കനത്ത കാറ്റും മഴയും; നടുവൊടിഞ്ഞു വാഴക്കർഷകർ 14,000 വാഴകൾ നിലംപൊത്തി

Mail This Article
മാനന്തവാടി ∙ താലൂക്കിൽ വേനൽ മഴയിൽ വ്യാപക കൃഷി നാശം. മഴയ്‌ക്കൊപ്പം അപ്രതീക്ഷിതമായി വീശിയ കനത്തകാറ്റ് വാഴക്കർഷകർക്കു ദുരിതമായി. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം താലൂക്കിൽ പതിനായിരത്തിലേറെ വാഴകൾ കാറ്റിൽ നിലംപൊത്തിയെന്നാണു പ്രാഥമിക കണക്ക്. നാശനഷ്ടങ്ങളുടെ വിശദമായ കണക്ക് കൃഷിഭവനുകൾ ശേഖരിക്കുന്നുണ്ട്.
പടമല, ചാലിഗദ്ധ, പാൽവെളിച്ചം, കുറുക്കൻമൂല പ്രദേശങ്ങളിലാണ് നാശനഷ്ടം ഏറെയും. മോഹനൻ തെക്കേക്കര, രാമചന്ദ്രൻ വാളാട്, വിനോദ് കണ്ണോലിക്കൽ, യേശുദാസ് കരോട്ടുപാറക്കൽ, കിഴക്കേപറമ്പിൽ ബിബിൻ, പങ്കജാക്ഷൻ മലയിൽപീടിക എന്നിവരുടെ നൂറുകണക്കിന് കുലയ്ക്കാറായ വാഴകളാണു നശിച്ചത്. കുലച്ച വാഴകൾക്കായി നാട്ടയും തൂണും കയറും വാങ്ങി മീനപ്പാതിക്കു തുലാവർഷ മുന്നൊരുക്കം നടത്തുന്നതിനിടെയാണു കൃഷിനാശം.കൃഷി നശിച്ച എല്ലാ കർഷകർക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
ബത്തേരി ∙ നമ്പ്യാർകുന്ന് മേഖലയിലെ വേനൽമഴയിലും ശക്തമായ കാറ്റിലും നാലായിരത്തോളം കുലച്ച വാഴകൾ നശിച്ചു. 4 പേർ ചേർന്നു നാലേക്കറിൽ കൃഷി ചെയ്ത വാഴകളാണു നശിച്ചത്. ആകെ 4,200 വാഴയാണ് ഉണ്ടായിരുന്നത്. നെല്ലിമാട് സുനിൽകുമാർ, കല്ലൂർ പ്രഭാകരൻ, നർമാട് ഷൺമുഖൻ, ബാബുരാജ് എന്നിവർ ചേർന്നു പാട്ടത്തിനെടുത്ത സ്ഥലത്താണു കൃഷി ചെയ്തത്. 6 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 2023ലും ഇവർ നട്ട മൂവായിരത്തോളം വാഴകൾ നശിച്ചിരുന്നു. അതിനുള്ള നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചിട്ടില്ല.