ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ദോഹ ∙ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ച് ആദ്യദിനം തന്നെ മലയാളി യുവതിയുടെ ചതിയിൽപ്പെട്ട് 10 വർഷത്തെ തടവിന് ഖത്തർ ജയിലിൽ കഴിയുകയാണ് തിരുവനന്തപുരം സ്വദേശിയായ ഇരുപതുകാരൻ. എളുപ്പത്തിൽ പണമുണ്ടാക്കാൻ ലഹരി വിൽപന നടത്തിയതിന്റെ പേരിൽ കാസർകോട് സ്വദേശിയായ ഇരുപത്തിമൂന്നുകാരനും ശിക്ഷയനുഭവിക്കുന്നു.

അറിയാതെയും അറിഞ്ഞും ജയിലിന്റെ നാല് ചുവരുകൾക്കുള്ളിൽ ജീവിതം ഹോമിക്കപ്പെടുന്ന ഈ ചെറുപ്പക്കാരുടെ കഥകൾ ബാക്കിയാക്കുന്നത് തീരാവേദനകളാണ്. മക്കളെയോർത്ത് കണ്ണീരണിഞ്ഞ് ജീവിക്കുകയാണ് ഇരുവരുടെയും കുടുംബമിപ്പോൾ.

ആദ്യ ഓട്ടം 'വിന'യായി
വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റാനാണ് ഇരുപതുകാരനായ നിയാസ് (യഥാർത്ഥ പേരല്ല) ദോഹയിലെത്തുന്നത്. ഡ്രൈവർ വീസയിൽ എത്തിയ നിയാസ് ലൈസൻസെടുത്ത് പരിശീലനത്തിന് ശേഷം ടാക്സി ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചു. ആദ്യദിനം തന്നെ ഗരാഫയിലേക്ക് ഒരു യാത്ര. യാത്രക്കാരി ഗർഭിണിയായ മലയാളി യുവതിയായിരുന്നു. യാത്ര തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ പൊലീസ് വാഹനം തടഞ്ഞു.

ലഹരിമരുന്ന് കച്ചവടത്തിനായി നാട്ടിൽനിന്നും ദോഹയിലെത്തിയ യുവതി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. നിയാസിന്റെ കാറിൽ യാത്ര ചെയ്യുമ്പോഴാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ബാഗിൽ നിന്നും ലഹരിമരുന്ന് കണ്ടെടുത്തു. തന്റെ ഇടപാടുകളിലെ സഹായി നിയാസാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കാറിൽ നിന്നും ലഹരി കണ്ടെടുത്തതിനാൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ നിയാസിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

കോടതിയില്‍ അഭിഭാഷകനെ വച്ച് നിരപരാധിത്വം ബോധിപ്പിക്കാന്‍ നിയാസിന് സാമ്പത്തിക ശേഷി ഇല്ലായിരുന്നു. യുവതിക്ക് 15 വർഷവും നിയാസിന് 10 വർഷവും തടവ് ശിക്ഷ ലഭിച്ചു. കുടുംബം കരകയറ്റാനായി ഗൾഫിലേക്ക് പോയ മകനെയും കാത്ത് കുടുംബം കണ്ണീരോടെ കഴിയാൻ തുടങ്ങിയിട്ട് 7 വർഷമായി. ഇനി 3 വർഷം കൂടെ കഴിയണം നിയാസിന് നാടണയാൻ.

അറിഞ്ഞു കൊണ്ട് കെണിയിൽ
എളുപ്പത്തിൽ പണമുണ്ടാക്കാൻ ലഹരി വിൽപന നടത്തിയതിന്റെ പേരിൽ കാസർകോട് സ്വദേശിയായ 23കാരൻ നജീബും (യഥാർത്ഥ പേരല്ല) ഖത്തറിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. ലഹരി വിറ്റതിന് 6 വർഷത്തെ തടവിനാണ് നജീബ് ശിക്ഷിക്കപ്പെട്ടത്. വേഗത്തിൽ പണമുണ്ടാക്കി നാട്ടിലേക്ക് മടങ്ങാനായിരുന്നു നജീബിന്റെ ശ്രമം.

കൂടെ മുറിയിൽ താമസിക്കുന്നയാളാണ് നജീബിനെ സഹായിച്ചത്. എന്നാൽ, ലഹരി വിൽപനയിൽ പിടിക്കപ്പെട്ടാൽ ലഭിക്കുന്ന ശിക്ഷകളെക്കുറിച്ച് നജീബിന് കാര്യമായി അറിവില്ലായിരുന്നു. ഇവിടെയിതൊക്കെ പറ്റുമെന്ന് കൂടെയുള്ളയാൾ വിശ്വസിപ്പിച്ചതാണ് നജീബിന് ആവേശമായത്. ഒടുവിൽ വിൽപ്പനക്കിടെ ചെറിയ അളവിൽ ലഹരിയുമായി നജീബ് പിടിയിലായി. കൈവശം ചെറിയ അളവിലായിരുന്നു ലഹരി ഉണ്ടായിരുന്നത് എന്നതിനാൽ ജയിൽ ശിക്ഷ 6 വർഷമായി ചുരുങ്ങി. കൂടുതൽ അളവിൽ ലഹരിയുണ്ടായിരുന്നെങ്കിൽ ശിക്ഷ ഇനിയും കനത്തേനെ.

ഒരു വയസ്സുള്ളപ്പോൾ പിതാവ് മരിച്ച നജീബിന് അമ്മ മാത്രമാണുള്ളത്. മകനുവേണ്ടിയായിരുന്നു അമ്മയുടെ ജീവിതം. മകൻ ലഹരി വിൽപനയ്ക്ക് ജയിലിലായതിന്റെ വേദനയിലാണ് ആ അമ്മ. ജയിൽ ശിക്ഷ കഴിഞ്ഞ് നജീബ് പുറത്തിറങ്ങുമ്പോൾ 29 വയസ്സാകും. ചെയ്ത തെറ്റോർത്ത് നജീബ് പശ്ചാത്തപിക്കുന്നു. വല്ലപ്പോഴും ജയിലിൽ നിന്ന് എത്തുന്ന മകന്റെ ഫോൺ കോൾ മാത്രമാണ് ആ അമ്മയെ ഇന്നും ജീവിപ്പിക്കുന്നത്.

നിയാസിനെയും നജീബിനെയും പോലെ ചതിയിൽ കുടുങ്ങി ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ചെറുപ്പക്കാർ ഏറെയാണ്. 21-28 വയസ്സിൽ തടവിൽ പ്രവേശിച്ച് 10-15 വർഷം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ജീവിതത്തിന്റെ പകുതിയിലേറെയാണ് അവർക്ക് നഷ്ടമാകുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഡ്രൈവറായി ജോലി ചെയ്യുന്നവർ അപരിചിതരായ യാത്രക്കാരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. വേഗത്തിൽ പണമുണ്ടാക്കാമെന്ന ചിന്തയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇറങ്ങുന്നതിന് മുൻപ് സ്വന്തം കുടുംബത്തെക്കുറിച്ച് കൂടി ഓർക്കണം. നാട്ടിൽ നിന്ന് ഗൾഫിലേക്ക് വരുമ്പോൾ സുഹൃത്തുക്കളോ ബന്ധുക്കളോ അല്ലെങ്കിൽ വീസ തരപ്പെടുത്തിയ ഏജന്റുമാരോ നൽകുന്ന 'പൊതി' സൂക്ഷ്മതയോടെ ദോഹയിലെത്തിക്കുമ്പോൾ പൊതിയിലെ ചതിയിലൂടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ജയിലിൽ കഴിയേണ്ടി വരുന്ന നിരപരാധികളും കുറവല്ല.

പിടിക്കപ്പെട്ടാൽ  അനുഭവിക്കേണ്ടി വരുന്ന കനത്ത ശിക്ഷാ നടപടികളും ചതിയിൽപ്പെടാതെ എങ്ങനെ ജാഗ്രത പാലിക്കണമെന്നുമെല്ലാംവിശദമാക്കികൊണ്ട് ലഹരിക്കെതിരെ ഗൾഫ് ഭരണകൂടങ്ങൾ നടത്തുന്ന ബോധവൽക്കരണങ്ങളെക്കുറിച്ച് ഗൾഫിലേക്ക് എത്തുന്ന ഓരോ പ്രവാസികളും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.  

English Summary:

Life story of two young man who are now sentenced to jail in Qatar. One of them included in drug trading and other young man cheated by a malayali lady.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com