ദേശീയപാത: 5 വർഷം ഉപയോഗിച്ചില്ലെങ്കിൽ ഭൂമി തിരിച്ചുനൽകണം; ഭേദഗതി നിർദേശങ്ങൾ കേന്ദ്രമന്ത്രിസഭയ്ക്ക്

Mail This Article
ന്യൂഡൽഹി ∙ ദേശീയപാതയ്ക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളും നിയമക്കുരുക്കുകളും ലഘൂകരിക്കാൻ നിയമം ഭേദഗതി ചെയ്യും. ഏറ്റെടുത്ത് 5 വർഷത്തിനകം ഉപയോഗിക്കാത്ത ഭൂമി, ഉടമയ്ക്കു തിരികെ നൽകണമെന്നും ആ ഭൂമിയിലുണ്ടായ നാശനഷ്ടങ്ങൾക്ക് ഉടമയ്ക്കു നഷ്ടപരിഹാരം നൽകണമെന്നുമുള്ള വ്യവസ്ഥകൾ ഉപരിതല ഗതാഗത മന്ത്രാലയം കേന്ദ്രമന്ത്രിസഭയ്ക്കു നൽകിയ ഭേദഗതി നിർദേശങ്ങളിലുണ്ട്.
പ്രധാന നിർദേശങ്ങൾ
∙ഏറ്റെടുത്ത ഭൂമി 5 വർഷത്തിനകം ഉപയോഗിച്ചില്ലെങ്കിൽ ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കും.
∙ ഭൂമി വില സംബന്ധിച്ചുള്ള പരാതി കേന്ദ്ര സർക്കാർ നിയോഗിക്കുന്ന ആർബിട്രേറ്റർക്കു 3 മാസത്തിനകം നൽകണം. ഇതിനു ശേഷം പരിഗണിക്കില്ല. ആർബിട്രേറ്റർ, പരാതി 6 മാസത്തിനകം തീർപ്പാക്കണം.
∙ഏറ്റെടുക്കൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഒരു വർഷത്തിനകംവില നിശ്ചയിക്കണം.
∙ നഷ്ടപരിഹാരം വൈകിയാൽ, വിജ്ഞാപനത്തീയതി മുതൽ 12% പലിശ നൽകണം.
∙നഷ്ടപരിഹാരത്തുക സംബന്ധിച്ച കേസുകൾ 3 വർഷത്തിനകം തീർപ്പാക്കണം.
∙ വിജ്ഞാപനത്തിൽ പെട്ട ഭൂമിയിൽ നിർമാണം അനുവദിക്കില്ല. നഷ്ടപരിഹാരം കൂട്ടിക്കിട്ടുന്നതിനു വേണ്ടി, നിർമാണങ്ങൾ നടത്തുന്നതു തടയാൻ വേണ്ടിയാണിത്.
∙ ഭൂമി ഏറ്റെടുക്കലിനു പ്രത്യേക പോർട്ടൽ തുടങ്ങും.