ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

നാടിന്റെ ഉറക്കം കെടുത്തുകയാണോ ചെഞ്ചെവിയൻ ആമകൾ. വീട്ടിലെ അക്വേറിയങ്ങളിലും വെള്ള ടാങ്കുകളിലും ഓമനിച്ച് വളർത്തിയിരുന്ന ചെഞ്ചെവിയൻ ആമകൾ (റെഡ് ഇയേഡ് സ്ലൈഡർ ടർട്ടിൽ) വലുതായിക്കഴിയുമ്പോഴാണ് പ്രശ്നക്കാരാകുന്നത്. ചെറുതായിരിക്കുമ്പോൾ ഒരു കൊച്ചു തീപ്പെട്ടിക്കുടിനുള്ളിൽ ഒതുങ്ങുന്ന ഇവ ഓമന മീനുകളേപ്പോലെ തന്നെ അക്വേറിയം പരിപാലകർക്ക് പ്രിയങ്കരരാണ്. കുഞ്ഞു വിരലിന്റെയത്ര പോലും വലിപ്പമില്ലാത്ത ഇവ ഫിഷ് ടാങ്കിനുള്ളിൽ നീന്തിത്തുടിക്കുന്നതും മലക്കം മറിയുന്നതും കാണുന്നതു തന്നെ കൗതുകകരം. 

കുട്ടികൾക്കും മുതിർന്നവർക്കും ഏറെ പ്രിയങ്കരരായ ഇവർ വേഗത്തിൽ ഇണങ്ങും. പേരു ചൊല്ലി വിളിച്ചാൽ ജലോപരിതലത്തിലേക്ക് പാഞ്ഞു വരും. പറയുന്നത് അനുസരിക്കും. ഇതാണ് ചെഞ്ചെവിയനെ പലരും ഇഷ്ടപ്പെടാൻ കാരണം. അമേരിക്കയാണ് മലയാളികൾ ചെഞ്ചെവിയൻ എന്നു വിളിക്കുന്ന ഈ കുഞ്ഞന്റെ സ്വദേശം. ഓസ്ട്രേലിയയിലും യൂറോപ്യൻ രാജ്യങ്ങളിലും ഇവ ധാരാളമുണ്ട്. സിംഗപ്പൂർ, മലേഷ്യ, ചൈന പോലുള്ള രാജ്യങ്ങളിൽ ഇവ വലിയ തോതിൽ ബ്രീഡ് ചെയ്യപ്പെടുന്നു. 

 ആദ്യകാലത്ത് കേരളത്തിലെ അക്വേറിയം സംരംഭകർ ഇവയെ ഇറക്കുമതി ചെയ്തിരുന്നെങ്കിലും ഇപ്പോൾ ഇവ നിരോധിത പട്ടികയിലാണ്. എന്നാൽ കേരളത്തിൽ ചില സ്ഥലങ്ങളിൽ ഇവയുടെ ബ്രീഡിങ്ങ് നടക്കുന്നുണ്ട്.

ആദ്യം ഓമന, പിന്നെ ഒഴിയാബാധ

these-cute-turtles-may-not-look-dangerous-but-they-are-among-the-worlds-worst-invasive-species1

ചെഞ്ചെവിയൻ വില്ലനാകുന്നത് വളർന്നു കഴിയുമ്പോഴാണ്. ഓമനയായി വളരുകയും നല്ല ഭക്ഷണം ലഭിക്കുകയും ചെയ്യുന്നതോടെ ഇവ വേഗത്തിൽ വലിപ്പം വയ്ക്കും. ചിലത് ഒരടി വട്ടത്തിൽ വളരും. വളർന്നു കഴിയുന്നതോടെ ഇവയുടെ പെറ്റ് എന്ന രീതിയിലുള്ള ആകർഷണീയത പൊയ്പോകും' പരിപാലനവും പ്രയാസകരമാകും. അതോടെ ഇവയെ നൈസായി ഒഴിവാക്കാനുള്ള ശ്രമം നടത്തും. അടുത്തുള്ള തോടുകളിലോ ജലാശയങ്ങളിലോ ഉപേക്ഷിക്കലാണ് എളുപ്പ വഴി. ഇങ്ങനെ എത്തുന്നവ അവിടെ അനുകൂല സാഹചര്യം വന്നാൽ പെറ്റുപെരുകിയെന്നു വരാം. അപ്പോഴാണ് ചെഞ്ചെവിയൻ ജലാശയങ്ങൾക്ക് ഭീഷണിയാകുന്നത്. 

വിദേശങ്ങളിൽ നിന്നെത്തിയ ആഫ്രിക്കൻ പായൽ' ഡൈഞ്ച, മുഷി, തുടങ്ങിയവ പോലെ ഇവ ഇവിടുത്തെ ആവാസ വ്യവസ്ഥക്ക് ഭീഷണി സൃഷ്ടിക്കും എന്നാണ് പരിസ്ഥിതി വാദികൾ പറയുന്നത്‌. ടർട്ടിൽ ഇനങ്ങൾ കൂടുതലും വെള്ളത്തിലാണ് കഴിയുന്നത്. ടോർട്ടോയിസ് ഇനങ്ങൾ കൂടുതലും കരയിൽ ജീവിക്കുന്നവയാണ്. വീടുകളിൽ അക്വേറിയങ്ങളിൽ വളർത്താൻ ആളുകൾ ഇഷ്ടപ്പെടുന്ന ചെഞ്ചെവിയൻ ടർട്ടിൽ ഇനത്തിലും നക്ഷത്രയാമകൾ ടോർട്ടോയിസ് ഇനത്തിലും പെടുന്നു. നക്ഷത്രയാമകളെ മോഹവില നൽകി വളർത്തുന്നത് അവ വീട്ടിൽ ഭാഗ്യം കൊണ്ടുവരും എന്ന് വിശ്വസിക്കുന്നവരാണ്. നക്ഷത്രയാമകളുടെ കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്.

അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ചെഞ്ചെവിയൻ ഇനങ്ങൾ പെറ്റുപെരുകി നാശം വരുത്തുന്ന സ്ഥിതി ഉണ്ടാകുമ്പോൾ അവയെ നശിപ്പിച്ചു കളയാറുണ്ട്.. ചെറുമീനുകളെയും ജലസസ്യങ്ങളെയും കൂട്ടത്തോടെ തിന്നു തീർക്കുന്നു എന്നാണ് ഇവക്കെതിരെയുള്ള പരാതി. ഇന്ത്യയിൽ ഇവയുടെ വിൽപന നിരോധിച്ചിരിക്കുകയാണ്. എങ്കിലും കാണാൻ ഭംഗിയുള്ളതിനാൽ പലരും ഇതിനെ രഹസ്യമായി വളർത്തുന്നു. കേരളത്തിൽ പല ജലാശയങ്ങളിലും ഇവയെ കണ്ടു തുടങ്ങിയതോടെയാണ് ഇവ വരുത്തുന്ന നാശങ്ങളെക്കുറിച്ച് ആളുകൾ ബോധവാൻമാരായി തുടങ്ങിയത്. നമ്മുടെ ജലാശയങ്ങളിലെ ചെറുമീനുകളെയും സസ്യങ്ങളെയും ഇവ നശിപ്പിക്കും എന്നാണ് വാദം. നാട്ടിൽ കണ്ടെത്തുന്ന ചെഞ്ചെവിയൻ ആമകളെ വന ഗവേഷണ കേന്ദ്രം ഏറ്റെടുക്കാനുള്ള നീക്കം നടക്കുന്നുണ്ട്.

അത്ര ഭീകരനോ..?

Red-Eared Turtle, An Invasive Species Can Wreak Havoc On Native Aquatic Life

അതേ സമയം പ്രകൃതി വാദികൾ പറയുന്നതുപോലെ അത്ര അപകടകാരിയോ ഭീകര ജീവിയോ അല്ല ചെഞ്ചെവിയൻ എന്ന് വാദിക്കുന്നവരും ഉണ്ട്. കേരളത്തിലെ ജലാശയങ്ങളിൽ കടന്നു കയറി പെരുകിയ ആഫ്രിക്കൻ മുഷി, ചിലയിനം പിരാനകൾ പോലുള്ളവയുടെ അത്ര നശീകരണ സ്വഭാവമുള്ളവയല്ല ചെഞ്ചെവിയൻ എന്ന് കോഴിക്കോട്ടെ. സഫ പെറ്റ്സ് ആൻഡ് അക്വേറിയം ഉടമ ബാബുക്കുട്ടി പറയുന്നു. 

ആഫ്രിക്കൻ മുഷിയെ പോലുള്ളവ ഇതേ പോലെ വളർത്തു കേന്ദ്രങ്ങളിൽ നിന്ന് പുറത്തു പോയതും ജലാശയങ്ങളിൽ ഉപേക്ഷിക്കപ്പെട്ടതും പ്രളയകാലത്ത് വലിയ മീൻ വളർത്തു കേന്ദ്രങ്ങളിൽ നിന്ന് ചാടി പോയതും ഒക്കെയാണ്. കേരളത്തിലെ ജലാശയങ്ങളിൽ വളരുന്ന അനബാസ് എന്നയിനം നാടൻ മൽസ്യം ചെറുമീനുകളെ ഒന്നായി തിന്ന് ഇതിലും നാശം വിതയ്ക്കുന്നുണ്ടെന്ന് ബാബുക്കുട്ടി പറയുന്നു.

ചെവിയിലെ ചുവപ്പ് 

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പേരു സൂചിപ്പിക്കും പോലെ ചെവിയിലെ ചുവപ്പാണ് റെഡ് ഇയേഡ് സ്ലൈഡർ ആമയുടെ പ്രത്യേകത. പല രാജ്യങ്ങളിലും ഇവയെ കൈവശം വയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്.  പരിസ്ഥിതി പ്രശ്നങ്ങൾക്കും കുട്ടികളിലുൾപ്പെടെ രോഗങ്ങൾക്കും കാരണമായേക്കാം എന്ന കണ്ടെത്തലിനെ തുടർന്ന് ചെഞ്ചെവിയൻ ആമകൾ വ്യാപകമായി ഉപേക്ഷിക്കപ്പെടുന്നു. 

ജലാശയങ്ങളിലെ സസ്യജാലങ്ങളെയും മത്സ്യങ്ങളെയും തവളകളെയും നശിപ്പിക്കാൻ കഴിവുള്ള ജീവിയാണ് ഈ ആമ. പ്രത്യേക നിറം കൊണ്ട് കൗതുകമുണർത്തുന്ന ഇവയെ വീട്ടിലെ അക്വേറിയങ്ങളിൽ രഹസ്യമായി വളർത്തുകയും വലുതാകുന്നതോടെ ജലാശയങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്യുന്നുവെന്നാണ് അനുമാനം. ഇവയുടെ അനധികൃതമായ കടത്തും വിൽപനയും ഇപ്പോഴും നടക്കുന്നുമുണ്ട്. മനുഷ്യനെ ബാധിക്കുന്ന രോഗാണുക്കളെ വഹിക്കുന്ന അപകടകാരിയായ ഇവയെ കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. 

ഏറ്റെടുക്കാൻ ആളുണ്ട്

കെഎഫ്ആർഐയിൽ ലഭിച്ച ചെഞ്ചെവിയൻ ആമകൾ
കെഎഫ്ആർഐയിൽ ലഭിച്ച ചെഞ്ചെവിയൻ ആമകൾ

ഉപേക്ഷിക്കപ്പെടുന്ന ചെഞ്ചെവിയൻ ആമകളെ ഏറ്റെടുക്കാൻ വന ഗവേഷണ കേന്ദ്രം (കെഎഫ്ആർഐ) തയാറാണ്. എവിടെയെങ്കിലും ഇവയെ കണ്ടെത്തിയാൽ വന ഗവേഷണ കേന്ദ്രത്തെ അറിയിക്കാനാണ് നിർദേശം. ഫോൺ:–0487 26 90222. ഇതിനോടകം തന്നെ വിവിധ ജില്ലകളിൽ നിന്നു കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലേക്കു കൊണ്ടുവന്നത് 77 ചെഞ്ചെവിയൻ ആമകളെയാണ്. ഇവയെ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് നാടിന്റെ ആവാസവ്യവസ്ഥയ്ക്കു തന്നെ ഭീഷണിയാകാനിടയുള്ളതിനാലാണ് കെഎഫ്ആർഐ ഇവയെ ഏറ്റെടുക്കാൻ തയാറാകുന്നത്. ഇതിനോടകം തന്നെ ഇവയെ നാട്ടിലെ തോടുകളിലും പുഴകളിലും ഉൾപ്പെടെ കണ്ടെത്തിയതിനാൽ ഭീഷണി ഫലപ്രദമായ ി തടയാനുള്ള മാർഗങ്ങൾക്കായി ഇവയുടെ സ്വഭാവവും ഇണചേരൽ, ഭക്ഷണ രീതികൾ തുടങ്ങിയവയുമെല്ലാം പഠനവിധേയമാക്കുകയാണ് കെഎഫ്ആർഐ ചെയ്യുന്നത്. 

English Summary: These cute turtles may not look dangerous, but they are among the world’s worst invasive species

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com