രാത്രിയാത്രാ നിരോധനം: കേസ് അട്ടിമറിക്കാൻ നീക്കമെന്ന് ദേശീയപാത സംരക്ഷണ സമിതി

Mail This Article
കോഴിക്കോട്∙ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ ചരക്കുലോറിയിടിച്ച് കാട്ടാന ചരിഞ്ഞതില്‍ അന്വേഷണം ആവശ്യപ്പെട്ട് ദേശീയപാത സംരക്ഷണ സമിതി. കോഴിക്കോട് കൊല്ലേഗല്‍ ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തില്‍ സുപ്രീം കോടതിയിലുള്ള കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് ആരോപണം. വൈകിട്ട് ആറുമുതല്‍ രാവിലെ ആറുവരെ യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കത്തയയ്‌ക്കുമെന്നു ബന്ദിപ്പൂര്‍ കടുവാ സങ്കേതം ഡയറക്ടര്‍ അറിയിച്ചു.
എന്നാല്‍ കോടതിക്ക് മുന്നിലുള്ള വിഷയത്തില്‍ കര്‍ണാടകയ്ക്ക് ഏകപക്ഷീയമായ തീരുമാനമെടുക്കാനാകില്ലെന്നു ദേശീയപാത സംരക്ഷണ സമിതി പറയുന്നു. ആന ചരിഞ്ഞതിന് പിന്നാലെ രാത്രിയാത്രാ നിരോധനസമയം നീട്ടാന്‍ കർണാടക നീക്കം തുടങ്ങിയെന്ന അഭ്യൂഹങ്ങള്‍ വയനാട്ടില്‍ വീണ്ടും ആശങ്ക വിതയ്ക്കുകയാണ്.
ഇക്കഴിഞ്ഞ 13ാം തീയതി രാത്രിയാണ് കോഴിക്കോട് കൊല്ലേഗല്‍ ദേശീയപാതയില്‍ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെ മൂലഹള്ള ചെക്ക്പോസ്റ്റിന് സമീപം ചരക്കുലോറിയിടിച്ച് ആന ചരിഞ്ഞത്. രാത്രി 9 മുതല്‍ രാവിലെ 6 വരെ രാത്രിയാത്രാ നിരോധനമുള്ള പാതയിലായിരുന്നു അപകടം. വന്യമൃഗങ്ങള്‍ അപടകത്തില്‍പ്പെടുന്നത് പതിവായതോടെയാണ് 2009ല്‍ കര്‍ണാടക സര്‍ക്കാര്‍ ദേശീയപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ വയനാട്ടില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പാതയടഞ്ഞത് വ്യാപാരവും ടൂറിസവും ഉള്‍പ്പെടെ ജില്ലയുടെ പല മേഖലകളെയും പ്രതികൂലമായി ബാധിച്ചു.
English Summary: National Highway protection committee demands probe in Bandipur accident