ADVERTISEMENT

തിരൂർ ∙ സ്നേഹത്തിന്റെയും കുടുംബബന്ധങ്ങളുടെയും സ്നേഹക്കാഴ്ചകളുമായി കടലോരത്തെങ്ങും നോമ്പുതുറകൾ. സായാഹ്നമാകുന്നതോടെയാണ് ഇവിടെ കുടുംബങ്ങൾ കൂട്ടത്തോടെയെത്തുന്നത്. തലമുതിർന്ന അംഗങ്ങളും സ്ത്രീകളും കുട്ടികളുമെല്ലാമെത്തും. ദൂരെയുള്ള ബന്ധുക്കളുമെത്തും. മണലിൽ പരവതാനികൾ വിരിച്ച് അതിലിരുന്നുള്ള സൗഹൃദ സംഭാഷണങ്ങൾ ഓരോ കുടുംബത്തിന്റെയും ഐക്യവും സ്നേഹവും ഊട്ടിയുറപ്പിക്കുന്നു.

സൂര്യൻ അസ്തമിക്കുന്നതോടെ  അലങ്കാര ബൾബുകളുടെ  വർണനിറത്തിനു ചുവട്ടിലാകും ഓരോ കുടുംബങ്ങളും. കടപ്പുറത്ത് ഓടിക്കറിക്കുന്ന കുട്ടികളും   തിരയിൽ കളിക്കുന്ന മുതിർന്നവരും സന്തോഷത്തിന്റെ നിമിഷങ്ങളാണ് പങ്കുവയ്ക്കുന്നത്. ബാങ്ക് വിളിക്കുന്നതോടെ നോമ്പു തുറക്കലായി. പാചകം ചെയ്തു കൊണ്ടുവരുന്ന ഭക്ഷണം പങ്കിട്ടു കഴിക്കും. റമസാനിലെ ചന്ദ്രികയും അറബിക്കടലിന്റെ സൗന്ദര്യവും തിരയ്ക്കൊപ്പം കരയിലെത്തുന്ന നനുത്ത കാറ്റും ആസ്വദിച്ച് രാവേറെ കുടുംബങ്ങൾ കടലോരത്തുണ്ടാകും.

പടിഞ്ഞാറേക്കര മുതൽ ഉണ്യാൽ വരെയുള്ള തീരങ്ങളിലെല്ലാം കുടുംബങ്ങൾ വരുന്നുണ്ട്. ജില്ലയിലെ തീരങ്ങളുടെ വിനോദസഞ്ചാര സാധ്യത കൂടിയാണ് ഇതു തെളിയിക്കുന്നത്. എന്നാൽ ഇത്തരം ബീച്ചുകളിൽ ടൂറിസം പദ്ധതികൾ കൊണ്ടുവരാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല. പടിഞ്ഞാറേക്കരയിലും താനൂർ ഒട്ടുംപുറത്തും മാത്രമാണ് ഇത്തരം പദ്ധതികളുള്ളത്. കൂട്ടായി, പറവണ്ണ, വാക്കാട്, ഉണ്യാൽ, കശ്മീർ ബീച്ച് തുടങ്ങിയ തീരങ്ങളിലും ടൂറിസം പദ്ധതികൾ വേണമെന്ന ആവശ്യം ശക്തമാണ്.

അത്രയേറെ സൗന്ദര്യമുള്ളവയാണ് ഈ കടലോരങ്ങൾ. ഏറ്റവും കുറഞ്ഞത് ഇത്തരം ബീച്ചുകളിൽ രാത്രി വൈദ്യുതി വിളക്കുകൾ സ്ഥാപിക്കണമെന്നാണ് ഇവിടെയെത്തുന്നവർ പറയുന്നത്. കൂടാതെ സുരക്ഷയ്ക്കുള്ള മറ്റു സംവിധാനങ്ങളും വേണം. കൂടെ കുറച്ച് ഇരിപ്പിടങ്ങളും. ബീച്ചുകളിൽ രാത്രി പൊലീസിന്റെ പട്രോളിങ്ങും വേണമെന്ന ആവശ്യമുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com