ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കോട്ടയം ∙ മുതിർന്ന മാധ്യമപ്രവർത്തകനും മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ (മാസ്കോം) പ്രഫസറുമായ കോഴിക്കോട് കരുവാശേരി ചെങ്ങളം ആണ്ടൂർ എ.സഹദേവൻ (72) അന്തരിച്ചു.  ഇന്ത്യാവിഷൻ ചാനലിന്റെ അസി. എഡിറ്ററായിരുന്ന അദ്ദേഹം ചിത്രഭൂമിയിലും മാതൃഭൂമി ദിനപത്രത്തിലും വിവിധ ചുമതലകൾ വഹിച്ചു. പ്രസ് അക്കാദമി ഫാക്കൽറ്റിയായിരുന്ന അദ്ദേഹം കോട്ടയത്തെ മാസ്കോം പ്രഫസറായി 5 വർഷമായി പ്രവർത്തിച്ചു വരികയായിരുന്നു.

1982-ലാണ് അദ്ദേഹം മാതൃഭൂമിയിൽ പത്രപ്രവർത്തകനായി ചേരുന്നത്. 2003-ൽ ഇന്ത്യാവിഷൻ തുടങ്ങുമ്പോൾ പ്രോഗ്രാം കൺസൽട്ടന്റായി ദൃശ്യമാധ്യമരംഗത്തേക്ക് ചുവടുവച്ചു. ക്ലാസിക് സിനിമകളുമായി അദ്ദേഹത്തിനുള്ള അടുപ്പമാണ് ‘24 ഫ്രെയിംസ്’ പരിപാടിക്ക് തുണയായത്. കലാമൂല്യമുള്ള വിദേശ സിനിമകളെ നിരൂപണം ചെയ്യുന്ന പംക്തിയായിരുന്നു അത്.

1996-ലെ പാമ്പൻ മാധവൻ പുരസ്കാരം ലഭിച്ചു. 2010-ലെ സംസ്ഥാന ടെലിവിഷൻ അവാർഡും ടെലിവിഷൻ ചേംബറിന്റെ അവാർഡും സ്വന്തമാക്കി. കാണാതായ കഥകൾ എന്ന ചെറുകഥാ സമാഹാരം രചിച്ചു. കോഴിക്കോട് ചെങ്കളത്ത് പുഷ്പയാണ് ഭാര്യ. മകൾ: ചാരുലേഖ.

∙ മാധ്യമപ്രവർത്തകരിലെ ബഹുമുഖ പ്രതിഭ: മുഖ്യമന്ത്രി

എ.സഹദേവന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാധ്യമപ്രവർത്തകരിലെ ബഹുമുഖ പ്രതിഭയായിരുന്നു എ.സഹദേവൻ. പത്രമാധ്യമത്തിൽ തുടങ്ങി ദൃശ്യമാധ്യമങ്ങളിലും അതിന്റെ ആധുനിക രൂപമായ ഓൺലൈൻ മാധ്യമങ്ങളിലും കഴിവ് തെളിയിച്ച അദ്ദേഹത്തിന്റെ പത്രപ്രവർത്തന മേഖല വിപുലമായിരുന്നു. കായിക, സിനിമാ വാർത്തകൾ കൈകാര്യം ചെയ്യുന്നതിലും വിശകലനത്തിലും ശ്രദ്ധേയമായ ഇടപെടലാണ് നടത്തിയിട്ടുള്ളത്. ജേണലിസം അധ്യാപകൻ എന്ന നിലയിൽ വിദ്യാർഥികൾക്ക് വഴികാട്ടിയായിരുന്നു അദ്ദേഹം. കേരളത്തിലെ മാധ്യമപ്രവർത്തകരിൽ വേറിട്ടുനിൽക്കുന്ന സഹദേവന്റെ വിയോഗം മാധ്യമരംഗത്തിന് വലിയ നഷ്ടമാണ്.

∙ തന്റേതായ ഇടം കണ്ടെത്തിയ മാധ്യമപ്രവർത്തകൻ: പ്രതിപക്ഷ നേതാവ്

എ.സഹദേവന്റെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനുശോചനം രേഖപ്പെടുത്തി. ചലച്ചിത്ര നിരൂപകന്‍, അധ്യാപകന്‍ എന്നീ നിലകളിൽ തന്റേതായ ഇടം കണ്ടെത്താന്‍ അദ്ദേഹത്തിനായി. രാഷ്ട്രീയം, സാഹിത്യം, സിനിമ തുടങ്ങി വിവിധ മേഖലകളില്‍ ആഴത്തില്‍ അറിവുണ്ടായിരുന്ന അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ അത് വായനക്കാരിലേക്കും കാഴ്ച്ചക്കാരിലേക്കും എത്തിച്ചു. രാജ്യാന്തര ചലച്ചിത്രങ്ങളെ കേരളത്തിലെ ആസ്വാദകര്‍ക്ക് പരിചയപ്പെടുത്തിയ 24 ഫ്രെയിംസ് എന്ന പ്രോഗ്രാം, അതിന്റെ ഉള്ളടക്കം കൊണ്ടും അവതരണ മികവുകൊണ്ടും വേറിട്ട് നിന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

English Summary: A Sahadevan Passed Away

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com