ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

2018ൽ ബെംഗളൂരുവിലെ കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ നാട്ടിൽ എത്തിയതായിരുന്നു ആലപ്പുഴ തണ്ണീർമുക്കം സ്വദേശിയായ അനുരൂപ്. എന്നാൽ നാടിനെ പ്രളയം വിഴുങ്ങിയതോടെ തിരികെ ബെംഗളൂരുവിലേക്ക് മടങ്ങാനാവാതെ അനുരൂപ് കുടുങ്ങി. അങ്ങനെയാണ് സുഹൃത്തുക്കൾക്കൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയത്. സമൂഹത്തിനു വേണ്ടി സന്നദ്ധ പ്രവർത്തനം ചെയ്യുന്നതിൽനിന്നും ലഭിക്കുന്ന തൃപ്തി ഒരു കോർപ്പറേറ്റ് ജോലിയിൽ നിന്നും കിട്ടില്ല എന്ന് അനുരൂപ് തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. അങ്ങനെ ബെംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് നാടിന് ഗുണം ചെയ്യുന്ന ഒരു സംരംഭം തുടങ്ങാനായി അദ്ദേഹം ഇറങ്ങിത്തിരിച്ചു. ഇന്ന് ജനങ്ങൾക്കും പ്രകൃതിക്കും ഒരേപോലെ ഗുണപ്രദമായ രീതിയിൽ കായൽപോളയിൽ നിന്നും ബയോഗ്യാസ് നിർമ്മിക്കുന്ന പായൽ ജ്വാല എന്ന സംരംഭത്തിന്റെ ഉടമയാണ് അനുരൂപ്. 

kayalpola
ചിത്രങ്ങൾക്ക് കടപ്പാട്- അനുരൂപ്

സ്കൂൾകാലത്ത് നടത്തിയ ശാസ്ത്ര പരീക്ഷണങ്ങളിൽ ഒന്നാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്താൻ അനുരൂപിന് പ്രേരണയായത്. ഗ്ലാസ് കുപ്പിയിലെ കുളവാഴയിൽ നിന്നും ബയോഗ്യാസ് ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ അത് പൊട്ടിത്തെറിച്ചിരുന്നു. കായലുകളിലെ നിത്യപ്രശ്നമായ പോളകൾക്ക് ഇത്രയും ശക്തിയുണ്ടെന്ന് അന്നേ അനുരൂപ് തിരിച്ചറിഞ്ഞതാണ്. വേഗത്തിൽ പടർന്നു പിടിക്കുന്ന കായൽ പോളകൾ വെള്ളത്തിലെ ഓക്സിജൻ നില ക്രമാതീതമായി കുറച്ച് ജലജീവികളുടെ നാശത്തിനു കാരണമാകുന്നു. ഇവയിൽ ഉയർന്ന അളവിൽ മീഥൈൻ അടങ്ങിയിട്ടുള്ളതിനാൽ ബയോഗ്യാസ് നിർമിക്കാനുള്ള പ്രധാന അസംസ്കൃത വസ്തുവായി ഇത് ഉപയോഗിക്കാനാകുമെന്ന് പഠനങ്ങളിലും പറയുന്നു. ഇതേക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയതോടെ അനുരൂപ് സെന്റർ ഫോർ റിസർച്ച് ഓൺ അക്വാട്ടിക് റിസോഴ്സിനെ സമീപിച്ചു. ഗവേഷണകേന്ദ്രത്തിന്റെ സഹായത്തോടെയാണ് കായൽപോള ഉപയോഗിച്ച് ബയോഗ്യാസ് നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. 

biogas-from-hyacinth-process
ചിത്രങ്ങൾക്ക് കടപ്പാട്- അനുരൂപ്

സുഹൃത്തിന്റെ സഹായത്തോടെ വേണ്ട ഉപകരണങ്ങളെല്ലാമൊരുക്കി. ചേർത്തലയിലാണ് പ്ലാന്റ് ആരംഭിച്ചത്. കായലിനാൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമായതിനാൽ കായൽപോള ഇവിടെനിന്നും ധാരാളമായി ലഭിക്കുന്നുണ്ട്. മറ്റ് അസംസ്കൃത വസ്തുക്കളെ അപേക്ഷിച്ച് കായൽപോള വളരെ വേഗത്തിൽ വാതകം ഉത്പാദിപ്പിക്കും. അടുക്കള മാലിന്യങ്ങളുമായി കലർത്തുമ്പോൾ ഇവ വേഗത്തിൽ പ്രവർത്തിക്കുകയും ചെയ്യും. 

payal-jwala-flame
ചിത്രങ്ങൾക്ക് കടപ്പാട്- അനുരൂപ്

2021ൽ സ്ഥാപനം ആരംഭിച്ചു കുറച്ചു കാലങ്ങൾക്കുള്ളിൽ തന്നെ യൂട്യൂബിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും ഏറെ പ്രചാരം ലഭിച്ചു. പിന്നീട് കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് അന്വേഷണങ്ങളാണ് അനുരൂപിനെ തേടിയെത്തുന്നത്. എന്നാൽ കായൽപോള ചുരുങ്ങിയ സ്ഥലങ്ങളിൽ മാത്രം ലഭ്യമാകുന്നത് ഒരു പരിമിതിയാണ്. അതിനാൽ മറ്റ് സ്ഥലങ്ങളിൽ കായൽപോളയ്ക്കു പകരമായി അടുക്കള മാലിന്യത്തിനൊപ്പം ഉപയോഗിക്കാവുന്ന മറ്റുസസ്യങ്ങളെയാണ് ബയോഗ്യാസ് നിർമാണത്തിനായി തിരഞ്ഞെടുക്കുന്നത്. പ്രാദേശിക ഏജൻസികളുമായി ചേർന്ന് കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും കർണാടകയിലുമായി 250ൽ പരം ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കാൻ അനുരൂപിനും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്. ഇവയിൽ 60 എണ്ണത്തിൽ മാത്രമാണ് കായൽപോള പ്രധാന അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നത്. 

payal-jwala
ചിത്രങ്ങൾക്ക് കടപ്പാട്- അനുരൂപ്

അടുത്തിടെയായി എൽപിജി സിലിണ്ടറിന് വില വർദ്ധനവ്  ഉണ്ടാകുന്നത് മൂലം ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. മാസത്തിൽ ഒരു എൽപിജി സിലിണ്ടർ വീതം ഉപയോഗിച്ചിരുന്ന പല വീടുകളിലും കായൽപോള ഉപയോഗിച്ചുള്ള ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചതോടെ മൂന്നോ നാലോ മാസത്തിലൊരിക്കൽ മാത്രം എൽപിജി സിലിണ്ടർ വാങ്ങിയാൽ മതി എന്ന സ്ഥിതിയിലെത്തി. 15000 രൂപ വരെയാണ് ഏറ്റവും കുറഞ്ഞ അളവിലുള്ള ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതിന് ചെലവാകുന്നത്. കായൽപോള മൂലം കായലിനും ജലഗതാഗതത്തിനുമുഉള്ള പ്രശ്നങ്ങൾക്കുള്ള ഏറ്റവും പ്രായോഗികവും ഗുണപ്രദമായ പരിഹാരമാർഗമായി അനുരൂപിന്റെ സംരംഭം മാറിക്കഴിഞ്ഞു.

payal-jwala-use
ചിത്രങ്ങൾക്ക് കടപ്പാട്- അനുരൂപ്

വാൽകഷ്ണം- അപ്പോൾ പലർക്കും ഒരു സംശയമുണ്ടാകാം. കായൽപോള ഇല്ലാത്ത സ്ഥലങ്ങളിൽ ഉള്ളവർക്ക് ഇതുകൊണ്ടെന്ത് ഗുണമെന്ന്? അതിനും അനുരൂപിന് ഉത്തരമുണ്ട്. കായൽപോള മാത്രമല്ല, കിച്ചൻ വേസ്റ്റ്, കടകളിലെ പച്ചക്കറി വേസ്റ്റ്, ഇറച്ചിയും മീനും കഴുകിയ വെള്ളം...ഇതെല്ലാം ഇതിലുപയോഗിക്കാം.

English Summary- BioGas from Water Hyacinth; Youth Innovation; Energy Efficient Kitchen

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com