ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യുഎഇ

Mail This Article
ദുബായ് ∙ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യുഎഇ. നംബിയോയുടെ 2025 ലെ സുരക്ഷാ സൂചിക പ്രകാരം 84.5 എന്ന ശ്രദ്ധേയമായ സുരക്ഷാ സൂചിക സ്കോർ ആണ് രാജ്യം റാങ്ക് ചെയ്യപ്പെട്ടത്. 84.7 സ്കോറുമായി അൻഡോറയാണ് ഒന്നാം സ്ഥാനത്ത്. ഖത്തർ മൂന്നും ഒമാൻ അഞ്ചും സ്ഥാനങ്ങൾ നേടി. സൗദി 14-ാം സ്ഥാനത്തും ബഹ്റൈൻ 16-ാം സ്ഥാനത്തും കുവൈത്ത് 38-ാം സ്ഥാനത്തുമുണ്ട്. ഇതുവഴി ഈ വർഷത്തെ റാങ്കിങ്ങിൽ ജിസിസി രാജ്യങ്ങൾ ആധിപത്യം സ്ഥാപിച്ചു.
പാക്കിസ്ഥാന് തൊട്ടു താഴെ 66-ാം സ്ഥാനത്താണ് ഇന്ത്യ. 2025 ലെ കുറ്റകൃത്യ സൂചികയിൽ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ കുറ്റകൃത്യ നിരക്കുള്ള രാജ്യമായി യുഎഇ. ഇത് ലോകമെമ്പാടുമുള്ള ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നെന്ന ഖ്യാതി കൂടുതൽ ശക്തിപ്പെടുത്തുന്നു. സർക്കാർ സർവേകളുടെ മാതൃകയിൽ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ശാസ്ത്രീയമായി ഉപയോക്താക്കൾക്കിടയിൽ നടത്തിയ സർവേകളെ അടിസ്ഥാനമാക്കിയാണ് നംബിയോയുടെ ഡേറ്റ തയാറാക്കിയിരിക്കുന്നത്.
കുറ്റകൃത്യങ്ങളുടെ തോത്, സുരക്ഷാ ആശങ്കകൾ, സമ്പത്തുമായി ബന്ധപ്പെട്ട അനുഭവങ്ങൾ, അക്രമാസക്തമായ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ധാരണകൾ എന്നിവ വിലയിരുത്തി സുരക്ഷാ, കുറ്റകൃത്യ സൂചികകൾ സമാഹരിക്കുകയാണ് ചെയ്തത്.
നംബിയോയുടെ 2025 സുരക്ഷാ സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 20 രാജ്യങ്ങൾ:
അൻഡോറ - 84.7, യുഎഇ - 84.5, ഖത്തർ - 84.2, തായ്‌വാൻ - 82.9, ഒമാൻ - 81.7, ഐൽ ഓഫ് മാൻ - 79.0, ഹോങ്കോങ് - 78.5, അർമേനിയ - 77.9, സിംഗപ്പൂർ - 77.4, ജപ്പാൻ - 77.1, മൊണാക്കോ - 76.7, എസ്റ്റോണിയ - 76.3, സ്ലൊവേനിയ - 76.2, സൗദി - 76.1, ചൈന - 76.0, ബഹ്‌റൈൻ - 75.5, ദക്ഷിണ കൊറിയ - 75.1, ക്രൊയേഷ്യ - 74.5, ഐസ്‌ലാൻഡ് - 74.3, ഡെൻമാർക്ക് – 74.0.