വീതം നേട്ടമുണ്ടാക്കിയിട്ടുണ്ട്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 8.4 ശതമാനവും സ്മോൾക്യാപ് സൂചിക 9.8 ശതമാനവും ഉയർന്നു. പണപ്പെരുപ്പം താഴുന്നതും റിസർവ് ബാങ്ക് വീണ്ടും അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന സൂചനകളുമാണ് ഇന്ത്യൻ ഓഹരി വിപണിക്ക് മുഖ്യ കരുത്താവുന്നത്.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവും 2025ൽ മിനിമം രണ്ടുതവണ കൂടി അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നും സെൻസെക്സ് 950 പോയിന്റിലധികവും നിഫ്റ്റി 270 പോയിന്റോളവും ഉയർന്നാണ് വ്യാപാരം ചെയ്യുന്നത്. ഇന്നുമാത്രം ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ 5 ലക്ഷം കോടി രൂപയുടെ വർധനയും ഇതിനകമുണ്ടായി.
ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business