ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ദീർഘവീക്ഷണം എന്നു പറയുമ്പോൾ, ഒരു മദ്യപാനിയെ സംബന്ധിച്ചിടത്തോളം ഒന്നാം തീയതി ബാർ അവധിയായതിനാൽ, തലേന്നുതന്നെ മദ്യം വാങ്ങി വയ്ക്കണം. ഒരു കുടിയന്റെ ശരാശരി ദീർഘവീക്ഷണമാണിത്. ഇവിടെ പറയാൻ പോകുന്നത്, അതിനും മേലെയുള്ള ചില ദീർഘ വീക്ഷണങ്ങളെക്കുറിച്ചാണ്. ആരാണ് വീക്ഷിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാവും  ദീർഘവീക്ഷണത്തിന്റെ ഭാവി. നിലവിളക്കു കൊളുത്തുന്നിടത്ത് തീപ്പെട്ടിയുമായി പോകുന്ന ഛോട്ടാ നേതാവിന്റെ ദീർഘവീക്ഷണം അത് രാജ്യത്തെ ആസൂത്രണ കമ്മിഷൻ പോലും കണ്ടു പഠിക്കേണ്ടതാണ്. എവിടെയാണ്, എങ്ങനെയാണ് സ്വയം കൊണ്ടു നിർത്തേണ്ടതെന്ന് ബോധ്യമുള്ളവരുണ്ട്. മറ്റുള്ളവരുടെ കണ്ണിൽ ഉളുപ്പില്ലായ്മ എന്നു തോന്നുമെങ്കിലും അവരുടെ കണ്ണിൽ അത്, ഒരു പോരാട്ട വിജയമോ, ആത്മനിർവൃതിയോ, മറ്റെന്തെല്ലാമോ ആണ്.

ആരെ കണ്ടാലും ചേർത്തു നിർത്തി, ഒരു സെൽഫി എടുക്കുക. സമൂഹമാധ്യമത്തിലെ എല്ലാ ചുവരുകളിലും കൊണ്ടു പതിപ്പിക്കുക. ഞങ്ങൾ മച്ചാൻ മച്ചാന്മാരാണെന്ന് മറ്റുള്ളവരെക്കൊണ്ടു പറയിക്കുക. ആത്മരതിയുടെ അവസ്ഥാന്തരങ്ങളെന്നാണ് മനഃശാസ്ത്ര ലോകം ഇതിനെ പറയുന്നത്. എന്തിനും ഏതിനും പ്രത്യക്ഷപ്പെടുന്ന ചിലരുണ്ട്. വിളിച്ചാലും വിളിച്ചില്ലെങ്കിലും വരുന്ന ചിലരുണ്ട്. അവരെ ഒഴിവാക്കി ഒരു ഫ്രെയിം ഉണ്ടാക്കാൻ ഫോട്ടോ, വിഡിയോഗ്രാഫർമാർക്ക് അസാമാന്യ വൈദഗ്ധ്യം തന്നെ വേണം. കല്യാണത്തിനു പോയാൽ വധുവോ വരനോ ആകണം, മരണത്തിനു പോയാൽ കുറഞ്ഞ പക്ഷം മരിച്ചുകിടക്കണം, എന്നെല്ലാം സ്വപ്നം കണ്ട് കഴിയുന്ന ദീർഘവീക്ഷണക്കാർക്ക് പ്രവാസ ലോകത്തും കുറവൊന്നുമില്ല. 

ഇവർക്കു പരിചയമില്ലാത്ത ആരും ഉണ്ടാവില്ല. കാരണം, എവിടെയും ഇടിച്ചുകയറി ചെല്ലുന്നതിനാൽ, എല്ലാ പ്രമുഖരെയും ഒരുവട്ടമെങ്കിലും കണ്ടിട്ടുണ്ടാകണം. ഒഴിവാക്കിയാലോ, കടുപ്പിച്ചു പറഞ്ഞാലോ പോകില്ല. പൂവിനു ചുറ്റും വണ്ട് എന്നപോലെ പറന്നുനടക്കും. പടവും വിഡിയോയുമാണ് ഇവരുടെ പ്രധാന ദൗർബല്യങ്ങൾ. എമിറേറ്റ്സ് ഐഡിക്ക് പടം എടുക്കുന്നതു കണ്ടാലും ഇവർ കയറി നിൽക്കുമെന്നൊരു പുതിയ ചൊല്ലു തന്നെ പ്രവാസികൾക്കിടയിലുണ്ട്. നഗരത്തിൽ അതതു ദിവസം നടക്കാൻ പോകുന്ന പ്രധാന പരിപാടികളൊക്കെ അറിഞ്ഞുവയ്ക്കും. അവിടേക്ക് ഓടിയെത്തും. ആരു വിളിച്ചു, എങ്ങനെ അറിഞ്ഞു തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും ഇവിടെ പ്രസക്തിയില്ല. ഇങ്ങനെയുള്ള ചില പൊതുശല്യങ്ങൾ കാരണം, രഹസ്യ കേന്ദ്രങ്ങളിലേക്കു പരിപാടികൾ മാറ്റേണ്ട ഗതികേടും ചിലർക്കുണ്ടായിട്ടുണ്ട്. 

എന്തിലും കയറി അഭിപ്രായം പറയുക, ഏതു സദസ്സിലും ഒത്ത നടുവിൽ കയറി ഇരിക്കുക തുടങ്ങിയവയാണ് ഇവരുടെ ലക്ഷണങ്ങൾ. ഇവരേക്കാൾ ഗ്രേഡ് കൂടിയ ചിലരുണ്ട്. അവർ, ആരുടെ കൂടെയും പോയി ചിത്രമെടുക്കില്ല. പകരം സ്വന്തമായി ഫൊട്ടോഗ്രഫറെയും വിഡിയോഗ്രഫറെയും കൊണ്ടുവരും. പരിപാടി നടക്കുന്ന വേദിയുടെ വിവിധ ഭാഗങ്ങളിൽ ഒരുക്കി നിർത്തും. കാറിൽ വന്നിറങ്ങുമ്പോൾ മുതൽ ഫൊട്ടോഗ്രഫറും വിഡിയോഗ്രഫറും പണി തുടങ്ങും. വിഐപികളെ കാണുമ്പോൾ ഓടിച്ചെന്നു കെട്ടിപിടിക്കും, കുശലം പറയും. എന്നിട്ട്, ഇടം കണ്ണിട്ടു നോക്കും ഇതൊക്കെ ക്യാമറയിൽ പതിഞ്ഞോ എന്നൊരു ചോദ്യമായിരിക്കും ആ നോട്ടത്തിന്റെ അർഥം. പതിഞ്ഞെന്ന് അറിഞ്ഞാൽ, സമാധാനമായി. കെട്ടിപിടിക്കേണ്ട അടുത്ത ആളെ തിരയും പിന്നെ.

പണ്ട് ഗാന്ധിജിയും നെൽസൺ മണ്ടേലയും മദർ തെരേസയുമൊക്കെയാണ് ജനങ്ങളെ സ്വാധീനിച്ച ഇൻഫ്ലുവൻസേഴ്സ്. ഇന്ന് പഞ്ചായത്ത്, വാർഡ് തലത്തിലാണ് ഇൻഫ്ലുവൻസേഴ്സ്. അവരുടെ കയ്യിലാണ് ലോകം. അങ്ങനെ സ്വയം ഒരു സെലിബ്രിറ്റിയാകാൻ എന്തെല്ലാം കാര്യങ്ങൾ മുൻകൂട്ടി കാണണം. എങ്ങനെല്ലാം ഒരുങ്ങണം, എവിടെല്ലാം ഇടിച്ചു കയറണം. ഓരോ മണിക്കൂറിലും ഓരോ സെലിബ്രിറ്റികൾ പിറക്കുന്നുണ്ടത്രേ സമൂഹമാധ്യമങ്ങളിൽ. പിറക്കട്ടെ, ഇത് അവരുടെ കാലമല്ലേ. നമ്മളെ മാർക്കറ്റ് ചെയ്യാൻ നമ്മളല്ലാതെ വേറെ ആര്?

English Summary:

A celebrity or an influencer is born every hour on social media - Karama Kathakal

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com