മണിയെ അനുസ്മരിച്ച് മനുഷ്യത്വം കാട്ടി വണ്ടൻപതാൽ ഗ്രാമം

Mail This Article
മുണ്ടക്കയം∙ഇന്നലെ വണ്ടൻപതാൽ ഗ്രാമത്തിൽ ഒരു അനുസ്മരണയോഗം നടന്നു. പൗരപ്രമുഖരുടെയോ നേതാക്കളുടെയോ ഒന്നും ആയിരുന്നില്ല. ഗ്രാമത്തിൽ അലഞ്ഞു നടന്നിരുന്ന ഭിന്നശേഷിക്കാരൻ ആയിരുന്ന മണി എന്ന മനുഷ്യനെയാണ് ഗ്രാമം അനുസ്മരിച്ചത്. ഇത്തരത്തിൽ നാടിന്റെ ഏതു പ്രശ്നവും ഞങ്ങൾക്ക് ഒരുപോലെയാണെന്ന് തെളിയിച്ച് വീണ്ടും മാതൃകയാവുകയാണ് വണ്ടൻപതാൽ ഗ്രാമം.അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർക്ക് മണിയെപ്പറ്റി പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു.
ചെറുപ്രായം തൊട്ട് വണ്ടൻപതാലിലും മുണ്ടക്കയത്തും ആളുകൾക്ക് സുപരിചിതനായിരുന്നു. മുണ്ടുടുത്ത് അതേ മുണ്ട് കൊണ്ട് തന്നെ ദേഹവും മറച്ച് സാരി പോലെ വസ്ത്രം അണിഞ്ഞ ഒരു യുവാവ്. മുണ്ടക്കയവും വണ്ടൻപതാലും ആയിരുന്നു മണിയുടെ ലോകം. ബസിൽ സൗജന്യ യാത്ര നൽകുമെങ്കിലും കയ്യിൽ ചില്ലറ ഉണ്ടെങ്കിൽ അത് നൽകിയ യാത്ര ചെയ്യൂ. ഭക്ഷണത്തിനുള്ള പണം കിട്ടിക്കഴിഞ്ഞാൽ മറ്റാരെങ്കിലും കൊടുത്താൽ പോലും വാങ്ങില്ല എന്ന സ്വഭാവം.
എപ്പോഴും കയ്യിൽ ഒരു സോപ്പ് വേണം, വൃത്തി പ്രധാനമാണ്. മുണ്ടക്കയത്ത് നിന്നും വിവിധ ഗ്രാമ പ്രദേശങ്ങളിലേക്കുള്ള വഴിയെ ഓടി വാഹനം ഓടിച്ചു വരുന്ന ഷാജി എന്ന മറ്റൊരു ഭിന്നശേഷിക്കാരൻ ആയിരുന്നു മണിയുടെ ആകെയുള്ള കൂട്ട്. ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതോടെ ഇരുവരെയും പാമ്പാടിയിലെ നല്ല സമറായൻ ആശ്രമത്തിൽ ആക്കി. ഷാജി നാളുകൾക്കു മുൻപ് മരിച്ചു. ബുധനാഴ്ചയാണു മണിയുടെ വിയോഗം മുണ്ടക്കയം നിവാസികൾ അറിയുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ഉള്ള അൻപതോളം ആളുകൾ സ്വന്തം ബന്ധുക്കൾ എന്ന പോലെ നിന്ന് മൃതദേഹം സംസ്കരിച്ചു.
തുടർന്ന് വണ്ടൻപതാൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണത്തിൽ മസ്ജിദ് സദർ മൗലവി അലവി ഫൈസി, ക്ലബ് പ്രസിഡന്റ് പി.കെ സുധാകരൻ, സെബാസ്റ്റ്യൻ ചുള്ളിത്തറ, ഫൈസൽ പുതുപ്പറമ്പിൽ, സാലിഹ് അമ്പഴത്തിനാൽ ജോൺസൺ അരിമറ്റംവയൽ, ഷാജി തെക്കേവ യൽ, ജോസഫ് പ്ലാപ്പറമ്പിൽ, തോമസ് കോശി, തോമസ് മുല്ലപ്പാട്ട്, ജോമോൻ പാറയിൽ, വൈശാഖൻ എന്നിവർ മണിയുടെ ഓർമകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചു.