രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങിയ കുട്ടിയെ രാവിലെ കണ്ടത് അനക്കമറ്റ നിലയിൽ; നൊമ്പരമായി അമൃതലക്ഷ്മി

Mail This Article
അഗളി ∙ അട്ടപ്പാടിയിൽ അരിവാൾ രോഗത്തെത്തുടർന്ന് ഒരു കുട്ടി കൂടി മരിച്ചു. വടകോട്ടത്തറയിലെ വെള്ളങ്കിരിയുടെയും കാളിയമ്മയുടെയും മകൾ അമൃതലക്ഷ്മിയാണ് (10) ഇന്നലെ രാവിലെ മരിച്ചത്. അഗളി ഗവ.എൽപി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയായ അമൃതലക്ഷ്മി ‘ശിവകാമി’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായിരുന്നു. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങിയ കുട്ടിയെ രാവിലെ അനക്കമറ്റ നിലയിൽ കാണുകയായിരുന്നു. കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുടുംബത്തിലെ 9 അംഗങ്ങളിൽ 7 പേരും അരിവാൾ രോഗബാധയുള്ളവരോ രോഗവാഹകരോ ആണ്. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. സഹോദരങ്ങൾ: ശിവശങ്കരൻ, ശിവകാമി, നന്ദിനി, മണികണ്ഠൻ, കൃഷ്ണവേണി, മീനാക്ഷി.
അമൃതലക്ഷ്മി നാടിനും വീടിനും നൊമ്പരമായി
അഗളി ∙ ആദിവാസികളുടെ ജീവിതവും സംസ്കാരവും പരിചയപ്പെടുത്തിയ ‘ശിവകാമി’ എന്ന ഹ്രസ്വചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്നു അമൃത ലക്ഷ്മി. ആദ്യമായി ക്യാമറയ്ക്കു മുൻപിൽ വന്നതിന്റെ ബുദ്ധിമുട്ടുകൾ ഇല്ലാതെയുള്ള അഭിനയം. ഒട്ടേറെ ഷോർട് ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ശിവകാമി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. അഭിനയം കണ്ടു സംവിധായികയെ വിളിച്ച് ബാലതാരത്തിന്റെ വിവരം തേടിയവരും പുതിയ ഷോർട് ഫിലിമുകളിൽ അഭിനയിക്കാൻ അവസരം നൽകാമെന്നു പറഞ്ഞവരുമുണ്ടായിരുന്നു. ശിവകാമി സംവിധാനം ചെയ്ത അഗളി ഐഎച്ച്ആർഡി കോളജ് അധ്യാപിക സാജിത മൊയ്തീൻ തന്നെ തന്റെ അടുത്ത ഷോർട്ഫിലിമിലും അമൃത ലക്ഷ്മിയെ അഭിനയിപ്പിക്കാനുള്ള തയാറെടുപ്പിലായിരുന്നു.
ഒട്ടേറെ പുരസ്കാരം നേടിയ ഈ സിനിമ സ്കൂളിലെ കൂട്ടുകാരെ കാണിക്കണമെന്ന ആഗ്രഹം ബാക്കിയായിരുന്നു. സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസിലായിരിക്കുമ്പോഴാണ് അമൃതലക്ഷ്മിയുടെ രോഗം പുറത്തറിയുന്നത്. ചികിത്സാ സൗകര്യത്തിനായി ഹോസ്റ്റൽ വിട്ട് വീട്ടിലേക്കു മടങ്ങി. പിന്നീട് അഗളി ഗവ. സ്കൂളിൽ ചേർന്നു. വെള്ളങ്കിരിക്കും കാളിയമ്മക്കും 7 മക്കളാണ്. 2 വർഷം മുൻപ് സ്വകാര്യ സ്കൂളിലെ ഹോസ്റ്റലിൽ അമൃത ലക്ഷ്മി തല കറങ്ങി വീണതിനെത്തുടർന്നാണു കുടുംബത്തിന്റെ രോഗവിവരങ്ങൾ ചർച്ചയായത്. തുടർന്നാണ് താമസിക്കുന്ന താൽക്കാലിക ഷെഡിനു പകരം ലൈഫ്മിഷനിൽ വീടു പോലും അനുവദിച്ച് കിട്ടിയത്. പൂർത്തിയാകാത്ത വീട്ടിലാണ് കുടുംബം കഴിയുന്നത്.