നിർബന്ധിത വാക്‌സീനേഷൻ പാടില്ലെന്ന് സുപ്രീം കോടതി; നിരസിക്കാനും അവകാശമുണ്ട്

Mail This Article
ന്യൂഡൽഹി∙ വാക്സീൻ എടുക്കാൻ ആരെയും നിർബന്ധിക്കരുതെന്നു സുപ്രീം കോടതി. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് വ്യക്തിയുടെ ശാരീരിക സമഗ്രതയ്ക്കുള്ള അവകാശത്തില്‍ വാക്‌സീനേഷൻ സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള അവകാശവും ഉൾപ്പെടുമെന്നും കോടതി നിരീക്ഷിച്ചു. എല്‍. നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ചിന്റെതാണ് സുപ്രധാന ഉത്തരവ്. സംസ്ഥാനങ്ങളിലെ വാക്‌സീനേഷൻ മാനദണ്ഡം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് നിർണായക നിർദേശം. വാക്സീനുകളുടെ ക്ലിനിക്കൽ പരീക്ഷണ ഫലം ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
വാക്‌സീന്‍ എടുക്കാത്തവരില്‍നിന്ന് കോവിഡ് പകരാനുള്ള സാധ്യത, വാക്‌സീന്‍ എടുത്തവരില്‍നിന്നുള്ള പകര്‍ച്ചാ സാധ്യതയേക്കാള്‍ കൂടുതലാണെന്നു കാണിക്കാനുള്ള മതിയായ രേഖകൾ സർക്കാരുകൾ ഹാജരാക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ പരാമർശം. ഇതുമായി ബന്ധപ്പെട്ട കൃത്യതയുള്ള വിവരങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തങ്ങൾക്കു കൈമാറിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. വാക്‌സീൻ സ്വീകരിക്കാത്ത ആളുകൾക്ക് സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു.
നിലവിലെ നിർദേശം കോടതിക്ക് മുമ്പാകെ വന്ന ഹർജിയില്‍ മാത്രമായി പരിമിതപ്പെടുത്തിയതിനാൽ പകർച്ചവ്യാധി വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി ഭാവിയിൽ സർക്കാർ എടുക്കുന്ന തീരുമാനങ്ങളെ ബാധിക്കില്ല. നിലവിലെ വാക്‌സീൻ നയം യുക്തിരഹിതമാണെന്ന് പറയാനാകില്ലെന്നു കോടതി നിരീക്ഷിച്ചു. ഇതിനകം പുറപ്പെടുവിച്ച എല്ലാ വാക്‌സീൻ ഉത്തരവുകളും അവലോകനം ചെയ്യാൻ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ അധികാരികളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും സുപ്രീം കോടതി നിർദേശിച്ചു.
English Summary: No One Can Be Forced To Get Vaccinated: SC orders