കണ്ണൂർ ബോംബേറ്: പ്രതികൾക്ക് സ്ഫോടകവസ്തു നൽകിയ ആളെ തിരിച്ചറിഞ്ഞു; ‘അറസ്റ്റ് ഉടൻ’

Mail This Article
കണ്ണൂർ∙ തോട്ടട ബോംബാക്രമണ കേസിൽ പ്രതികൾക്ക് സ്ഫോടകവസ്തു നൽകിയ ആളെ തിരിച്ചറിഞ്ഞു. കണ്ണൂർ സ്വദേശിയായ ഇയാൾ ഉടൻ കസ്റ്റഡിയിലാകുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികൾ സ്ഫോടക വസ്തുക്കൾ വാങ്ങിയത് കണ്ണൂരിലെ പടക്ക കടയിൽനിന്നല്ലെന്ന് കണ്ടെത്തി. ഇന്നലെ അറസ്റ്റിലായ സനാഥിന് വടിവാൾ നൽകിയ കടമ്പൂർ സ്വദേശി അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും.
തോട്ടട പന്ത്രണ്ടുകണ്ടി റോഡിൽ ഞായർ ഉച്ചയ്ക്ക് രണ്ടോടെ, വിവാഹ പാർട്ടിക്കു നേരെയുണ്ടായ ബോംബേറിലാണു വരന്റെ സുഹൃത്തായ ഏച്ചൂരിലെ ബാലക്കണ്ടി ഹൗസിൽ സി.എം. ജിഷ്ണു കൊല്ലപ്പെട്ടത്. സംഭവത്തിൽ നാലു പേരെ ഇതുവരെ അറസ്റ്റ് ചെയ്തു.
ഏച്ചൂർ സംഘത്തിന്റെ നേതാവായ മിഥുനാണു സംഭവങ്ങളുടെ പ്രധാന ആസൂത്രകനെന്ന് പൊലീസ് പറയുന്നു. ബോംബുണ്ടാക്കുന്നതിനു നേതൃത്വം നൽകിയതും സഹായത്തിനു വേണ്ടി സനാഥിന്റെ സംഘത്തെ വിളിച്ചു വരുത്തിയതും മിഥുനാണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചു. 3 ബോംബുകളുമായാണു സംഘം എറിഞ്ഞതെന്നും പൊലീസ് പറഞ്ഞു.
English Summary: Kannur Bomb Attack: Police Identified Who Given Explosives