കോവിഡ് രോഗമുക്തിക്ക് അശ്വഗന്ധ ; ഇന്ത്യയും യുകെയും പഠനത്തിന് കൈകോർക്കുന്നു

Mail This Article
കോവിഡിൽ നിന്നുള്ള രോഗമുക്തിക്ക് ഇന്ത്യൻ ആയുർവേദ ഔഷധമായ അശ്വഗന്ധ എത്രമാത്രം സഹായകമാണെന്ന് കണ്ടെത്താൻ ഇന്ത്യയും യുകെയും സംയുക്ത പഠനം നടത്തുന്നു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് ആയുർവേദയും യുകെയിലെ ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപിക്കൽ മെഡിസിനും ഇത് സംബന്ധിച്ച് ധാരണാപത്രത്തിൽ ഒപ്പു വച്ചു.
ലെയ്കെസ്റ്റർ, ബർമിങ്ഹാം, ലണ്ടൻ എന്നീ മൂന്ന് യുകെ നഗരങ്ങളിലായി 2000 പേർ അശ്വഗന്ധയുടെ ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കെടുക്കും. ശരീരത്തിന് ഊർജം പകരാനും സമ്മർദം കുറയ്ക്കാനും പ്രതിരോധ ശക്തി വർധിപ്പിക്കാനും അശ്വഗന്ധ മികച്ചതാണെന്ന് ആയുർവേദം പറയുന്നു. യുകെ അടക്കമുള്ള രാജ്യങ്ങളിൽ പോഷക സപ്ലിമെന്റുകളായിട്ട് അശ്വഗന്ധ ഉപയോഗിച്ച് വരുന്നു. ദീർഘകാല കോവിഡിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ അശ്വഗന്ധയുടെ ഉപയോഗം കൊണ്ട് സാധിക്കുമെന്ന് കരുതപ്പെടുന്നു. ഇതിന് ശാസ്ത്രീയ പിൻബലം നൽകുന്നതാവും ഇരു രാജ്യങ്ങളും സംയുക്തമായി നടത്തുന്ന പഠനത്തിന്റെ ഫലം.
മൂന്നു മാസത്തേക്ക് വോളന്റിയർമാരിൽ 1000 പേരുടെ സംഘത്തിന് അശ്വഗന്ധ ടാബ്‌ലറ്റുകളും 1000 പേർക്ക് പ്ലാസെബോയും നൽകും. 500 മില്ലിഗ്രാമിന്റെ ടാബ്‌ലറ്റ് ദിവസം രണ്ടു നേരമാണ് കഴിക്കേണ്ടത്. ഇവരുടെ ജീവിതനിലവാരം, ദൈനംദിന പ്രവർത്തനങ്ങൾ, ശാരീരികവും മാനസികവുമായ ആരോഗ്യ ലക്ഷണങ്ങൾ തുടങ്ങിയവ ഓരോ മാസവും വിലയിരുത്തും. പഠനത്തിന് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിയുടെ അംഗീകാരവും ലോകാരോഗ്യസംഘടനയുടെ ഗുഡ് മാനുഫാക്ച്ചറിങ്ങ് പ്രാക്ടീസസ് സർട്ടിഫിക്കേഷനുമുണ്ട്. രാജ്യാന്തര ക്ലിനിക്കൽ പ്രാക്ടീസ് മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തുന്ന പഠനം നിരന്തരമായി വിലയിരുത്തപ്പെടും.
ക്ലിനിക്കൽ പരീക്ഷണം നടക്കാൻ പോകുന്ന യുകെയിൽ മുതിർന്നവരിലെ 15 ശതമാനത്തിലധികം പേർക്കാണ് കോവിഡ് ബാധിച്ചത്.
English Summary : India, U.K. to conduct clinical trials of ‘Ashwagandha’ for promoting recovery from COVID-19