ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

107 സിനിമകളില്‍ താരജോഡികളായ മലയാളത്തിന്റെ ഇണക്കുരുവികള്‍ - പ്രേംനസീറും ഷീലയും. 107 ജന്‍മങ്ങളില്‍ ഒരുമിച്ചു ജീവിച്ച അവര്‍ ഒരിക്കല്‍ പിണങ്ങി. മൂന്നര വര്‍ഷത്തോളം നീണ്ടുനിന്ന പിണക്കം. ഇന്നും ആരും വെളിപ്പെടുത്തിയിട്ടില്ല ആ പിണക്കത്തിന്റെ കാരണം. കാരണമറിയാവുന്നവര്‍ പറയാന്‍ തയാറായിട്ടുമില്ല. എംജിആര്‍ നായകനായ പാശം എന്ന സിനിമയിലൂടെയാണ് ഷീലയുടെ അരങ്ങേറ്റം. അന്നു സ്റ്റുഡിയോയില്‍ നേരിട്ടെത്തിയ പി.ഭാസ്കരന്‍ അവരെ മലയാളത്തിലേക്കു ക്ഷണിച്ചു. ഭാഗ്യജാതകത്തിലെ നായികയായി. മലയാളത്തിലെ നൂറാമതു ചിത്രമായിരുന്നു അത്. രണ്ടാമത്തെ ചിത്രമായ നിണമണിഞ്ഞ കാല്‍പ്പാടുകളില്‍ ഷീല-പ്രേംനസീര്‍ താരജോഡികളുടെ അരങ്ങേറ്റം. പിന്നെയവര്‍ ചോദ്യം ചെയ്യപ്പെടാതെ അരങ്ങുവാണതു പതിറ്റാണ്ടുകളോളം. 

അമ്പലപ്രാവില്‍ ഷീല നസീറിന്റെ അമ്മയായി. എഴുതാത്ത കഥയില്‍ നസീറിന്റെ ഭാര്യയുടെ അമ്മയായി. മറ്റു ചില ചിത്രങ്ങളില്‍ സഹോദരിയായും അഭിനയിച്ചിട്ടുണ്ട്. ലോകസിനിമയില്‍ ഇന്നും തകര്‍ക്കാനാകാത്ത റെക്കോര്‍ഡിന് ഉടമകളായ ഇരുവരും പിണങ്ങുന്നത് 1973 ലായിരുന്നെന്ന് പറയുന്നു പ്രേം നസീറിന്റെ മൂത്തമകള്‍ ലൈല റഷീദ്. 

ഡാഡിയെക്കുറിച്ചുള്ള നിത്യഹരിതമായ ഓര്‍മകളില്‍. പിണക്കത്തിന്റെ നാളുകളില്‍ ആരാധകര്‍ ഒട്ടേറെ കത്തുകളെഴുതി ഇരുവരുടെയും ഹിറ്റ് സിനിമകള്‍ നിര്‍മിച്ച ഉദയാ സ്റ്റുഡിയോയിലേക്ക്. രണ്ടുപേരെയും ഒരുമിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്. ഒടുവില്‍ കുഞ്ചാക്കോയും അപ്പച്ചനും തിരക്കഥാകൃത്ത് ശാരംഗപാണിയും മുന്നിട്ടിറങ്ങി. ആറുമാസത്തെ ശ്രമത്തിനൊടുവിലാണ് ഷീല പിണക്കം മറന്ന് നസീറിനൊപ്പം ഒരുമിച്ചഭിനയിക്കാന്‍ തയാറായത്. എന്നാലൊരു വ്യവസ്ഥ അവര്‍ മുന്നോട്ടുവച്ചു: തൊട്ടഭിനയിക്കരുത്. താരജോഡികളുടെ പുനഃസമാഗമം കൊണ്ട് ശ്രദ്ധേയമായത് തുമ്പോലാര്‍ച്ച എന്ന സിനിമ. ചിത്രീകരണം തുടങ്ങി ഏതാനും നാള്‍ക്കകം അവരുടെ കുപ്രസിദ്ധമായ പിണക്കം അവസാനിച്ചു. അല്ലെങ്കില്‍ തന്നെ ഷീല മുന്നോട്ടുവച്ച വ്യവസ്ഥയില്‍ പൂര്‍ത്തിയാക്കാനാവുമായിരുന്നില്ല ആ സിനിമ. ആത്മഹത്യയ്ക്കു ശ്രമിക്കുന്ന തുമ്പോലാര്‍ച്ചയെ കുളത്തില്‍ നിന്ന് ആരോമല്‍ രക്ഷിക്കുന്ന രംഗമുണ്ട്. മുങ്ങിത്താഴുന്ന തുമ്പോലാര്‍ച്ചയെ തൊടാതെ എങ്ങനെ രക്ഷിക്കും ആരോമല്‍? 

സിനിമ തിയറ്ററുകളിലെത്തിയപ്പോള്‍ കാണികള്‍ ഏറ്റവും കൂടുതല്‍ കയ്യടിച്ച രംഗം അവരുടെ പിണക്കത്തേക്കാള്‍ ഇണക്കത്തെ കേരളം ഏറ്റെടുത്തതിന്റെ സൂചന കൂടിയായിരുന്നു. ക്ഷേത്രനടയില്‍ വച്ചു തുമ്പോലാര്‍ച്ചയെ കാണുമ്പോള്‍ ആരോമല്‍ ചോദിക്കുന്നു: എവിടെയായിരുന്നു ഇതുവരെ? ഏറെ നാളായല്ലോ കണ്ടിട്ട്...! 

72 നായികമാരോടൊപ്പം അഭിനയിച്ചിട്ടും പ്രേം നസീറിന്റെ നിത്യഹരിത നായിക ഇന്നും ഷീല തന്നെ; മലയാളികളുടെ മനസ്സിലെങ്കിലും.  സിനിമയിലെ നസീറിനെയും ജീവിതത്തിലെ ഡാഡിയെയും ലൈല ഓര്‍ത്തെടുക്കുന്ന ഇതിലേ പോയത് വസന്തം എന്ന പുസ്തകത്തില്‍ ജനനം മുതല്‍ മരണം വരെയും അതിനുശേഷം ഓര്‍മകളിലൂടെയും  ജീവിക്കുന്ന നസീറിന്റെ ജീവിതം. കേരളം ഏറ്റെടുത്ത ഒരു മനുഷ്യനെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാക്കിയ സ്നേഹവും നന്ദിയും കടപ്പാടും ദയയും അനുകമ്പയും വിനയവും ഇഴ പാകിയ ഓര്‍മകള്‍. മനുഷ്യത്വത്തിന്റെ നിലയ്ക്കാത്ത അരുവിയായി ഒഴുകിയ പച്ച മനുഷ്യന്റെ കാരുണ്യം. മഹാമനസ്കത. ഓരോ സിനിമയ്ക്കും വേണ്ടി നടത്തിയ അധ്വാനം. ഏറ്റെടുത്ത വെല്ലുവിളികള്‍. വിജയങ്ങളും പരാജയങ്ങളും. നായികമാരും വില്ലന്‍മാരുമായുള്ള ബന്ധങ്ങള്‍. സംവിധായകരും നിര്‍മാതാക്കളും എഴുത്തുകാരുമായുള്ള കൊടുക്കല്‍ വാങ്ങലുകള്‍. 

പുസ്തകത്തില്‍ അസാന്നിധ്യം കൊണ്ടു ശ്രദ്ധേയമാകുന്നത് വയലാര്‍ രാമവര്‍മ മാത്രം. അദ്ദേഹത്തിന്റെ വരികള്‍ക്കൊത്ത് ചുണ്ടുകള്‍ ചലിപ്പിച്ചു കൂടിയാണല്ലോ നസീര്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഇരിപ്പുറപ്പിക്കുന്നത്. 

പ്രേം നസീര്‍ എന്ന വാടാത്ത, കൊഴിയാത്ത വസന്തത്തിന്റെ ഈടുറ്റ ഓര്‍മകളുടെ സുരഭില ഗന്ധം സമ്മാനിക്കുന്നുണ്ട് ഈ പുസ്തകം. നസീര്‍ അഭിനയിച്ച പ്രിയപ്പെട്ട സിനിമകള്‍ പോലെ സമ്മോഹനമായ അക്ഷരക്കാഴ്ച തയാറാക്കിയത് പി. സക്കീര്‍ ഹുസൈന്‍. 

English Summary : Book Review - Ithile poyathu vasantham by Laila Rasheed and P. Sakeer Hussain                                                                

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com