ADVERTISEMENT

മിലേനിയം പിറക്കും വരെ കേരളത്തിലെ മധ്യവേനൽ അവധിക്കാലം ടൈപ്പ്റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുടേതു കൂടിയായിരുന്നു. പത്തും പ്രീ ഡിഗ്രിയും ഡിഗ്രിയും പരീക്ഷ എഴുതി കഴിഞ്ഞവരെയെല്ലാം തരാതരം പോലെ അവ അകത്തളങ്ങളിലേക്ക് ക്ഷണിച്ചു. വിസ്ഡം, വിക്ടറി, വീനസ, പിറ്റ്സ്മാൻ, ശാന്തി, ജ്യോതി തുടങ്ങിയ പേരുകളായിരുന്നു ഇവയിൽ കൂടുതലിനും. ആൺ, പെൺ ഭേഭമില്ലാതെ യുവത ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ഉള്ളിടങ്ങളിലെത്തി എഎസ്ഡിഎഫ് എന്ന് ഇടം കൈ വിരലുകൾ ഉപയോഗിച്ചും സെമികോളൻ, എൽ, കെ എന്നു വലതു കൈവിരലുകൾ കൊണ്ടും ഫാസിറ്റ്, ഹാൾഡാ തുടങ്ങിയ കമ്പനികളുടെ പഴഞ്ചൻ മെഷീനുകളിൽ ടൈപ്പ് ചെയ്തു തുടങ്ങി. തള്ളവിരലു കൊണ്ട് സ്പേസ്ബാർ തട്ടിയ ശേഷം ഈ ആരോഹണക്രമം പേജു തീരും വരെ ആവർത്തിച്ചു. 

 

വെള്ളക്കടലാസിൽ നീലയോ കറുപ്പോ നിറത്തിൽ പതിയുന്ന അക്ഷരങ്ങൾക്ക് തുടക്കത്തിൽ മിഴിവ് തീരെക്കുറവായിരുന്നു. ഇടയ്ക്കു നിയന്ത്രണം വിടുന്ന സ്പേസ്ബാറുകൾ അക്ഷരങ്ങൾക്കിടയിൽ അനാവശ്യ അകലം തീർത്തു. മെഷീൻ റിബണുകൾ ചിലസമയങ്ങളിൽ കാരണമില്ലാതെ ഏതെങ്കിലും വശങ്ങളിലേക്ക് ചുറ്റിത്തീർന്നു. ഈ വക തിരിച്ചടികളോട് തോറ്റ് പിൻമാറാൻ മനസ്സില്ലാത്തവരായിരുന്നു തുടക്കക്കാരേറെയും. തമ്മിൽ കുരുങ്ങുന്ന അക്ഷരങ്ങളെ വിടുവിക്കാൻ അവർ മല്ലിടുമ്പോൾ മിനിറ്റിൽ 30 വാക്കുകൾ എന്ന കണക്കിൽ ലോവർ പരീക്ഷയ്ക്കു തയാറെടുക്കുന്നവർ ഗോദ്റെജ് പ്രീമ മെഷിനിലും 45 വാക്കുകൾ പിന്നിടാനുള്ള ഓട്ടപ്പാച്ചിലിനൊരുങ്ങുന്നവർ ബ്രദർ മെഷിനിലും കുതിച്ചു. സ്റ്റെനോഗ്രാഫറുടെ വഴിതിരയാൻ താൽപര്യമുള്ളവരും ഒന്നും ഒറ്റയും ആയി ഇൻസ്റ്റിറ്റ്യൂട്ടുകളിലെത്തിയിരുന്നു. പിറ്റ്സ്മാൻ ബുക്കിലെ വട്ടെഴുത്തുകളെ അവർ എച്ച്ബി ബോൾഡ് പെൻസിലുകൾ ഉപയോഗിച്ച് നോട്ടുപുസ്തകത്താളുകളിൽ എഴുതി നിറച്ചു. 

 

ഫുൾപാവാടയും ബ്ലൗസും ധരിച്ച് ഹീലുള്ള ഹവായ് ചപ്പലുകളുടെ ടപ്പ്ടപ്പ് ഒച്ചയോടെ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പടികയറി എത്തിയിരുന്ന പെൺകുട്ടികളിൽ ഭൂരിപക്ഷവും ടൈപ്പ് ചെയ്യാനുള്ള കടലാസുകൾ സൂക്ഷിച്ചിരുന്നത് വാരികകളിലായിരുന്നു. ജോയിക്കൂട്ടിയെയും സാലമ്മയേയും പോലുള്ള കാമുകികാമുകൻമാർ വിശുദ്ധ പ്രേമങ്ങളുടെ വിജയത്തിനായി നേരിട്ടു കൊണ്ടിരിക്കുന്ന അഗ്നിപരീക്ഷകളായിരുന്നു വാരികകളിലെ നോവലുകളുടെ ഇതിവൃത്തങ്ങളേറെയും. ഏലത്തിന്റെയും ഗ്രാമ്പുവിന്റെയും മണമുള്ള നായികമാരെല്ലാം സുന്ദരികളായിരുന്നു. ബിഎ പാസായ നായകൻമാരിൽ ഭൂരിപക്ഷവും സർക്കാർ ജോലിയോ, ഗൾഫ് മോഹവുമായോ നടക്കുന്നവരും. 

 

കറങ്ങിത്തിരിഞ്ഞു കൈവശം എത്തുന്ന വാരികകളിലെ കുറ്റാന്വേഷണ നോവലുകളോടായിരുന്നു യുവാക്കൾക്ക് താൽപര്യം. രാത്രിയുടെ രണ്ടാംയാമത്തിൽ കോട്ടയത്തെ ശാസ്ത്രി റോഡിലുടെ ഫിയറ്റ് കാറിൽ ഡ്രാക്കുളയെ തിരഞ്ഞു പോകാറുള്ള കുറ്റാന്വേഷകൻ പുഷ്പരാജിനെ അവരിൽ ചിലരെങ്കിലും ആരാധനയോടെ കണ്ടു. കട്ടഹീറോയിസം രുചിക്കാത്തവർ അരയിൽ കത്തിയും തിരുകി കോട്ടയത്തെയും കാഞ്ഞിരപ്പള്ളിയിലെയും മാർക്കറ്റുകളെ വിറപ്പിച്ചു നിർത്താറുള്ള ഗുണ്ടകളെ അടിച്ചൊതുക്കാൻ ചുവന്ന ബുള്ളറ്റിൽ എത്തുന്ന ഇൻസ്പെക്ടർ ബെഞ്ചമിന്റെ വീരകഥകൾ വായിച്ചു രസിച്ചു. കഥയും കവിതയും ലേഖനങ്ങളും അടങ്ങിയ പ്രസിദ്ധീകരണങ്ങളെ കൂട്ടത്തിലെ ഒറ്റയാൻമാരുടെ സൈക്കിളുകളുടെ മുൻകാരിയറുകൾ അടുക്കിപ്പിടിച്ചു. കാലപ്പഴക്കവും കൈകാര്യം ചെയ്യുന്നതിൽ പഠിതാക്കൾ വരുത്തുന്ന പാളിച്ചകളും കാരണം മെഷീനുകൾക്ക് മിക്കപ്പോഴും അറ്റകുറ്റപ്പണി നേരിട്ടു. ഈ സമയം മെഷീനുകൾ തുറന്ന് വൃത്തിയാക്കാനുള്ള വയർബ്രഷ്, ചെറിയൊരുപാട്ട ടർപെൻ, അക്ഷരക്കട്ടകളുടെ ഇടയിലേക്ക് ഇറങ്ങാൻ പാകത്തിലുള്ള രണ്ടുവലുപ്പത്തിലുള്ള പെയിന്റിങ് ബ്രഷുകൾ, ഫിംഗർ ഓയിൽകാൻ, പലവലുപ്പത്തിലുള്ള നട്ടുകൾ അഴിക്കാൻ പാകത്തിലുള്ള ഡബിൾ എൻഡ് സ്പാനറുകൾ, നട്ടുകളും ബോൾട്ടുകളും നിറച്ച ടിന്നുകൾ എന്നിവ അടങ്ങിയ ചെറിയ തുകൽ ബാഗുമായി മെക്കാനിക്കുകൾ ഇൻസ്റ്റിറ്റ്യൂട്ടകളിലെത്തി. 

 

ആദ്യം ഡെസ്ക്ടോപ്പും പിന്നീട് ലാപ്ടോപ്പും ടാബുകളും കളം നിറഞ്ഞതോടെ ഈ വകപതിവുകൾ അപ്പാടെ മാറി. ടൈപ്പ്റൈറ്റിങ് മെഷീനുകളുടെ ഗ്ലാമർ കുറഞ്ഞു. എക്സൽ, മൈക്രോസോഫ്റ്റ് ഓഫിസ് എന്നീ സോഫ്റ്റ്‌വേറുകൾ നാട്ടിൻ പുറങ്ങളിലടക്കം സജീവമായതോടെ ജോബ് വർക്കുകൾ കംപ്യൂട്ടർ സെന്ററുകളിലേക്ക് കുടിയേറി. ഡിടിപിയുടെ വരവോടെ ടൈപ്പ്റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ദയാവധം പൂർത്തിയായി. തട്ടിൻപുറങ്ങളിൽ നിന്നും പഴയ വീടുകളുടെ അകത്തളങ്ങളിലും ഇരുന്ന് കടകട ശബ്ദം മുഴക്കിയ മൈഷീനുകൾ വൈകാതെ ആക്രികളായി കളം ഒഴിഞ്ഞു, കൂട്ടത്തിലൊരു കാലഘട്ടവും.

English Summary: Type Writing Institute Nostalgia

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com