ഈരാറ്റുപേട്ടയില്‍ സംഘര്‍ഷം: ലാത്തിവീശി; പിരിഞ്ഞുപോകാതെ പ്രതിഷേധക്കാര്‍

Mail This Article
കോട്ടയം∙ പോപ്പുലര്‍ ഫ്രണ്ട് ഹർത്താലിനിടെ കോട്ടയം ഈരാറ്റുപേട്ടയിൽ സംഘര്‍ഷം. റോഡ് ഉപരോധിച്ച ഹര്‍ത്താല്‍ അനുകൂലികളും പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. പൊലീസ് ലാത്തിവീശിയിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. നിരവധിപ്പേരെ പൊലീസ് കരുതല്‍ തടങ്കലിലേക്ക് മാറ്റി. സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.
കുറിച്ചിയിൽ ഹോട്ടലിന് നേരേ കല്ലേറുണ്ട്. എംസി റോഡിൽ പ്രവർത്തിക്കുന്ന ശരവണ ഹോട്ടലിന് നേരെയാണ് ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞത്. ഹോട്ടലിന്റെ മുൻപിലെ ഗ്ലാസുകൾ തകർന്നു. കണ്ണൂരിൽ പാപ്പിനിശ്ശേരി മാങ്കടവ്ചാലിൽ പൊലീസിനു നേരെ ഹർത്താൽ അനുകൂലികൾ മണ്ണെണ്ണക്കുപ്പിയെറിഞ്ഞു. വിവിധ സ്ഥലങ്ങളിൽ ടയർ കത്തിച്ച് ഗതാഗത തടസമുണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ട്. കണ്ണൂരില്‍ ഓട്ടോറിക്ഷയും കാറും അടക്കമുള്ള വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായി.
തൃശൂർ ജില്ലയിൽ പെരുമ്പിലാവിലും മുള്ളൂർക്കരയിലും എടക്കഴിയൂരിലും കെഎസ്ആർടിസി ബസുകൾക്കു നേരേ കല്ലേറുണ്ടായി. പെരുമ്പിലാവിൽ വ്യാഴാഴ്ച അറസ്റ്റിലായ യഹിയ തങ്ങളുടെ വീടിനു സമീപം വച്ചാണ് കല്ലേറ് ഉണ്ടായത്. ചാവക്കാട് എടക്കഴിയൂരിൽ കെഎസ്ആർടിസി ബസിനു നേരേ കല്ലറിഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ എടക്കഴിയൂർ മുഹമ്മദ് റിയാസിനെ പിടികൂടി. കല്ലേറിൽ യാത്രക്കാരനു പരുക്കേറ്റിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലും വിവിധ ഭാഗങ്ങളിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലെറിഞ്ഞു. പന്തളം, വകയാർ എന്നിവിടങ്ങളിൽ കല്ലേറിൽ ബസുകളുടെ ചില്ലുകൾ തകർന്നു. ഡ്രൈവർമാർക്കു പരുക്കേറ്റു. കെഎസ്ആർടിസി സർവീസുകൾ പുലർച്ചെയുണ്ടായിരുന്നെങ്കിലും സംഘർഷം രൂക്ഷമായതോടെ സർവീസ് നിർത്തി.പൊലീസ് സംരക്ഷണം ലഭിച്ചാൽ സർവീസ് തുടരുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.
അതേസമയം, പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അക്രമം തടയാന്‍ അടിയന്തര നടപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ഹർത്താൽ കോടതി നിരോധിച്ചതാണ്, എന്നിട്ടും നടത്തിയെന്നും കോടതി അറിയിച്ചു.
English Summary: PFI harthal in Erattupetta, Kottayam