കോവിഡ് പ്രോട്ടീൻ മൂലമുണ്ടാകുന്ന ഹൃദയ തകരാറിന് ഇന്ത്യൻ മരുന്ന് ഫലപ്രദം: പഠനം

Mail This Article
വാഷിങ്ടൻ∙ കോവിഡ് രോഗത്തിനു കാരണമാകുന്ന സാർസ്–കോവ്–2 വൈറസിലെ പ്രോട്ടീൻ മൂലമുണ്ടാകുന്ന ഹൃദയത്തകരാർ പരിഹരിക്കാൻ ഇന്ത്യൻ നിർമിത മരുന്ന് ഫലപ്രദമാണെന്നു പഠനം. യുഎസിലെ മേരിലാൻഡ് സർവകലാശാലയിലെ ഗവേഷകർ ഈച്ചകളിലും എലികളിലും നടത്തിയ പരീക്ഷണങ്ങളിൽനിന്നാണ് ഇക്കാര്യം വ്യക്തമായത്. ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഡിആർഡിഒയുമായി (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) ചേർന്ന് വികസിപ്പിച്ച 2ഡിജി മരുന്നാണ് ഈ അവസ്ഥ പരിഹരിക്കാൻ ഫലപ്രദമെന്ന് ഗവേഷകരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ഊർജത്തിനായി ഗ്ലൂക്കോസിനെ വിഘടിപ്പിക്കുകയാണ് (ഗ്ലൈക്കോലൈസിസ്) സാർസ്–കോവ്–2 വൈറസ് ചെയ്യുന്നത്. 2ഡിജി മരുന്ന് ചെല്ലുമ്പോൾ ഗ്ലൈക്കോലൈസിസ് എന്ന പ്രക്രിയ തടയപ്പെടും. അതോടെ വൈറസിന്റെ വളർച്ചയും തടസ്സപ്പെടും. കോവിഡ് ബാധിച്ചവർക്ക് ഹൃദയ മസിലുകൾക്ക് വീക്കം വരാം, അനിയന്ത്രിത ഹൃദയതാളം ഉണ്ടാകാം, രക്തം കട്ടപിടിക്കൽ, പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങി അണുബാധയുണ്ടായി ഒരു വർഷത്തിനുള്ളിൽ ഹൃദയം പരാജയപ്പെടാനുള്ള കാരണങ്ങൾ ഉണ്ടാകാമെന്ന് പഠനം പറയുന്നു.
എച്ച്ഐവി, സിക വൈറസുകളെപ്പോലെ ഈ വൈറസും ശരീരത്തിലെ ചില ഭാഗങ്ങളെ മാത്രമാണ് കേന്ദ്രീകരിക്കുന്നതെന്ന് മുതിർന്ന ഗവേഷകൻ ഴെ ഹാൻ പറഞ്ഞു. പഠനത്തിലെ കണ്ടെത്തലുകൾ നേച്ചർ കമ്യൂണിക്കേഷൻസ് ബയോളജി എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2ഡിജി മരുന്നിന് ഇതുവരെ യുഎസിന്റെ ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അനുമതി നൽകിയിട്ടില്ല. നിലവിൽ ഇന്ത്യയിൽ കോവിഡ് രോഗത്തിന ഈ മരുന്ന് ഉപയോഗിച്ചുള്ള ക്ലിനിക്കൽ ട്രയലുകൾ നടക്കുകയാണ്.
English Summary: India-made drug shown to treat heart damage caused by Covid protein: Study