ADVERTISEMENT

ആ വായനക്കാരൻ വായിക്കാനെടുത്ത പുസ്തകങ്ങളെല്ലാം ദുരന്തത്തിലാണ് അവസാനിച്ചിരുന്നത്. അത് അയാൾ ബോധപൂർവം തിരഞ്ഞെടുത്തതാണോ എന്നറിയില്ല. യാദൃശ്ഛികമായി കയ്യിൽ വന്നുപെട്ടതുമാകാം. ഓരോ കൃതിയും വായിച്ചുകഴിയുമ്പോൾ മനസ്സ് നൊന്ത് അയാൾ തിരുത്തിയെഴുതിത്തുടങ്ങി. ഇനി ഒരിക്കലും കാണാനാകില്ലെന്ന വിധിക്കു കീഴ്പ്പെട്ട് അകന്ന കാമുകിയെയും കാമുകനെയും  ഒരുമിപ്പിച്ചു. പ്രിയപ്പെട്ടവരുടെ മരണത്തിൽ കരഞ്ഞുതളർന്നവരുടെ കണ്ണീർ തുടച്ചു. തിരുത്തിയെഴുതിയപ്പോൾ മരണം കഥകൾക്കു വിരാമമിട്ടില്ല. ഇരുട്ടിലും ശൂന്യതയിലും നോവലുകൾ അവസാനിച്ചില്ല. ആ കഥകളും ജീവിതവും പ്രതീക്ഷയോടെ തുടർന്നു. കണ്ണീരിനൊടുവിൽ തെളിയുന്ന ചിരിയുടെ മഴവില്ലുമായി. എല്ലാം അവസാനിക്കുന്നു എന്നു പേടിപ്പിച്ച രോഗക്കിടക്കയിൽ നിന്ന് ആരോഗ്യത്തോടെ എഴുന്നേറ്റ ജീവിതങ്ങളുമായി. ലോകസാഹിത്യത്തിലെ ഒരു പ്രശസ്ത കൃതി തിരുത്തിയെഴുതുകയായിരുന്നു അയാൾ. അതിനിടെയാണ് മരണം ക്ഷണിക്കാ അതിഥിയായി അയാളെ തേടിയെത്തിയത്. ആ പുസ്തകം ദുരന്തത്തിൽ തന്നെ അവശേഷിച്ചു; അയാളും. എന്നാൽ, വായനക്കാരൻ എന്ന നിലയിൽ ആ ജീവിതം തുടരുകയാണ്. പുസ്തകങ്ങൾ നിലനിൽക്കുന്ന കാലത്തോളം. വായന മരിക്കാത്തിടത്തോളം. അക്ഷരങ്ങൾക്കു ജീവനുള്ള കാലത്തോളം. ഏതോ വിദേശ രാജ്യത്തു പിറന്ന നോവലിലെ കഥയും കഥാപാത്രവുമായി അയാളെ അവഗണിക്കേണ്ടതില്ല. അത് ഏതു പുസ്തകമായിരുന്നു. ഏതു രാജ്യത്തെ ഏത് എഴുത്തുകാരൻ? 

കാമ്പുള്ള കഥകളും നോവലുകളുമെഴുതി മലയാളികളെ അദ്ഭുതപ്പെടുത്തിയ ഇ. സന്തോഷ്കുമാറും ഒരു വായനക്കാരന്റെ മരണത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ദാമു എന്നായിരുന്നു അയാളുടെ പേര്. പുസ്തകങ്ങളിൽ വെളിപ്പെടുന്ന മനുഷ്യരുടെ ജീവിതത്തിൽ വലിയ ഉത്കണ്ഠ പുലർത്തിയിരുന്നു അയാൾ. അയൽ ഗ്രാമത്തിലെ വായനശാലയിൽ അയാൾ ആഴ്ചയിൽ രണ്ടു ദിവസം എത്തും. വായനശാല തുറന്നിരിക്കുന്ന രണ്ടോ മൂന്നോ മണിക്കൂർ കൊണ്ട് ചെറിയ ചില പുസ്തകങ്ങൾ അവിടെയിരുന്നു തന്നെ വായിക്കും. വായനശാല അടയ്ക്കുന്നതോടെ വലിയ രണ്ടു പുസ്തകങ്ങൾ എടുത്ത് മടങ്ങിപ്പോകും. അതിനിടയ്ക്കു വായിച്ച പുസ്തകത്തിലെ കഥ അയാൾ വിവരിക്കും. കഥയുടെ അവസാനം സംഭവിച്ച ദുരന്തത്തിൽ അയാൾ ദുഃഖിതനായിരുന്നു. എന്തെങ്കിലും ചെറിയ ചില മാറ്റങ്ങൾ വരുത്തി കഥാപാത്രങ്ങളെ രക്ഷിച്ചെടുക്കേണ്ട ഉത്തരവാദിത്തം ഗ്രന്ഥകാരനുണ്ട് എന്ന് ദാമു വിശ്വസിച്ചു. ഒരു മനഃസാക്ഷിയുമില്ലാത്തവരാണ് ഇവരൊക്കെ: എഴുത്തുകാരെക്കുറിച്ച് ദാമു ഒരിക്കൽ പറഞ്ഞു. സ്വയം വളർത്തി വലുതാക്കിയ കഥാപാത്രങ്ങളെ ഒരു പ്രത്യേക ഘട്ടത്തിൽ ഉപേക്ഷിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് നൻമയുള്ളവരുടെ രീതിയല്ല. 

ഒരിക്കൽ മാത്രം പുസ്തകം എടുത്തുകൊണ്ടുപോയതിന്റെ പിറ്റേന്ന് ദാമു തിരിച്ചെത്തി. അയാളുടെ കയ്യിൽ തലേന്നു കൊണ്ടുപോയ നോവലുണ്ടായിരുന്നു. ഇതിന്റെ ബാക്കിയെവിടെ: അസ്വസ്ഥതയോടെ അയാൾ തിരക്കി. ആ പുസ്തകത്തിന് അവസാനത്തെ കുറേ താളുകൾ ഇല്ലായിരുന്നു. പല കൈമറിഞ്ഞതിനിടെ നഷ്ടപ്പെട്ടതാണ്. അതോ, എഴുത്തുകാരന്റെ മനസാക്ഷിയില്ലായ്മയിൽ പ്രതിഷേധിച്ച് ഏതെങ്കിലും നൻമ നിറഞ്ഞ വായനക്കാരൻ കീറിക്കളഞ്ഞതാണോ. പുസ്തകം വച്ചിരുന്ന റാക്കിന്റെ താഴെയും മുകളിലുമൊക്കെ ബാക്കി താളുകൾക്കുവേണ്ടി പല തവണ തിരഞ്ഞു. എന്നാൽ, അവശേഷിച്ച പുറങ്ങൾ അവിടെയൊന്നും ഉണ്ടായിരുന്നില്ല. 

വർഷങ്ങൾക്കുശേഷം അയൽ ഗ്രാമത്തിൽ പോയപ്പോൾ ദാമുവിനെക്കുറിച്ച് ആരോ പറഞ്ഞു. ജീവിതകഥയുടെ പാതിവഴിയിൽ അയാൾ ആത്മഹത്യ ചെയ്തു. ആരുടെ കഥാപാത്രമായിരുന്നു അയാൾ? 

ഏതായാലും അയാളെ സൃഷ്ടിക്കുകയും ആ ജീവിതം നിയന്ത്രിക്കുകയും ചെയ്ത എഴുത്തുകാരൻ ഒരു മനസാക്ഷിയുമില്ലാതെ പെരുമാറിക്കളഞ്ഞു എന്നു പറയേണ്ടിവരും. ചെറിയ ചില ഖണ്ഡികകൾ കൊണ്ട്, വാക്കുകളും വാക്യങ്ങളും കൊണ്ട് അയാളുടെ ജീവിതം മറ്റൊരു രീതിയിൽ മാറ്റിയെഴുതാമായിരുന്നില്ലേ? 

ഒരു പക്ഷേ അതായിരിക്കും അയാളുടെ ജീവിതത്തിന് ഏറ്റവും അനുയോജ്യമായ അന്ത്യം. വായിച്ച കൃതികളൊക്കെ മാറ്റിയെഴുതി നിരാശയെ പ്രതീക്ഷയാക്കിയ വായനക്കാരനും മരിച്ചു. അയാൾ സ്വയം ജീവിതം അവസാനിപ്പിച്ചില്ല എന്നൊരു വ്യത്യാസം മാത്രം. അതൊരു വ്യത്യാസമായി കാണാനാകുമോ. എല്ലാ മരണങ്ങളും ഒരർഥത്തിൽ ആത്മഹത്യകളാണ്. അതോ, സ്വാഭാവിക മരണങ്ങളോ. ദാരിദ്ര്യം കൊണ്ടും കഷ്ടപ്പാടും കൊണ്ടുള്ള മരണങ്ങളെല്ലാം കൊലപാതകങ്ങളാണെന്ന് ആരാണു പറഞ്ഞത്; കുറ്റവാളികൾ ജീവിച്ചിരിക്കുന്ന നമ്മൾ തന്നെയാണെന്നും. ഞെട്ടലുണ്ടാക്കുന്ന ഇത്തരം വസ്തുതകൾ എന്തിനാണ് എഴുത്തുകാർ എഴുതുന്നത്. പാപത്തിൽ നിന്ന് മുക്തരാകാനോ. അതേ പാപത്തിൽ നമ്മുടെ പങ്കും ബോധ്യപ്പെടുത്താനോ. അതോ, എഴുതുക എന്നത് അവരുടെ കടമയും വായിക്കുക എന്നത് നമ്മുടെ കർത്തവ്യവും ആയതിനാലോ. 

അകാൽപനികനെന്ന് വിശേഷിപ്പിക്കപ്പെട്ട എഴുത്തുകാരനാണ് ആനന്ദ്. അഭയാർഥികൾ ഉൾപ്പെടെ പല കൃതികളും വായിച്ചു പൂർണമാക്കാൻ പലർക്കും കഴിഞ്ഞിട്ടുമില്ല. ജീവിതത്തിൽ നീർച്ചാലുകൾക്കു പകരം മരുഭൂമികൾ ഉണ്ടാകുന്നതിനെക്കുറിച്ച് എഴുതിയ നോവലിൽ റൂത്ത് വീണ്ടും കുന്ദനെ തേടിയെത്തിയതിനെക്കുറിച്ച് അദ്ദേഹം എഴുതിയത് മറക്കാനാവില്ല. പതിവുപോലെ അന്നും മടുപ്പിച്ച, അസ്വസ്ഥമാക്കിയ ദിവസത്തിനൊടുവിൽ ആരും കാത്തിരിക്കാനില്ലാത്ത വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു അയാൾ. ദൂരെ നിന്നു തന്നെ ആ കാഴ്ച കണ്ടു. പതിവിൽ നിന്ന് വിരുദ്ധമായി വീടിന്റെ ജനാലകളും വാതിലുകളും തുറന്നിട്ടിരിക്കുന്നു. അയാൾക്കു സംശയമുണ്ടായില്ല. അതു റൂത്ത് തന്നെ. തുറന്നിട്ട വീടും വീട്ടിലൂടെ കയറിയിറങ്ങുന്ന വെളിച്ചവും. 

പുസ്തകങ്ങളും തുറന്നിട്ട വീടുകളാണ്. വെളിച്ചത്തിന് യഥേഷ്ടം കയറാനും ഇറങ്ങാനും സൗകര്യപ്പെടുന്ന വീടുകൾ. ആർക്കും ഏതു നേരത്തും കയറാനും ഇറങ്ങാനും ആരുടെയും അനുവാദം വേണ്ടാത്ത വീടുകൾ. 

പുസ്തകം ആർക്കും കടം കൊടുക്കരുതെന്ന് പറ‍ഞ്ഞിട്ടുണ്ട് ഒരു തത്ത്വചിന്തകൻ. അതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു. കടം വാങ്ങുന്നവർ പുസ്തകം തിരിച്ചുതരികയില്ല. എന്റെ ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളെല്ലാം ഞാൻ കടം വാങ്ങിയതാണ്!. കടം വാങ്ങിയ പുസ്തകങ്ങൾ കൊണ്ടു തീർത്ത ആ വലിയ ഗ്രന്ഥാലയം സാക്ഷിയാക്കി ഞാൻ ഇനിയും ചോദിക്കും. അന്ന്, മുഖം തിരിച്ചുകളയരുതേ. വീടിന്റെ വാതിലുകളും ജനലുകളും വലിച്ചടയ്ക്കല്ലേ.

English Summary:

Vayanadinam Special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com