ADVERTISEMENT

എം. മുകുന്ദൻ: സാഹിത്യംകൊണ്ട് എന്തു പ്രയോജനമെന്നു പലരും ചോദിക്കുന്ന കാലത്താണ് പോപ്പ് ഫ്രാൻസിസ് സാഹിത്യത്തിന്റെ പ്രസക്തിയെക്കുറിച്ചു പറയുന്നത്. വേദനിക്കുമ്പോൾ പ്രാർഥിക്കുന്നതിനൊപ്പം നല്ലൊരു നോവലോ കഥയോ വായിക്കാൻ കൂടിയാണ് പോപ്പ് പറയുന്നത്. എങ്കിൽ ആന്തരികമായി വലുതാവുമെന്നും സഹജീവികളുമായി സമ്പർക്കത്തിനു കഴിയുമെന്നും അദ്ദേഹം പറയുന്നു. എഴുത്തുകാർക്കും വായനക്കാർക്കും ആശ്വാസം പകരുന്ന കാര്യമാണിത്.

ഉർവശി: അവാർഡ് കിട്ടണമെന്ന കാഴ്ചപ്പാടോടെ അഭിനയിക്കാറില്ല. അവാർഡുകളുടെ കണക്കു സൂക്ഷിക്കാറില്ല. അഭിനയിക്കുന്നതു കാണുമ്പോൾ സംവിധായകൻ ഓക്കേ ആണ് എന്നു പറയുന്നതാണ് എന്റെ ആദ്യ അവാർഡ്. പ്രേക്ഷകർ നല്ലതെന്നു പറയുന്നതാണ് അടുത്ത അവാർഡ്.

എം.ടി.വാസുദേവൻനായർ: ആത്മകഥ ഞാൻ എഴുതാൻ ശ്രമിച്ചിട്ടില്ല. അതിനു കാരണമുണ്ട്. എല്ലാ കഥയിലും ആത്മകഥയുടെ അംശങ്ങളുണ്ടാവും. എന്റെ കഥകളിലും നോവലുകളിലും അതു സംഭവിച്ചിട്ടുണ്ട്. ആത്മകഥയിൽ എഴുതേണ്ടതായിട്ടുള്ള മിക്ക സംഭവങ്ങളും ഓർമകളും കലയുടെ മറ്റു രൂപങ്ങളായ നോവലും കഥയും തിരക്കഥകളുമായി പുറത്തേക്കുവന്നുകഴിഞ്ഞു.

കൽപറ്റ നാരായണൻ: അതിവൈകാരികതയും പ്രകടമായ രാഷ്ട്രീയ നിലപാടും മർത്യസങ്കടങ്ങളെക്കാൾ പൗരസങ്കടങ്ങളോടുള്ള ആഭിമുഖ്യവും വിഷയവൈവിധ്യമില്ലായ്മയും കവിതയിലൊഴികെ മറ്റൊന്നിലും കവിതയില്ലായ്കയും ആണ് പുതിയ കവികളിൽ പലരിലുമുള്ള പ്രത്യേകത. വായനയുടെ അഭാവവും മുൻകാല കവിതയോടുള്ള ഇഷ്ടക്കുറവും ഞാനെന്തിനെഴുത്തച്ഛനെ വായിക്കണം പോലുള്ള ചോദ്യങ്ങളും അവരിൽ പലരുടെയും മുഖമുദ്രയാണ്.

ശ്രീകുമാരൻ തമ്പി: പി.ജയചന്ദ്രൻ പാടിയ ‘ചന്ദനത്തിൽ കടഞ്ഞെട‌ുത്തൊരു സുന്ദരീശിൽപം’ എന്ന ഗാനം ഒരു ഫാസ്റ്റ് നമ്പർ ആണ്. യഥാർഥത്തിൽ അത് ഗാനരചയിതാവ് പതിഞ്ഞ താളത്തിലും ചിട്ടപ്പെടുത്തുമ്പോൾ ഈണം സെമി ക്ലാസിക്കൽ ശൈലിയിൽ വരത്തക്കവണ്ണവും രചിച്ച ഗാനമാണ്. എന്നാൽ, അതിന്റെ താളം മാറ്റി ആളുകൾ കയ്യടിക്കുന്ന തരത്തിൽ ഫാസ്റ്റ് നമ്പരാക്കണമെന്നു നിർമാതാവ് ആവശ്യപ്പെട്ടു. മനസ്സില്ലാമനസ്സോടെയാണ് സംഗീതസംവിധായകനായ ദക്ഷിണാമൂർത്തി സ്വാമി അതിനു സമ്മതിച്ചത്. എന്നാൽ, ചിത്രം പുറത്തുവന്നപ്പോൾ ആ പാട്ട് ജയചന്ദ്രന്റെ സൂപ്പർഹിറ്റുകളിലൊന്നായി മാറി.

എതിരൻ കതിരവൻ: മറവിരോഗം തലച്ചോറിടങ്ങളുടെ ക്ഷയത്താൽ സംഭവിക്കുന്നതാണ്. ആ ഇടങ്ങളെ ഉണർത്തിയെടുക്കാൻ സംഗീതത്തിനു കഴിഞ്ഞേക്കും എന്നതു ശാസ്ത്രജ്ഞർ നിർദേശിച്ചു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് പാട്ടു കേൾക്കുക, പഠിക്കുക, പാടുക. തലച്ചോറിനെ സ്മരണശക്തിയാർന്നതും ചേതനാഭരിതവുമായി കാത്തുസൂക്ഷിക്കുക.

ഡോ. കെ.ജി.താര: ശാസ്ത്രലോകം കുറെക്കൂടി സുതാര്യമായി കാര്യങ്ങൾ സംസാരിക്കണം. നിലവിൽ ഉത്തരവാദിത്തപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്കു സംസാരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. പല മീറ്റിങ്ങുകളിലും പൂർണനിശ്ശബ്ദതയാണ്. മന്ത്രിമാർ എന്തുപറഞ്ഞാലും അതിനെ എതിർത്തുപറയാൻ ഉദ്യോഗസ്ഥർക്കു ഭയമാണ്.

ടി.പത്മനാഭൻ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതെ ഊഹാപോഹത്തിനു വഴിയൊരുക്കിയതു സർക്കാരിന്റെ നിഷ്ക്രിയത്വമാണ്. കാതലായ 60 പേജ് ഇനിയും പുറത്തുവിട്ടിട്ടില്ല. സിനിമാരംഗത്തെ സ്ത്രീകളുടെ സുരക്ഷയ്ക്ക് അതും ഉടൻ പുറത്തുവിടണം. ഹേമ കമ്മിഷന് ഒരു കോടി രൂപയിലധികം ചെലവഴിച്ചു. ഇനി കോൺക്ലേവ് നടത്തിയിട്ട് എന്തു ചുക്കാണ് ഉരുത്തിരിഞ്ഞുവരിക?

സാറ ജോസഫ്: എന്തുകൊണ്ട് സ്ത്രീകൾ പരാതിപ്പെട്ടില്ല എന്ന ചോദ്യത്തിന്റെ മറവിൽ ഇനി ആരും രക്ഷപ്പെടരുത്. നിർഭാഗ്യവശാൽ എത പരാതി കിട്ടിയാലും എത്ര സമരം ചെയ്താലും സ്ത്രീകൾക്കുവേണ്ടി കണ്ണുതുറക്കില്ല എന്ന നയമാണ് തുടർച്ചയായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. എണ്ണിയെണ്ണിപ്പറയാവുന്ന എത്രയോ ബലാത്സംഗ– സ്ത്രീപീഡനക്കേസുകൾ ചൂണ്ടിക്കാട്ടാൻ കഴിയും.

പാർവതി തിരുവോത്ത്: സ്ത്രീകൾ പരാതിയുണ്ടെങ്കിൽ മുന്നോട്ടുവരട്ടെ എന്നു പറഞ്ഞു സർക്കാരും അശ്രദ്ധ കാണിച്ചു. ഞങ്ങളുടെ കരിയർ, മാനസികാരോഗ്യം എന്നിവയെക്കുറിച്ചൊന്നും ആരും ചിന്തിച്ചില്ല. അതൊന്നും ആർക്കുമൊരു വിഷയമേയല്ല. ഞങ്ങളല്ല ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാക്കിയത്. ഞങ്ങളല്ല തെറ്റുകാർ. പക്ഷേ, ഇതിന്റെ ആഘാതങ്ങളെല്ലാം ഏറ്റുവാങ്ങേണ്ടിവരുന്നതു മുന്നോട്ടുവന്ന സ്ത്രീകളാണ്.

വിനയ പ്രസാദ്: മണിച്ചിത്രത്താഴിനെ വെറുമൊരു സിനിമയായല്ല കാണുന്നത്. എന്റെ ജീവിതത്തിലെ വലിയൊരു സംഭവമായാണ്. 31 വർഷങ്ങൾക്കു ശേഷം സിനിമ വീണ്ടും റിലീസ് ചെയ്യുന്നു, മാധ്യമങ്ങൾ ആ സിനിമയുടെ പശ്ചാത്തലത്തിൽ നമ്മളെ വിളിച്ച് അഭിമുഖമെടുക്കുന്നു. എന്തൊരു ഭാഗ്യമാണ്!

English Summary:

Vachaka mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com