ADVERTISEMENT

ഷിരൂർ (കർണാടക) ∙ കേരളത്തിൽനിന്നു വന്നവർ പറഞ്ഞിട്ടാണ് തങ്ങൾ കുന്നിലും റോഡിലും 6 ദിവസം തിരഞ്ഞതെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. അർജുൻ ഞങ്ങൾക്ക് സഹോദരനെപ്പോലെയാണ്. അർജുനു പുറമേ കാണാതായ 2 പേർക്കു വേണ്ടിക്കൂടിയാണ് തിരച്ചിൽ. കേരളവും കർണാടകയും ഒന്നിച്ചാണ് പരിശ്രമിക്കുന്നത്. ലോറിയിൽ 6 ദിവസംവരെ ജീവൻ നിലനിൽക്കുമെന്നും ലോറിയുടെ ജിപിഎസ് റോഡിലാണ് കാണിക്കുന്നതെന്നും കേരളത്തിൽനിന്ന് എത്തിയവർ പറഞ്ഞു. ഇതോടെയാണ് പുഴയിൽ കേന്ദ്രീകരിക്കാതെ റോഡിൽ തിരഞ്ഞത്.

അധികൃതരോട് ആദ്യം അതൃപ്തി ഉണ്ടായെങ്കിലും ഇപ്പോൾ തിരച്ചിൽ ശരിയായ ദിശയിലാണെന്ന് അർജുന്റെ ഭാര്യാസഹോദരൻ ജിതിൻ പറഞ്ഞു. അർജുന്റെ ലോറി റോഡിലുണ്ടോ എന്ന സംശയമാണ് പങ്കുവച്ചത്. പ്രാഥമിക തിരച്ചിലിൽ ലോറി പുഴയിൽ ഇല്ലെന്നാണ് നേവി, എൻഡിആർഎഫ് സംഘങ്ങളും പറഞ്ഞത്. –ജിതിൻ പറഞ്ഞു.

ഒഴുക്ക് ശക്തം; തിരച്ചിൽ വൈകുന്നു

∙ ഗംഗാവലിപ്പുയിൽ ഇന്നലത്തെ ഒഴുക്കിന്റെ ശക്തി 6 നോട്സിനു മുകളിലാണ് (മണിക്കൂറിൽ 11 കിലോമീറ്റർ വേഗത്തിലുള്ള ജലപ്രവാഹം). 2 നോട്സ് ആണെങ്കിലേ (മണിക്കൂറിൽ 3.7 കിലോമീറ്റർ) നാവികസേനയ്ക്കു സുരക്ഷിതമായി ഇറങ്ങാൻ കഴിയൂ. പരമാവധി 3 നോട്സ് (5.55 കിലോമീറ്റർ) വരെ. നിലവില്‍ ആ നിലയിലേക്ക് ഒഴുക്ക് കുറയാനിടയില്ല. ജീവനു ഭീഷണിയുള്ളപ്പോൾ നാവികസേനയെ തിരച്ചിലിനു നിർബന്ധിക്കാനാവില്ലെന്ന് ഉത്തര കന്നഡ കലക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. ഇതോടെ ലോറിക്കടുത്ത് എത്തുന്നത് വൈകുമെന്ന് ആശങ്കയുണ്ട്.

നദിക്കടിയിൽ മറ്റൊരു വസ്തുവും

∙ മറ്റൊരു ലോഹസാന്നിധ്യം കൂടി നദിയിലുണ്ടെന്ന് ഇന്നലെ വ്യക്തമായി. ഇത് നേരത്തേ തകർന്ന എൽപിജി ടാങ്കർ ലോറിയുടെ കാബിൻ, ഇലക്ട്രിക് ഹൈടെൻഷൻ ലൈൻ ടവർ, റോഡിൽ ഉപയോഗിക്കുന്ന ഡിവൈഡർ എന്നിവയിലേതെങ്കിലും ആകമെന്നാണ് അനുമാനം. റോഡിൽനിന്ന് 50 മീറ്ററിലധികം അകലെ പുഴയിൽ 5 മീറ്റർ താഴ്ചയിലാണ് അർജുന്റെ ലോറിയെന്നാണ് ഇന്നലെ ലഭിച്ച സ്ഥിരീകരണം.

ഒരു മൃതദേഹം ടാങ്കർ ഡ്രൈവറുടേത്

∙ ദുരന്തത്തിൽ കണ്ടെത്തിയ ഒരു മൃതദേഹം ടാങ്കർ ലോറി ഡ്രൈവർ, നാമക്കൽ സ്വദേശി ശരവണയുടേതാണെന്നു തിരിച്ചറിഞ്ഞു. ലോറി നിർത്തി ചായക്കടയിലേക്കു പോയതാണ് ശരവണ. ആദ്യ ദിവസങ്ങളിൽ ലഭിച്ച 7 മൃതദേഹങ്ങളിൽ രണ്ടുപേരെ തിരിച്ചറിഞ്ഞിരുന്നില്ല. ദുരന്തദിവസം രാവിലെ 7.45ന് ആണ് ശരവണ അവസാനമായി വീട്ടിലേക്കു വിളിച്ചത്.

English Summary:

Karwar MLA satish Krishna said search in hill and road for six days due to kerala teams suggestion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com