വൻതുക മുടക്കി പോകുന്നവർ വഞ്ചിക്കപ്പെടുന്നു; വിദ്യാഭ്യാസ റിക്രൂട്ടിങ് ഏജൻസികൾക്ക് നിയന്ത്രണം

Mail This Article
തിരുവനന്തപുരം ∙ വിദേശ വിദ്യാഭ്യാസത്തിനായി വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾക്കും കൺസൽറ്റൻസികൾക്കും സംസ്ഥാന സർക്കാർ റജിസ്ട്രേഷനും ലൈസൻസും ഏർപ്പെടുത്തുന്നു. ഇതിനായി നോർക്കയുടെ മേൽനോട്ടത്തിൽ പ്രത്യേക അതോറിറ്റി രൂപീകരിക്കാനാണു തീരുമാനം. ഇതുൾപ്പെടെ വ്യക്തമാക്കുന്ന പുതിയ നിയമത്തിന്റെ കരട് ബിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. വിദ്യാർഥി റിക്രൂട്മെന്റിന്റെ പേരിലുള്ള തട്ടിപ്പുകൾ തടയാനും നിയമപരമായി നേരിടാനും ലക്ഷ്യമിട്ടാണിത്.
വിദേശ വിദ്യാഭ്യാസ റിക്രൂട്ടിങ് നടത്തുന്ന പല ഏജൻസികളും തട്ടിപ്പ് നടത്തുന്നതായുള്ള പരാതി വ്യാപകമാണ്. ഏജൻസികളെ വിശ്വസിച്ച് വൻതുക മുടക്കി പോകുന്നവർ സ്ഥാപനത്തിന്റെ നിലവാരവും അംഗീകാരവും ഉൾപ്പെടെയുളള കാര്യങ്ങളിൽ വഞ്ചിക്കപ്പെടുന്നുണ്ട്. വിദേശ വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക് സഹായകമാകുന്ന രീതിയിൽ വിദേശത്തെ പ്രമുഖ സ്ഥാപനങ്ങളും കോഴ്സുകളും വിദ്യാർഥി നിയമങ്ങളും തൊഴിൽ സാധ്യതകളുമെല്ലാം വ്യക്തമാകുന്ന പോർട്ടൽ നോർക്ക തയാറാക്കുന്നുമുണ്ട്.