കൈക്കൂലി കേസില്‍ ഭർത്താവ് അറസ്റ്റിൽ; ജയ്പുരിൽ വനിതാ മേയറെ പിരിച്ചുവിട്ടു

Mail This Article
ജയ്പുർ∙ അഴിമതിക്കേസിൽ ഭർത്താവ് അറസ്റ്റിലായതിനെ തുടര്‍ന്ന് ജയ്‌പുർ ഹെറിട്ടേജ് മുനിസിപ്പല്‍ കോർപറേഷൻ മേയർ മുനേഷ് ഗുർജറിനെ പിരിച്ചുവിട്ടുകൊണ്ട് അർധരാത്രിയിൽ ഉത്തരവിറക്കി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനെ തുടർന്നാണ് അഴിമതി വിരുദ്ധ വിഭാഗം മുനേഷ് ഗുർജറിന്റെ ഭർത്താവ് സുശീൽ ഗുർജറിനെ അറസ്റ്റ് ചെയ്തത്. ഇതേത്തുടർന്ന് ജയ്പുർ കോർപറേഷനിലെ വാർഡ് നമ്പർ 43ൽ നിന്നാണ് മുനേഷ് ഗുർജറിനെ പിരിച്ചുവിട്ടത്.
വസതിയിൽ വച്ച് മേയറുടെ സാന്നിധ്യത്തില്‍ ഭർത്താവ് കൈക്കൂലി വാങ്ങി എന്നാണ് ആരോപണം. ഇവരുടെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 40 ലക്ഷം രൂപ പിടിച്ചെടുത്തു. അഴിമതിക്ക് മേയർ കൂട്ടുനിന്നതായാണ് ഉയരുന്ന പ്രധാന ആരോപണം.
സുശീർ ഗുർജറിനെ കൂടാതെ അഴിമതി വിരുദ്ധ വിഭാഗം മറ്റു രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു പരാതിക്കാരനിൽനിന്നു രണ്ടുലക്ഷം രൂപ സുശിൽ ഗുർജറിന്റെ സുഹൃത്തുക്കളായ അനിൽ ദുബെ, നാരായൺ സിങ് എന്നിവർ ആവശ്യപ്പെട്ടു. തുടർന്ന് മേയറുടെ വസതിയിലെത്തി പണം കൈമാറി. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നാരായൺ സിങ്ങിന്റെ വീട്ടിൽ നിന്ന് 8 ലക്ഷം രൂപയും പിടിച്ചെടുത്തു. നോട്ടെണ്ണൽ യന്ത്രവും പ്രതികളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
English Summary: Jaipur Mayor Sacked After Husband Including Bribe Case