ഫെയ്സ്ബുക് ഡാറ്റ ചോർച്ച ; കേംബ്രിജ് അനലിറ്റയ്ക്കെതിരെ കേസെടുത്ത് സിബിഐ

Mail This Article
ന്യൂഡൽഹി∙ ഫെയ്സ്ബുക് ഡാറ്റാ ചോർച്ചയുമായി ബന്ധപ്പെട്ട് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊളിറ്റിക്കൽ അനലിറ്റിക്സ് കമ്പനി കേംബ്രിജ് അനലിറ്റക്കയ്ക്കെതിരെ കേസെടുത്ത് സിബിഐ. ഇന്ത്യയിലെ 5.6 ലക്ഷത്തോളം വരുന്ന ഫെയ്സ്ബുക് ഉപഭോക്താക്കളുടെ വിവരങ്ങൾ അനധികൃതമായി ചോർത്തിയെന്ന് ആരോപണത്തിലാണ് കേസ്. കേംബ്രിജ് അനലിറ്റക്കയ്ക്കു പുറമേ ഗ്ലോബൽ സയൻസ് റിസർച്ച് എന്ന കമ്പനിക്കെതിരെയും സമാന നടപടി കൈക്കൊണ്ടിട്ടുണ്ട്.
2018 മാർച്ചിലാണ് മുൻ കേംബ്രിജ് അനലറ്റിക ഉദ്യോഗസ്ഥർക്കും അവർ ശേഖരിച്ച രേഖകൾക്കുമെതിരെ രാജ്യാന്തര തലത്തിലുള്ള വിവിധ മാധ്യമങ്ങൾ രംഗത്തുവന്നത്. 50 ദശലക്ഷത്തോളം വരുന്ന ആളുകളുടെ സ്വകാര്യവിവിരങ്ങൾ അവരുടെ സമ്മതമില്ലാതെ കൈക്കലാക്കി എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവന്നത്. സംഭവത്തിൽ സിബിഐ അന്വഷണം ഉണ്ടാകുമെന്ന് 2018ൽ അന്നത്തെ കേന്ദ്ര ഐടി മന്ത്രിയായ രവിശങ്കർ പ്രസാദ് പാർലമെന്റിൽ അറിയിച്ചിരുന്നു. കേംബ്രിജ് അനലിറ്റിക്കയും ഗ്ലോബൽ സയൻസ് റിസർച്ചും ഗുരുതരമായ കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സിബിഐയുടെ പ്രഥാമിക അന്വേഷണത്തിൽ തെളിഞ്ഞത്. തുടർന്നാണ് ക്രിമിനൽ ഗൂഢാലോചന, സൈബർ കുറ്റകൃത്യം എന്നിവ ചുമത്തി രണ്ടു കമ്പനികൾക്കെതിരെയും കേസെടുത്തിരിക്കുന്നത്.
ഗ്ലോബൽ സയൻസ് റിസർച്ച് അനധികൃതമായി ഇന്ത്യയിലെ 5.62 ലക്ഷം ആളുകളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ചെന്നും അത് കേംബ്രിജ് അനലിറ്റിക്കയ്ക്ക് കൈമാറിയെന്നുമാണ് സിബിഐയുടെ ചോദ്യത്തിന് ഫെയ്സ്ബുക് നൽകിയ മറുപടി. ഈ വിവരങ്ങൾ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഉപയോഗപ്പെടുത്തിയെന്നും ആരോപണമുണ്ട്.
‘ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ്’ എന്ന ആപ് സ്ഥാപിച്ചത് ഗ്ലോബൽ സയൻസ് റിസർച്ചിന്റെ സ്ഥാപകനും ഡയറക്ടറുമായ ഡോ. അലക്സാണ്ടർ കോഗനാണെന്നാണ് പ്രാഥമിക അന്വേഷണം പറയുന്നത്. ഫെയ്സ്ബുക്കിന്റെ നയമനുസരിച്ച് അക്കാദമിക്, ഗവേഷണ ആവശ്യങ്ങൾക്കായി ഉപഭോക്താവിന്റെ ഡാറ്റ ശേഖരിക്കാൻ ഈ ആപ്ലിക്കേഷന് അധികാരം നൽകിയിട്ടുണ്ട്. എന്നാൽ ഇതിനു പുറമേ ചില വിവരങ്ങൾ അനധികൃതമായി ഇവർ കൈക്കലാക്കിയെന്നാണ് സിബിഐ കണ്ടെത്തിയത്. ഉപഭോക്താവിന്റെ ലൊക്കേഷൻ വിവരങ്ങൾ, ഏതൊക്കെ പേജാണ് ലൈക്ക് ചെയ്തത്, സ്വകാര്യ ചാറ്റുകളിലെ വിശദാംശങ്ങൾ എന്നിവ ഉപഭോക്താവിന്റെ അനുമതിയോ അറിവോ ഇല്ലാതെ ശേഖരിച്ചെന്നാണ് പറയുന്നത്.
English Summary :CBI Files Case Against Cambridge Analytica For Facebook Data Theft