സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമ പരാതി; സ്വയം വെളിപ്പെടുത്തി അതിജീവിത

Mail This Article
കോഴിക്കോട്∙ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രനെതിരായ ലൈംഗിക അതിക്രമ പരാതിയിലെ അതിജീവിത സ്വയം വെളിപ്പെടുത്തി രംഗത്ത്. സിവിക് ചന്ദ്രനു ജില്ലാ കോടതി അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കിയതോടെയാണ് അതിജീവിത പേരു വെളിപ്പെടുത്തി രംഗത്തെത്തിയത്. പരാതിക്കാരിയായ തന്നെ അപമാനിക്കുകയും സിവിക് ചന്ദ്രനു വേണ്ടി പക്ഷം പിടിക്കുകയും ചെയ്ത സാമൂഹിക–സാംസ്കാരിക മേഖലയിലെ പ്രമുഖരെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ടാണ് സമൂഹമാധ്യമത്തിലെ കുറിപ്പ്.
അതിജീവിതയുടെ ഫെയ്സ്ബുക് കുറിപ്പിൽ നിന്ന്. ‘‘ഇപ്പോൾ എന്റെ പേര് വെളിപ്പെടുത്തേണ്ട കാലമായിരിക്കുന്നു. ഇത്ര കാലം ഞാൻ ചുമന്ന, അതിനെതിരായുള്ള എന്റെ സ്വകാര്യമായ എല്ലാ കാരണങ്ങളെയും ഞാൻ മനഃപൂർവം മറന്നു കളയുന്നു. ഇതിന്റെ പേരിൽ വരാനുള്ളതിനെയെല്ലാം സ്വീകരിക്കാൻ തയാറായിരിക്കുന്നു. ഈ സംഭവത്തിൽ അനുകൂലമായ ഒരു വിധി വന്നു കഴിഞ്ഞാൽ ഈ മറഞ്ഞിരിക്കൽ അവസാനിപ്പിക്കണമെന്ന് മുൻപേ തീരുമാനിച്ചതാണ്.
സിവിക് അല്ലാത്ത സിവിക് ചന്ദ്രനെതിരെ ആദ്യമായി പൊലീസിൽ പരാതി നൽകിയത് ഞാനാണ്. 75 വയസ്സുള്ള അയാൾ ഇത്രയും കാലം നിരവധി സ്ത്രീകളെയാണ് ഇത്തരത്തിൽ അപമാനിച്ചിട്ടുള്ളത്. എന്നാൽ ഇതുവരെ ആരും അയാൾക്കെതിരെ പരസ്യമായി പ്രതികരിക്കാൻ ധൈര്യപ്പെട്ടില്ല. അത്രയേറെ പൊതുസമ്മതനായിരുന്നു അയാൾ. അയാളുടെ ശ്രമദാനം കൊണ്ട് ഉയർന്നുവന്ന ചില സാഹിത്യകാരികൾ/ കാരൻമാർ, ആക്ടിവിസ്റ്റുകൾ, കവികൾ, സമാന രീതിയിൽ പെരുമാറുന്നവർ ഇത്യാദി ഇരട്ടത്താപ്പുകാർ.
സിവിക് ചന്ദ്രൻ സാമൂഹികപരിഷ്കർത്താവും കലക്ടറും കോളജ് അധ്യാപികയുമായ മക്കളുടെ പിതാവും എന്ന നിലയ്ക്ക് ഇത്തരമൊരു അതിക്രമം നടത്താൻ ഇടയില്ലെന്നും ഇത് കേവലം വ്യക്തിഹത്യ മാത്രമാണെന്ന് പറഞ്ഞുകൊണ്ട് പട്ടികജാതി–പട്ടികവർഗ അതിക്രമ നിരോധന നിയമം തകിടം മറിച്ച കോഴിക്കോട് സെഷൻസ് കോടതി ഇവരെല്ലാം ചേർന്നാണ് ഇയാൾക്ക് പിന്തുണ നൽകിയത്. സത്യം തുറന്നുപറയാനാകാതെ ജീവിക്കുന്ന, പോരാടുന്ന എല്ലാ അതിജീവിതമാർക്കുമായി ഞാൻ സമർപ്പിക്കുന്നു.’’
English Summary: Complainant reveals identity in Civic Chandran case