ADVERTISEMENT

ന്യൂയോർക്ക്∙ മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാന്റെ ആണവനിലയങ്ങളെ ഇസ്രയേൽ ആക്രമിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് അമേരിക്ക. ഹമാസ് സായുധസംഘം ഇസ്രയേലിൽ ആക്രമണം നടത്തിയതിന്റെ വാർഷികമായ ഒക്ടോബർ ഏഴിന് തിരിച്ചടിയുണ്ടാകുമോ എന്നതിന് ഉത്തരം നൽകുക പ്രയാസമാണെന്നും അമേരിക്കൻ സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ മാസം ഒന്നാം തീയതി ഇസ്രയേലിലേക്ക് 181 മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചത്. ലക്ഷക്കണക്കിന് ആളുകൾക്ക് മിസൈൽ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഭൂഗർഭ കേന്ദ്രങ്ങളിൽ അഭയം തേടേണ്ടിവന്നു. മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ റവല്യൂഷണറി ഗാർഡ്സ് ഏറ്റെടുത്തിരുന്നു. ഭൂരിഭാഗം മിസൈലുകളും വ്യോമപ്രതിരോധ സംവിധാനം തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ വധിച്ചതിനു പിന്നാലെയാണ് ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകൾ തൊടുത്തത്.

ഇറാന് തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ എന്തെങ്കിലും ചെയ്താൽ ആക്രമണം വ്യാപിപ്പിക്കുമെന്ന് ഇറാനും താക്കീതു നൽകി. ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ഇസ്രയേൽ തുനിഞ്ഞാൽ പിന്തുണയ്ക്കില്ലെന്നായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. ഇസ്രയേലിൽ മിസൈലുകൾ ഇറാൻ വർഷിച്ചതിനു ശേഷം അത്തരം പ്രതികാര നടപടിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, ഇല്ല എന്നായിരുന്നു ബൈഡന്റെ മറുപടി.

സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു. ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായി അവരുടെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കണമെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. നോർത്ത് കാരോലൈനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം.

English Summary:

Will Israel invade Iran's nuclear power plants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com